ബിജെപിയെ പൊളിക്കാൻ രോഹൻ ഗുപ്ത, ദിവ്യ സ്പന്ദനയുടെ പിൻഗാമി, രാഹുൽ ഗാന്ധിയെ കേട്ടത് കോടികൾ!
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ച് വരാനുളള തയ്യാറെടുപ്പിലാണ് രാഹുല്‍ ഗാന്ധി എന്നാണ് റിപ്പോര്‍ട്ടുകള്‍. കൊവിഡുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി നടത്തുന്ന ഇടപെടലുകള്‍ തിരിച്ച് വരവിനുളള കളമൊരുക്കലാണ് എന്നും വിലയിരുത്തപ്പെടുന്നു.
കൊവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ വിദഗ്ധരുമായി തുടര്‍ച്ചയായി ചര്‍ച്ചകള്‍ നടത്തുകയാണ് രാഹുല്‍. കോടിക്കണക്കിന് ആളുകള്‍ രാഹുലിന്റെ സംവാദം കണ്ടെന്നാണ് കണക്കുകള്‍. കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ടീമിന്റെ വന്‍ ആസൂത്രണം ഇതിന് പിന്നിലുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ..
രാഹുല്‍ ഗാന്ധിയുടെ സംവാദ പരമ്പര
കൊവിഡ് ലോക്ക്ഡൗണ്‍ കാരണം രാജ്യത്തെ നേരത്തെ തന്നെ മാന്ദ്യത്തിലുളള സാമ്പത്തിക രംഗം തകര്‍ന്നടിഞ്ഞിരിക്കുകയാണ്. ലോക്ക്ഡൗണിന് ശേഷം സാമ്പത്തിക മേഖലയില്‍ ഇനിയെന്ത് എന്ന ചോദ്യം അവശേഷിക്കുന്നു. അതിനിടെയാണ് വിദഗ്ധരുമായി സാമ്പത്തിക പ്രശ്നങ്ങളെ കുറിച്ച് രാഹുല്‍ ഗാന്ധിയുടെ സംവാദ പരമ്പര പുറത്ത് വരുന്നത്.
കണ്ടത് കോടികൾ
ആദ്യം റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജനുമായിട്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ സംവാദം. തുടര്‍ന്ന് നോബല്‍ സമ്മാന ജേതാവ് അഭിജിത് ബാനര്‍ജിയുമായും രാഹുല്‍ സംവാദം നടത്തി. രണ്ട് സംവാദങ്ങള്‍ക്കും വലിയ വാര്‍ത്താ പ്രാധാന്യം തന്നെ ലഭിച്ചു. മാത്രമല്ല സോഷ്യല്‍ മീഡിയയുടെ വിവിധ പ്ലാറ്റ്ഫോമുകളില്‍ 7.5 കോടി ആളുകളാണ് സംവാദം കണ്ടത് എന്നാണ് കോണ്‍ഗ്രസ് പറയുന്നത്.
കളിച്ച് ഐടി സെൽ
സോഷ്യല്‍ മീഡിയ കീഴടക്കി ഭരിക്കുന്നത് സംഘപരിവാര്‍ ഐടി സെല്ലാണെന്ന് പറയാം. എന്നാല്‍ കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയാ ടീം രാഹുല്‍ ഗാന്ധിയെ ഇറക്കി കളിച്ചത് നഷ്ടമായില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. രാഹുല്‍ ഗാന്ധിയുടെ സംവാദം ജനങ്ങളിലേക്ക് എത്താന്‍ പാര്‍ട്ടിയുടെ താഴെ തട്ടിലടക്കമുളള മുഴുവന്‍ സംവിധാനങ്ങളേയും കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ടീം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
എല്ലായിടത്തും ലൈവ്
സോഷ്യല്‍ മീഡിയയിലെ എല്ലാ പ്ലാറ്റ്ഫോമുകളിലും രാഹുല്‍ ഗാന്ധിയുടെ കൊവിഡ് സംവാദങ്ങള്‍ ലൈവായി സംപ്രേഷണം ചെയ്യപ്പെട്ടു. ഫേസ്ബുക്കിലും ട്വിറ്ററിലും യൂട്യൂബിലും ആളുകള്‍ രാഹുല്‍ ഗാന്ധിയുടെ സംവാദം കണ്ടു. മാത്രമല്ല സംസ്ഥാനങ്ങളിലെ പ്രമുഖരായ നേതാക്കളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും രാഹുല്‍ ഗാന്ധിയുടെ സംവാദം ലൈവായി പോയി.
