കോൺഗ്രസിനെ വെട്ടിലാക്കി രാഹുൽ ഗാന്ധിയുടെ ഡാൻസ്, പുൽവാമ ആക്രമണത്തിന് തൊട്ട് പിറകെ!
പുല്‍വാമയില്‍ 40 ജവാന്മാര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തെ കണക്കിലെടുക്കാതെ പ്രധാനമന്ത്രി ഷൂട്ടിംഗ് തിരക്കിലായിരുന്നു എന്ന കോണ്‍ഗ്രസ് ആരോപണം വിവാദമായി കത്തുകയാണ്. പ്രധാനമന്ത്രിക്ക് പ്രതിരോധം തീര്‍ക്കാന്‍ ബിജെപി രംഗത്ത് ഇറങ്ങിയിട്ടുണ്ട്. ആക്രമണ വാര്‍ത്ത അറിഞ്ഞ് പ്രധാനമന്ത്രി ജലപാനം പോലും കഴിച്ചിട്ടില്ല എന്നാണ് വാദം.
ആക്രമണ വിവരം മോദി അറിയാന്‍ വൈകിയെന്നും ഇല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും പുല്‍വാമയുടെ പേരില്‍ നരേന്ദ്ര മോദിയെ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും കടന്നാക്രമിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ അത് തന്നെ ബൂമറാംഗായി രാഹുല്‍ ഗാന്ധിയുടെ നെഞ്ചിലും പതിച്ചിരിക്കുന്നു.
മോദി ഷൂട്ടിംഗ് തിരക്കിൽ
പുല്‍വാമ ഭീകരാക്രമണം നടക്കുമ്പോള്‍ ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ ഷൂട്ടിംഗില്‍ ആയിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നാണ് കോണ്‍ഗ്രസ് ആരോപണം. വൈകിട്ട് 3.10ന് നടന്ന ആക്രമണ വാര്‍ത്ത അറിഞ്ഞിട്ടും മോദി ഷൂട്ടിംഗ് തുടര്‍ന്നുവെന്നും കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
|
ചിത്രങ്ങൾ പുറത്ത് വിട്ട് കോൺഗ്രസ്
പ്രധാനമന്ത്രി ഷൂട്ടിംഗ് ചെയ്യുന്ന ചിത്രങ്ങളും കോണ്‍ഗ്രസ് പുറത്ത് വിട്ടു. പ്രൈം ടൈം മിനിസ്റ്ററെന്നും ഫോട്ടോഷൂട്ട് സര്‍ക്കാരെന്നും രാഹുല്‍ ഗാന്ധി നരേന്ദ്ര മോദിയെ കണക്കിന് പരിഹസിച്ചു. മോദി പരസ്യ ചിത്രീകരണം നടത്തുന്ന കൂടുതല്‍ ചിത്രങ്ങളും രാഹുല്‍ പുറത്ത് വിട്ടു.
വിവരം അറിഞ്ഞത് വൈകിയോ
എന്നാല്‍ നരേന്ദ്ര മോദി ആക്രമണ വിവരം അറിഞ്ഞത് വൈകിയാണ് എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. മോശം കാലാവസ്ഥയും നെറ്റ്വര്‍ക്കും കാരണം മോദിയെ വിവരം അറിയിക്കാന്‍ വൈകി എന്നായിരുന്നു വാദം. അതേസമയം പ്രധാനമന്ത്രി സമയത്ത് തന്നെ വിവരം അറിഞ്ഞിട്ടുണ്ടെന്നും വാദം ഉയരുന്നുണ്ട്.
ജലപാനം പോലുമില്ലാതെ മോദി
വിവരം അറിഞ്ഞ ഉടനെ തെരഞ്ഞെടുപ്പ് റാലി മാറ്റി വെച്ചുവെന്നും ജലപാനം പോലുമില്ലാതെ പ്രധാനമന്ത്രി ഇടപെടല്‍ നടത്തിയെന്നും ബിജെപി പറയുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ പുറത്ത് വിട്ട മോദിയുടെ ചിത്രങ്ങള്‍ രാവിലെ ചിത്രീകരിച്ചതാണ് എന്നും ബിജെപി വാദം ഉയര്‍ത്തുന്നുണ്ട്. രാഹുല്‍ ഗാന്ധി വ്യാജ പ്രചാരണം നടത്തുന്നു എന്നാണ് ബിജെപി ആരോപണം.
ആരോപണം തിരഞ്ഞ് കൊത്തുന്നു
പ്രധാനമന്ത്രിയുടേയും കേന്ദ്ര സര്‍ക്കാരിെന്റയും രാജ്യസ്‌നേഹം ഇത്രയേ ഉളളൂ എന്നാണ് കോണ്‍ഗ്രസ് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇത് കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയേയും തന്നെ ഇപ്പോള്‍ തിരിഞ്ഞ് കൊത്തിയിരിക്കുകയാണ്. പുല്‍വാമ ആക്രമണത്തിന് ശേഷം മുഴുവന്‍ തെരഞ്ഞെടുപ്പ് പരിപാടികളും കോണ്‍ഗ്രസ് റദ്ദാക്കിയിരുന്നു.
രാഹുലിന്റെ വീഡിയോ
പ്രിയങ്ക ഗാന്ധിയുടെ ആദ്യത്തെ വാര്‍ത്താ സമ്മേളനം ഉള്‍പ്പെടെ മാറ്റി വെച്ചിരുന്നു. എന്നാല്‍ ഭീകരാക്രമണത്തിന് ശേഷം രാഹുല്‍ ഗാന്ധി എന്ത് ചെയ്യുകയായിരുന്നുവെന്നതിന് വീഡിയോ തെളിവുമായി ബിജെപി തിരിച്ച് ആക്രമണം നടത്തുകയാണ്. പുല്‍വാമ ആക്രമണ ദിവസം ഗുജറാത്തില്‍ നിന്നുളളതാണ് വീഡിയോ.
|
ഗുജറാത്തിൽ നൃത്തം
ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ ആയിരുന്നു അന്നേ ദിവസം രാഹുല്‍ ഗാന്ധി. ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ പുറത്ത് വിട്ട വീഡിയോയില്‍ ആളുകള്‍ രാഹുല്‍ ഗാന്ധിയെ സ്വീകരിക്കുന്നത് കാണാം. മാത്രമല്ല അവര്‍ക്ക് കൈ കൊടുക്കുകയും ഗ്രൂപ്പ് ഫോട്ടോ എടുക്കുകയും ചുവട് വെയ്ക്കുകയും ചെയ്യുന്നുണ്ട് രാഹുല്‍.
പുറത്ത് വിട്ടത് കോൺഗ്രസ് തന്നെ
പുല്‍വാമയിലെ ഭീകരാക്രമണം അറിഞ്ഞ ശേഷമായിരുന്നു രാഹുലിന്റെ ഇത്തരത്തിലുളള പെരുമാറ്റം എന്നാണ് ബിജെപി ആരോപിക്കുന്നത്. ഈ വീഡിയോ കോണ്‍ഗ്രസ് തന്നെയാണ് ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചത്. 3.10ന് പുല്‍വാമയില്‍ ആക്രമണം നടന്നു. അല്‍പ നേരം കഴിഞ്ഞ് 4.44ന് കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയുടെ നൃത്തം ട്വിറ്ററില്‍ പങ്കുവെച്ചു.
വീഡിയോ നീക്കം ചെയ്തു
എന്നാല്‍ പിന്നീട് ഈ വീഡിയോ വിവാദമാകുമെന്ന് കണ്ട് കോണ്‍ഗ്രസ് ഡിലീറ്റ് ചെയ്തു. പുല്‍വാമ ആക്രമണത്തിന് ശേഷമുളള രാഹുലിന്റെ നൃത്ത വീഡിയോ കോണ്‍ഗ്രസ് ട്വിറ്ററില്‍ നിന്നും എന്തിന് നീക്കം ചെയ്തുവെന്ന് അമിത് മാളവ്യ ചോദിക്കുന്നു. ഷൂട്ടിംഗ് വീഡിയോയുടെ പേരില്‍ മോദിയെ ആക്രമിക്കുന്ന രാഹുലിനും കോണ്‍ഗ്രസിനും വന്‍ തിരിച്ചടി ആയിരിക്കുകയാണ് നൃത്ത വീഡിയോ.
ഉത്തരം മുട്ടി കോൺഗ്രസ്
ബിജെപി അനുകൂലികള്‍ ഈ വീഡിയോ വന്‍തോതില്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയാണ്. ഇതോടെ കോണ്‍ഗ്രസിന് ഉത്തരം മുട്ടിയിരിക്കുന്നു. എന്നാല്‍ പ്രധാനമന്ത്രിക്ക് എതിരെയുളള ആക്രമണം കോണ്‍ഗ്രസ് തുടരുക തന്നെയാണ്. പുല്‍വാമ ആക്രമണം നടന്നതിന് ശേഷം വൈകിട്ട് 5.9ന് നരേന്ദ്ര മോദി ഉത്തരാഖണ്ഡിലെ രുദ്രാപൂരിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു.
ആക്രമണത്തെക്കുറിച്ച് മിണ്ടിയില്ല
ഫോണ്‍ വഴി ആയിരുന്നു മോദിയുടെ പ്രസംഗം. ഈ പ്രസംഗം ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യുമ്പോള്‍ ടിവി സ്‌ക്രീനില്‍ പുല്‍വാമയില്‍ ജവാന്മാര്‍ കൊല്ലപ്പെട്ട വാര്‍ത്ത എഴുതിക്കാണിക്കുന്നുണ്ടായിരുന്നുവെന്ന് കോണ്‍ഗ്ര്‌സ വക്താവ് മനീഷ് തിവാരി പറയുന്നു. എന്നാല്‍ പ്രസംഗത്തില്‍ മോദി ഭീകരാക്രമണത്തെ കുറിച്ച് ഒരക്ഷരം പോലും പറഞ്ഞില്ല.
2 മണിക്കൂർ കഴിഞ്ഞിട്ടും അറിഞ്ഞില്ലേ
പ്രധാനമന്ത്രി കൃത്യസമയത്ത് വിവരം അറിഞ്ഞിട്ടുണ്ട് എന്ന ബിജെപി വാദം സത്യമാണ് എങ്കില്‍ മോദി എന്തുകൊണ്ട് ഒന്നും പറഞ്ഞില്ല എന്ന് തിവാരി ചോദിക്കുന്നു. അതല്ല ആക്രമണം നടന്ന് രണ്ട് മണിക്കൂറുകള്‍ക്ക് ശേഷവും രാജ്യത്തിന്റെ പ്രധാനമന്ത്രി ആ വിവരം അറിഞ്ഞിട്ടില്ല എന്നാണ് എങ്കില്‍ അത് ഗുരുതരമായ പ്രശ്‌നമാണ് എന്നും കോണ്‍ഗ്രസ് വക്താവ് ചൂണ്ടിക്കാട്ടുന്നു.
|
ട്വീറ്റ് വായിക്കാം
ഗുജറാത്തിലെ പരിപാടിയിൽ രാഹുൽ ഗാന്ധി