ഇനിയാര്‍ക്കാണ് സംശയം; രാഹുലീയന്‍ തന്ത്രങ്ങളില്‍ വിജയിച്ചു കയറുന്ന കോണ്‍ഗ്രസ്, തീരുമാനങ്ങളിലെ കണിശത
ദില്ലി:രാഹുല്‍ ഗാന്ധിയോളം എതിരാളികളുടെ മനഃപ്പൂര്‍വ്വമായ പരിഹാസങ്ങള്‍ക്ക് ഇത്രമേല്‍ വിധേയനായ മറ്റൊരു നേതാവ് സമീകാല ദേശീയ രാഷ്ട്രീയത്തില്‍ വേറെ ഉണ്ടാവില്ല. രാഹുലിനെ അപകീര്‍ത്തിപ്പെടുത്താനുള്ള എല്ലാ മാര്‍ഗ്ഗങ്ങളും ബിജെപി ഉപയോഗപ്പെടുത്തി. പപ്പു എന്ന് പരസ്യമായി വിളിച്ച് അപമാനിച്ചു. പക്ഷെ ഇതൊന്നും തന്നെ തളര്‍ത്തിയില്ലെന്ന് മാത്രമല്ല പോരാട്ടത്തിനുള്ള പുതിയ ഊര്‍ജ്ജങ്ങളായി ഇതിനെയൊക്കെ മാറ്റാന്‍ രാഹുലിന് കഴിഞ്ഞു.
സോണിയാ ഗാന്ധിയില്‍ നിന്ന് പാര്‍ട്ടി അധ്യക്ഷ പദവി രാഹുല്‍ ഗാന്ധി ഏറ്റെടുത്ത് കൃത്യം ഒരു വര്‍ഷം തികയുന്ന ദിവസം തന്നെ ബിജെപിയില്‍ നിന്ന് മൂന്ന് സംസ്ഥാനങ്ങള്‍ പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ്സിന് കഴിഞ്ഞു. ദേശീയ രാഷ്ട്രീയത്തില്‍ ഒരു മുഖമില്ലാതിരുന്ന പ്രതിപക്ഷത്തിന് പുതിയ മുഖമാകുന്ന രാഹുല്‍ ഗാന്ധി പാര്‍ട്ടിയിലും ശക്തനായ നേതാവായി മാറുകയാണ്.. വിശദാംശങ്ങള്‍ ഇങ്ങനെ..
ആരെ മുഖ്യമന്ത്രിയാക്കും
മൂന്ന് സംസ്ഥാനങ്ങളില്‍ വിജയം നേടാന്‍ കോണ്‍ഗ്രസ്സിന് സാധിച്ചെങ്കിലും ആരെ മുഖ്യമന്ത്രിയാക്കും എന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് തീരുമാനം എടുക്കാന്‍ സാധിച്ചിരുന്നില്ല. മുഖ്യമന്ത്രി പദത്തിനായി അവകാശ വാദം ഉന്നയിച്ച് പ്രബലരായ ഒന്നിലേറെ നേതാക്കള്‍ രംഗത്ത് വന്നതായിരുന്നു സംസ്ഥാന നേതൃത്വത്തെ കുഴക്കിയത്.
തീരുമാനം രാഹുല്‍ ഗാന്ധിക്ക്
മധ്യപ്രദേശില്‍ കമല്‍നാഥ്-ജോതിരാദിത്യ സിന്ധ്യ, രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ട്-സച്ചിന്‍ പൈലറ്റ്, ഛത്തീസ്ഗഡില്‍ ടിഎസ് സിങ് ദേവ്-ഭൂപേഷ് ഭാഗല്‍ എന്നീ മുതിര്‍ന്ന നേതാക്കള്‍ മുഖ്യമന്ത്രി പദത്തിനായി രംഗത്തുവന്നപ്പോള്‍ തീരുമാനം രാഹുല്‍ ഗാന്ധിക്ക് വിടുകയായിരുന്നു.
പുതിയ രാഹുല്‍
തീരുമാനം എടുക്കാനുള്ള ചുമതല തന്നിലെത്തിയതോടെ അനുനയത്തിന് അനുനയവും കണ്ണുരുട്ടേണ്ടിടത്ത് കണ്ണുരുട്ടിയും നേതാക്കളെ അടക്കി നിര്‍ത്തുന്ന പുതിയ രാഹുല്‍ ഗാന്ധിയെ ആണ് കാണാന്‍ കഴിഞ്ഞത്. വലിയ തര്‍ക്കങ്ങളിലേക്ക് പോവുമായിരുന്ന മുഖ്യമന്ത്രിമാരുടെ കാര്യത്തിലെ തീരുമാനം രാഹുല്‍ വലിയ പ്രയാസമില്ലാതെ എടുക്കാന്‍ സാധിച്ചു.
പ്രത്യേകം ശ്രദ്ധ
തിരഞ്ഞെടുപ്പ് റിസല്‍ട്ട് വന്നുതുടങ്ങിയ ഉടന്‍ തന്നെ പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിച്ച സംസ്ഥാനങ്ങളിലേക്ക് ഉന്നത നേതാക്കളെ നിരീക്ഷകരായി അയച്ചു കൊണ്ട് എംഎല്‍എമാരെ ഒന്നിപ്പിച്ച് നിര്‍ത്താന്‍ രാഹുല്‍ പ്രത്യേകം ശ്രദ്ധചെലുത്തി. ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷ ലഭിക്കാത്ത സംസ്ഥാനങ്ങളില്‍ ബിജെപിയുടെ ചാക്കിട്ടു പിടുത്തതിന് തടയിടാന്‍ ഇതുകൊണ്ട് സാധിച്ചു.
