രാഹുൽ ഗാന്ധി സർക്കാർ ബംഗ്ലാവ് ഒഴിയണം; ബംഗ്ലാവ് ഒഴിയാൻ ആവശ്യപ്പെട്ട് നോട്ടീസ്
ന്യൂഡല്‍ഹി: എംപി സ്ഥാനത്ത് നിന്ന് അയോഗ്യനക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയോട് ഡല്‍ഹിയിലെ സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയാന്‍ ആവശ്യപ്പെട്ടു.കഴിഞ്ഞയാഴ്ച അദ്ദേഹത്തെ എംപി സ്ഥാനത്തുനിന്നും അയോഗ്യനാക്കിയിരുന്നു. ലുട്ടിയന്റെ ഡല്‍ഹിയിലെ 12 തുഗ്ലക് ലെയ്‌നില്‍ സ്ഥിതി ചെയ്യുന്ന 5 ബെഡ്റൂം ടൈപ്പ് 8 ബംഗ്ലാവാണ് അദ്ദേഹത്തിന് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്.
സർക്കാർ അനുവദിച്ച ബംഗ്ലാവ് ഒഴിയാൻ ലോക്‌സഭാ ഹൗസിംഗ് കമ്മിറ്റി തിങ്കളാഴ്ച രാഹുൽ ഗാന്ധിക്ക് നോട്ടീസ് നൽകിയതായി റിപ്പോർട്ട്. 2004ൽ ലോക്‌സഭാ എംപിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമാണ് രാഹുൽ ഗാന്ധിക്ക് 12, തുഗ്ലക്ക് ലെയ്ൻ ബംഗ്ലാവ് അനുവദിച്ചത്. 2019 ലെ ക്രിമിനൽ മാനനഷ്ടക്കേസിൽ സൂറത്ത് കോടതി രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചതിന് ശേഷം മാർച്ച് 23 മുതൽ ലോക്‌സഭാ സെക്രട്ടേറിയറ്റ് അദ്ദേഹത്തെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി. അയോഗ്യനാക്കിയ നടപടിക്കു പിന്നാലൊയണ് ഈ നീക്കം.

നിയമങ്ങൾ അനുസരിച്ച്, അയോഗ്യനാക്കുന്നതിനുള്ള ഉത്തരവിന്റെ തീയതി മുതൽ ഒരു മാസത്തിനുള്ളിൽ അദ്ദേഹം തന്റെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയണം.കേസിൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്ക് രണ്ട് വർഷം തടവും 15,000 രൂപ പിഴയും വിധിച്ചിരുന്നു. സൂറത്തിലെ സിജെഎം കോടതിയുടേതാണ് വിധി. രാഹുലിന് കോടതി ഇടക്കാല ജാമ്യവും അനുവദിച്ചിരുന്നു.
വിധിക്കെതിരെ അപ്പീൽ നൽകാൻ 30 ദിവസത്തെ ജാമ്യമാണ് അനുവദിച്ചിരിക്കുന്നത്. മാനനഷ്ടക്കേസിൽ രാഹുൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2019ലെ പ്രസംഗത്തിൽ മോദി സമുദായത്തെ രാഹുൽ ഗാന്ധി അവഹേളിച്ചെന്നാണ് കേസ്. ബിജെപി എംഎൽഎ പൂർണേഷ് മോദിയാണ് പരാതിക്കാരൻ. 'എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദിയെന്ന് വരുന്നതെങ്ങനെ' എന്നായിരുന്നു രാഹുലിന്റെ പരാമർശം.
ക്രിമിനൽ മാനനഷ്ടക്കേസിൽ രണ്ട് വർഷത്തെ തടവു ശിക്ഷയ്ക്കു വിധിക്കപ്പെട്ട പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയെ പാർലമെന്റ് അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയത്. ലോക്‌സഭാ സെക്രട്ടേറിയറ്റ് ഇത് സംബന്ധിച്ച് വിജ്ഞാപനം ഇറക്കി. വയനാട്ടിൽ നിന്നുള്ള ലോക്‌സഭാംഗമാണ് രാഹുൽ ഗാന്ധി.
ഭരണഘടനയുടെ 102 (1) ഇ വകുപ്പും ജനപ്രാതിനിധ്യ നിയമം എട്ടാം വകുപ്പും അനുസരിച്ചാണ് നടപടിയെന്ന് വിജ്ഞാപനത്തിൽ പറയുന്നു. വ്യാഴാഴ്ചയാണ് രാഹുൽ കുറ്റക്കാരനെന്നു കണ്ടെത്തി സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷാ വിധി നടപ്പാക്കുന്നത് ഒരു മാസത്തേക്കു മരവിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications