രാഹുല്‍ അതിവേഗം തിരിച്ചെത്തില്ല, മുന്നിലുള്ളത് തടസ്സങ്ങള്‍, പരീക്ഷിക്കുന്നത് ഈ വഴി, സ്ഥിരം ശൈലിയില്ല
ദില്ലി: രാഹുല്‍ ഗാന്ധിയുടെ തിരിച്ചുവരവ് അതിവേഗത്തില്‍ ഉണ്ടാവില്ലെന്ന സൂചനയുമായി ജൂനിയര്‍ ടീം. കോണ്‍ഗ്രസിനെ ഘട്ടം ഘട്ടമായി ശക്തമാക്കിയ ശേഷം തിരിച്ചുവരവാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. പ്രധാനമായും മുന്നിലുള്ള വെല്ലുവിളികള്‍ ഓരോന്നായി മാറ്റുകയാണ് ലക്ഷ്യം. കുടുംബാധിപത്യത്തിന്റെ വേരുകള്‍ കോണ്‍ഗ്രസിലുണ്ട്. ഇത് താന്‍ അധ്യക്ഷ സ്ഥാനത്തെത്തിയാല്‍ വീണ്ടും സജീവമാകുമെന്ന് രാഹുലിന് അറിയാം. അതുകൊണ്ട് കഴിവുള്ളവരെ തന്റെ ടീമിന്റെ ഭാഗമാക്കി ആ വാദങ്ങള്‍ പൊളിക്കാനാണ് രാഹുല്‍ താല്പര്യപ്പെടുന്നത്. കഴിവില്ലാതെ കുടുംബപേര് കൊണ്ട് മാത്രം കോണ്‍ഗ്രസില്‍ ഇടം കണ്ടെത്താനാവുമെന്ന തെറ്റിദ്ധാരണയാണ് രാഹുല്‍ പൊളിക്കാന്‍ ഒരുങ്ങുന്നത്.
രാഹുലിന്റെ വരവ് വൈകും
ഒറ്റയടിക്ക് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലേക്ക് ഇനി തിരിച്ചെത്തുന്നത് ആത്മഹത്യാപരമാണെന്ന് രാഹുലിനറിയാം. അതുകൊണ്ട് സ്വന്തം ടീമിനെ അടിത്തട്ടില്‍ നിന്ന് പാര്‍ട്ടിയെ നയിക്കാന്‍ ഏല്‍പ്പിക്കുകയാണ് അദ്ദേഹം. രാജസ്ഥാനിലാണ് കോണ്‍ഗ്രസിന് ഇപ്പോള്‍ ഏറ്റവും ശക്തമായ സംവിധാനമുള്ളത്. അതുകൊണ്ടാണ് സച്ചിന് പൈലറ്റിനെ തന്നെ ഇവിടെ എല്ലാ ചുമതലയും ഏല്‍പ്പിച്ചത്. ഇനി കോണ്‍ഗ്രസ് ഭരിക്കുന്ന സുപ്രധാനമായ മൂന്ന് സംസ്ഥാനങ്ങള്‍ കൂടിയുണ്ട്. മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഗ്രൗണ്ട് റിപ്പോര്‍ട്ടുകളും രാഹുല്‍ ചോദിച്ച് വാങ്ങുന്നുണ്ട്.
ഒതുക്കേണ്ടത് ഇവരെ
രാഹുല്‍ ശക്തമായി തിരിച്ചെത്തുമെന്ന് കണ്ടത് കൊണ്ടാണ് സീനിയര്‍ നേതാക്കള്‍ സോണിയാ ഗാന്ധിയെ കളത്തിലിറക്കിയത്. യഥാര്‍ത്ഥത്തില്‍ രാഹുലും സോണിയയും തമ്മില്‍ യാതൊരു പ്രശ്നവുമില്ല. എന്നാല്‍ ഗുലാം നബി ആസാദ്, മനു അഭിഷേക് സിംഗ്വി, കപില്‍ സിബല്‍, അഹമ്മദ് പട്ടേല്‍ തുടങ്ങിയവര്‍ നിലനില്‍പ്പിനായി പാര്‍ട്ടിയെ രണ്ട് തട്ടിലാക്കിയിരിക്കുകയാണ്. ഇവരെ ഒതുക്കാന്‍ സംസ്ഥാനങ്ങളില്‍ നിന്ന് തുടങ്ങണമെന്നാണ് രാഹുലിന്റെ ആവശ്യം. ദേശീയ തലത്തില്‍ ഇവരെല്ലാം കരുത്ത് ചോര്‍ന്നവരാണ്. സംസ്ഥാനങ്ങളിലെ എംഎല്‍എമാരുടെ പിന്തുണ കാണിച്ചാണ് അഹമ്മദ് പട്ടേലിനെ പോലുള്ളവര്‍ പിടിച്ച് നില്‍ക്കുന്നത്.
തിരഞ്ഞെടുപ്പ് ചുമതല
തിരഞ്ഞെടുപ്പ് ചുമതല കര്‍ശന ഉപാധികളോടെ ഇവര്‍ക്ക് നല്‍കും. കോണ്‍ഗ്രസ് വിജയിച്ചിട്ടില്ലെങ്കില്‍ ഇവരെ ഉപദേശ സമിതിയിലേക്ക് മാറ്റുമെന്നാണ് രാഹുലിന്റെ മുന്നറിയിപ്പ്. മുതിര്‍ന്ന നേതാക്കള്‍ക്ക് വൈകാതെ തന്നെ മധ്യപ്രദേശിന്റെ ചുമതലയാണ് നല്‍കുന്നത്. അതേസമയം യുവനേതാക്കള്‍ തിരിച്ചുവരാന്‍ ആവശ്യപ്പെട്ടെങ്കിലും കാത്തിരിക്കാനാണ് രാഹുല്‍ പറഞ്ഞിരിക്കുന്നത്. കുടുംബാധിപത്യത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ സ്ഥാനം ലഭിക്കുന്ന രീതി അവസാനിപ്പിക്കുകയാണ് അടുത്ത ലക്ഷ്യം. ജനപിന്തുണ ഉള്ളവര്‍ക്ക് മാത്രം നേതൃനിരയില്‍ സ്ഥാനം നല്‍കാനാണ് ശ്രമം. യുപിഎ സര്‍ക്കാരിന്റെ ഭാഗമാവുകയും, പിന്നീട് പാര്‍ട്ടി പേരുദോഷം ചാര്‍ത്തി കൊടുക്കുകയും ചെയ്തവരെയാണ് തിരഞ്ഞ് പിടിച്ച് ഒതുക്കുന്നത്.
രാഹുലിന്റെ പൂഴിക്കടകന്‍
രാഹുല്‍ അവസാന പടയൊരുക്കത്തിനുള്ള ശ്രമത്തിലാണ്. 2014ല്‍ നരേന്ദ്ര മോദി മുന്നോട്ട് വെച്ച പ്രധാന പ്രചാരണം ഗുജറാത്ത് മോഡലായിരുന്നു. അത് ക്ലിക്കാവുകയും ചെയ്തു. അത്തരത്തില്‍ സംസ്ഥാനങ്ങളില്‍ കേന്ദ്രീകരിച്ചുള്ള ഒരു മോഡലാണ് രാഹുല്‍ പ്ലാന്‍ ചെയ്തത്. കോണ്‍ഗ്രസ് മോഡലായി ഇത്തരത്തിലൊന്ന് അറിയപ്പെടുകയും ചെയ്തു. രാജസ്ഥാനില്‍ ഭില്‍വാരയില്‍ രാഹുലിന്റെ ഇടപെടലാണ് വിജയകരമായത്. ഛത്തീസ്ഗഡും, പഞ്ചാബും ഇത്തരത്തില്‍ കോവിഡിനെ ശക്തമായി കീഴടക്കി. സാം പിത്രോഡയാണ് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ഏകോപിപ്പിച്ചത്.