മധ്യപ്രദേശില്‍
അതത് സംസ്ഥാനങ്ങളിലേക്ക് അയച്ച നിരീക്ഷകന്‍മാരുടെ റിപ്പോര്‍ട്ടുകൂടി പരിഗണിച്ചാണ് രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനം എടുത്തത്. മധ്യപ്രദേശില്‍ മുന്‍ കേന്ദ്രമന്ത്രിയും പിസിസി അധ്യക്ഷനുമായ കമല്‍നാഥിനെ മുഖ്യമന്ത്രിയായി നിയമിച്ചു കൊണ്ടുള്ള പ്രഖ്യാപനമാണ് രാഹുല്‍ ഗാന്ധി ആദ്യം നടത്തിയത്.
ജോതിരാധിത്യ സിന്ധ്യ
തിരൂമാനം പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി കമല്‍നാഥിനേയും ജോതിരാധിത്യ സിന്ധ്യയേയും രാഹുല്‍ ഗാന്ധി ദില്ലിയിലേക്ക് വിളിപ്പിച്ച് ചര്‍ച്ച നടത്തിയിരുന്നു. രാഹുലും സോണിയയും ചേര്‍ന്ന് സിന്ധ്യയെ അനുനയിപ്പിക്കുകയായിരുന്നു. പിന്നീട് ഇരുവരുമായി ചേര്‍ന്ന് നിന്നുകൊണ്ടുള്ള ചിത്രം ട്വീറ്റ് ചെയ്തതിന് ശേഷമാണ് കമല്‍നാഥിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.
രാജസ്ഥാനില്‍
രാജസ്ഥാനില്‍ തെരുവിലേക്ക് വരെ നീണ്ട പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ കഴിഞ്ഞതും രാഹുലിന്റെ രാഷ്ട്രീയ നയതന്ത്രങ്ങളുടെ മികവായി വിലയിരുത്തുന്നു. നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ മുതിര്‍ന്ന നേതാവായ അശോക് ഗെലോട്ടിനെ മുഖ്യമന്ത്രിയാക്കാന്‍ രാഹുല്‍ തീരുമാനിക്കുകയായിരുന്നു.
സച്ചിന്‍ പൈലറ്റിനും
നേരത്തെ രണ്ടു വട്ടം മുഖ്യമന്ത്രിയാ അശോക് ഗെലോട്ടിനും പുതുരക്തമായ സച്ചിന്‍ പൈലറ്റിനും പ്രവര്‍ത്തകര്‍ക്കിടയില്‍ ഒരു പോലെ സ്വാധീനമുണ്ട്. അനുഭവ പരിചയമുള്ള നേതാവെന്ന നിലയില്‍ അശോക് ഗെലോട്ടിനെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചപ്പോള്‍ സച്ചിനെ ഉപമുഖ്യമന്ത്രിയും ആക്കിയേക്കും.
സച്ചിന്റെ വാദം
പിസിസി അധ്യക്ഷനെന്ന നിലയില്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കായി അക്ഷീണം പ്രവര്‍ത്തിച്ചത് താനാണെന്നും ദില്ലിയില്‍ ദേശീയ നേതൃത്വത്തിന്റെ ഭാഗമായി ഒതുങ്ങി നിന്ന് ഗെലോട്ടിനെ മുഖ്യമന്ത്രിയായി കെട്ടിയിറക്കരുന്നത് നീതിയല്ലെന്നുമായിരുന്നു സച്ചിന്റെ വാദം. ഒടുവില്‍ ഭരണത്തിന്റെ ആദ്യ വര്‍ഷങ്ങള്‍ക്ക് ശേഷം മുഖ്യമന്ത്രി പദം നല്‍കാം എന്ന ഓഫറില്‍ സച്ചിന്‍ അയയുകയായിരുന്നു.
രൂക്ഷമായ ഭാഷയില്‍
നേതാക്കളെ അനുനയിപ്പിക്കുമ്പോഴും പ്രതിഷേധം അറിയിക്കേണ്ടിടത്ത് അത് പരസ്യമായി പ്രകടിപ്പിക്കാനും രാഹുലിന് കഴിഞ്ഞിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ ഗണ്യമായി കുറഞ്ഞതിലെ അതൃപ്തി രാഹുല്‍ മറച്ചുവെച്ചില്ല. ശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടും അത് പൂര്‍ണ്ണമായും വോട്ടാക്കി മാറ്റാന്‍ കഴിഞ്ഞില്ല. സ്വതന്ത്രരും ബിഎസ്പിയും നേടിയ സീറ്റുകള്‍ കോണ്‍ഗ്രസ്സിന്റെ നഷ്ടമാണെന്നും രാഹുല്‍ രൂക്ഷമായ ഭാഷയില്‍ തന്നെ ഇരുവരോടും വ്യക്തമാക്കി.