ഭാരത് ജോഡോ യാത്ര ദില്ലിയില്‍, മാസ്ക് ഇല്ലാതെ രാഹുൽ, സ്നേഹത്തിന്റെ കട തുറക്കുമെന്ന് പ്രഖ്യാപനം
ദില്ലി: രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര ദില്ലിയില്‍ പ്രവേശിച്ചു. ഇന്ന് രാവിലെയാണ് യാത്ര രാജ്യതലസ്ഥാനത്ത് എത്തിയത്. പ്രമുഖ നേതാക്കളായ ജയറാം രമേശ്, പവന്‍ ഖേര, ഭൂപീന്ദര്‍ സിംഗ് ഹൂഡ, കുമാരി ശെല്‍ജ, രണ്‍ദീപ് സുര്‍ജെവാല എന്നിവര്‍ രാഹുല്‍ ഗാന്ധിക്കൊപ്പം യാത്രയില്‍ പങ്കെടുക്കുന്നുണ്ട്. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ദില്ലിയില്‍ വെച്ച് രാഹുല്‍ ഗാന്ധിക്കൊപ്പം യാത്രയില്‍ ചേര്‍ന്നു.
ഇത് രണ്ടാം തവണയാണ് സോണിയാ ഗാന്ധി ഭാരത് ജോഡോ യാത്രയ്ക്ക് ഒപ്പം ചേരുന്നത്. ഒക്ടോബറില്‍ കര്‍ണാടകത്തില്‍ വെച്ചും സോണിയാ ഗാന്ധി യാത്രയില്‍ പങ്കുചേര്‍ന്നിരുന്നു. ഫരീദാബാദില്‍ നിന്നും ഇന്ന് പുലര്‍ച്ചെ ഭാരത് ജോഡോ യാത്ര ദില്ലിയില്‍ പ്രവേശിച്ചപ്പോള്‍ ദില്ലി കോണ്‍ഗ്രസ് അധ്യക്ഷന്‍ അനില്‍ ചൗധരിയും രാഹുല്‍ ഗാന്ധിയെ സ്വീകരിച്ചു. ഭദര്‍പൂര്‍ അതിര്‍ത്തിയില്‍ എത്തിയ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും രാഹുല്‍ ഗാന്ധി സിന്ദാബാദ് മുദ്രാവാക്യങ്ങള്‍ മുഴക്കി.

കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ കൊവിഡ് പ്രൊട്ടോക്കോള്‍ പാലിക്കണമെന്നും അല്ലെങ്കില്‍ ഭാരത് ജോഡോ യാത്ര നിര്‍ത്തി വെക്കണമെന്നും വ്യക്തമാക്കി കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി മന്‍സുഖ് മാണ്ഡവ്യ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിക്ക് കത്തയച്ചിരുന്നു. എന്നാല്‍ തിടുക്കപ്പെട്ടുളള ഈ ഇടപെടല്‍ യാത്രയെ തടസ്സപ്പെടുത്താനുദ്ദേശിച്ചുളളതാണ് എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചത്. രാഹുല്‍ ഗാന്ധി അടക്കം യാത്രയില്‍ പങ്കെടുക്കുന്ന ഭൂരിപക്ഷം പേരും മാസ്‌ക് ധരിച്ചിട്ടില്ല എന്നാണ് പുറത്ത് വരുന്ന വീഡിയോകള്‍ വ്യക്തമാക്കുന്നത്.
ദില്ലിയില്‍ വെച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവേ രാഹുല്‍ ഗാന്ധി ബിജെപിക്കെതിരെ ആഞ്ഞടിച്ചു. തന്റെ യാത്രയുടെ ലക്ഷ്യം വെറുപ്പിന്റെ മാര്‍ക്കറ്റില്‍ സ്‌നേഹത്തിന്റെ കട തുറക്കുക എന്നതാണെന്ന് രാഹുല്‍ പറഞ്ഞു. ''സാധാരണക്കാരായ ജനം ഇപ്പോള്‍ സ്‌നേഹത്തെ കുറിച്ചാണ് സംസാരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലും ലക്ഷക്കണക്കിന് ആളുകളാണ് ഭാരത് ജോഡോ യാത്രയ്ക്ക് ഒപ്പം ചേര്‍ന്നിരിക്കുന്നത്. ബിജെപിയുടെയും ആര്‍എസ്എസിന്റെ ആളുകളോട് പറയാനുളളത്, തങ്ങള്‍ വന്നിരിക്കുന്നത് നിങ്ങളുടെ വെറുപ്പിന്റെ ബസാറില്‍ സ്‌നേഹത്തിന്റെ ഒരു കട തുറക്കുന്നതിനാണ് എന്നാണ്'', രാഹുല്‍ ഗാന്ധി പറഞ്ഞു.
സ്‌നേഹത്തെ കുറിച്ചുളള രാഹുല്‍ ഗാന്ധിയുടെ സന്ദേശം കോണ്‍ഗ്രസ് ഹാത്ത് സേ ഹാത്ത് ജോഡോ ക്യാംപെയിനിലൂടെ പ്രചരിപ്പിക്കുമെന്നും ദിഗ്വിജയ് സിംഗ് പ്രതികരിച്ചു. ഭാരത് ജോഡോ യാത്രയ്ക്ക് ലഭിക്കുന്ന ജനപിന്തുണ കണ്ട് രക്തം തിളയ്ക്കുന്നു എന്നാണ് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയുടെ പ്രതികരണം. 2024ല്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണം എന്നും പവന്‍ ഖേര പ്രതികരിച്ചു. ഇന്ന് വൈകിട്ട് ചെങ്കോട്ടയിലാണ് ഭാരത് ജോഡോ യാത്രയുടെ സമാപനം. പ്രശസ്ത നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ അടക്കമുളളവര്‍ യാത്രയ്‌ക്കൊപ്പം ചേരും. ഡിസംബര്‍ 16ന് ഭാരത് ജോഡോ യാത്ര നൂറ് ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇന്ന് താല്‍ക്കാലികമായി നിര്‍ത്തുന്ന ഭാരത് ജോഡോ യാത്ര 9 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ജനുവരി 3ന് ദില്ലിയില്‍ നിന്ന് പുനരാരംഭിക്കും.












Click it and Unblock the Notifications