പഞ്ചാബില്‍ ട്വിസ്റ്റ്
പഞ്ചാബിന്റെ ചുമതല നവജ്യോത് സിദ്ദുവിന് നല്‍കാനുള്ള സാധ്യത വളരെ കൂടുതലാണ്. നേരത്തെ സിദ്ദു പ്രിയങ്കയെയും സോണിയയെയും നേരിട്ട് കണ്ടിരുന്നു. അമരീന്ദര്‍ സിംഗിന് പ്രായാധിക്യം കൂടുതലാണ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അദ്ദേഹമായിരിക്കില്ല. സിദ്ദുവിനെ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് അടക്കം പരിഗണിക്കുന്നുണ്ട്. എന്നാല്‍ ഇതിന് രാഹുല്‍ തല്ക്കാലം അനുമതി നല്‍കിയിട്ടില്ല. ക്യാപ്റ്റനുമായി ചര്‍ച്ച ചെയ്ത ശേഷമേ തീരുമാനമുണ്ടാവൂ.
പൊളിക്കേണ്ടത് അവരെ
ദിഗ് വിജയ് സിംഗ്, തരുണ്‍ ഗൊഗോയ്, ഹരീഷ് റാവത്ത്, ആനന്ദ് ശര്‍മ, മല്ലികാര്‍ജുന്‍ ഗാര്‍ഗെ, അംബികാ സോണി എന്നിവര്‍ സ്വമേധയാ മാറണമെന്നാണ് രാഹുലിന്റെ ആവശ്യം. മധ്യപ്രദേശില്‍ അധ്യക്ഷനായി മീനാക്ഷി നടരാജനെ കൊണ്ടുവരാന്‍ ശ്രമിച്ചപ്പോള്‍ അതിന് തടസ്സമായത് ഇവരാണ്. ഗുജറാത്തില്‍ രാഹുല്‍ കണ്ടെത്തിയ പരേഷ് ധനാനിയെ പുറത്താക്കാനും ഇവര്‍ ശ്രമിച്ചിരുന്നു. ടാലന്റ് ഹണ്ടിലാണ് ധനാനിയെ രാഹുല്‍ കണ്ടെത്തിയത്. കനയ്യകുമാറിന് ബീഹാറില്‍ സീറ്റ് നിഷേധിച്ചതും ഇതേ സംഘമാണ്. ഇത്തരം വഴിമുടക്കികള്‍ പാര്‍ട്ടിക്ക് ബാധ്യതയാവുന്നു എന്നാണ് രാഹുല്‍ പറയുന്നത്.
സ്ഥിരം ശൈലിയില്ല
എല്ലാവരെയും ആക്രമിക്കുന്ന ശൈലി രാഹുല്‍ ഉപേക്ഷിച്ചിരിക്കുകയാണ്. പകരം ഇന്റലിജന്റായിട്ടുള്ള കാര്യങ്ങള്‍ സംസാരിക്കുന്ന നേതാവെന്ന പേരാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. രഘുറാം രാജന്, അഭിജിത്ത് ബാനര്‍ജി എന്നിവരുമായുള്ള അഭിമുഖങ്ങള്‍ ഇത് ഉറപ്പിക്കാനായിരുന്നു. കോര്‍പ്പറേറ്റുകള്‍ക്ക് സഹായം ആവശ്യപ്പെട്ട് രാഹുല്‍ അവരുടെയും നേതാവായി മാറിയിരിക്കുകയാണ്. ഇന്ത്യയില്‍ 65 ശതമാനം ജനസംഖ്യം 35 വയസ്സിന് താഴെയുള്ളവരാണ്. ഇവരുടെ പിന്തുണ നേടണമെങ്കില്‍ യുവാക്കള്‍ തന്നെ വരണമെന്നാണ് രാഹുല്‍ ആവശ്യപ്പെടുന്നത്. ഇതിനായുള്ള മാറ്റമാണ് രാഹുലിന് മുന്നിലുള്ളത്.
കളമറിഞ്ഞ് കളിച്ച് രാഹുൽ ഗാന്ധി! ഇത് കൊവിഡ് കാലത്തെ തന്ത്രം, മുദ്രാവാക്യങ്ങൾ മാറി!