സോണിയയുടെ ടീമിലെ അംഗം
ഇത്തരത്തിലാണ് വലിയൊരു വിഭാഗം ആളുകളിലേക്ക് ഇതെത്തിക്കാന് കഴിഞ്ഞതെന്ന് സോഷ്യല്‍ മീഡിയ വിഭാഗം തലവന്‍ രോഹന് ഗുപ്ത പറയുന്നു. കൊവിഡ് കാലത്ത് സോണിയാ ഗാന്ധി രൂപീകരിച്ച പതിനൊന്ന് പേരുളള പ്രത്യേക ടീമിലെ അംഗം കൂടിയാണ് രോഹന് ഗുപ്ത. കോണ്‍ഗ്രസിനുളളില്‍ രാഹുല്‍ ഗാന്ധിയുടെ അടുത്ത ആള്. ദിവ്യ സ്പന്ദനയ്ക്ക് ശേഷമാണ് രോഹന് ഗുപ്ത ഐടി സെല്‍ തലപ്പത്ത് എത്തുന്നത്.
ദിവ്യയ്ക്ക് പകരം
ദിവ്യ സ്പന്ദന രാജി വെച്ചതിന് ശേഷം മൂന്ന് മാസത്തോളം കോണ്‍ഗ്രസ് ഐടി സെല്ലിന് തലവന്‍ ഇല്ലാതിരുന്നു. ദിവ്യ ചാര്‍ജെടുത്തതിന് ശേഷം കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയയില്‍ ബിജെപിയോട് പൊരുതി നിന്നിരുന്നു. എന്നാല്‍ ചില ട്വീറ്റുകള്‍ വിവാദമായതിന് പിറകെ ദിവ്യ രാജി വെച്ചു. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് കാലത്താണ് രോഹന് ഗുപ്തയെ കോണ്‍ഗ്രസ് ഐടി സെല്‍ ചുമതല ഏല്‍പ്പിച്ചത്.
രാഹുലിനെ തിരികെ എത്തിക്കാൻ
രാഹുല്‍ ഗാന്ധിയെ തിരികെ കോണ്‍ഗ്രസ് നേതൃസ്ഥാനത്തേക്ക് എത്തിക്കാനുളള ദൗത്യത്തില്‍ വലിയൊരു പങ്ക് രോഹന് ഗുപ്തയുടെ കൈകളിലാണെന്ന് പറയാം. 300 ട്വിറ്റര്‍ അക്കൗണ്ടുകളിലാണ് രാഹുല്‍ ഗാന്ധി വിദഗ്ധരുമായി നടത്തിയ സംവാദങ്ങള്‍ തല്‍സമയം നല്‍കിയത് എന്ന് പറയുന്നു രോഹന് ഗുപ്ത. 500 ഫേസ്ബുക്ക് പേജുകളിലും 100 യൂട്യൂബ് ചാനലുകളിലും ലൈവായി സംവാദം നല്കി.
ടീം രൂപീകരിച്ച് ഐടി സെൽ
എല്ലാ സംസ്ഥാന നേതാക്കള്‍ക്കും രാഹുല്‍ ഗാന്ധിയുടെ സംവാദം ലൈവായി നല്‍കുന്നതിന് വേണ്ടി പ്രത്യേക നിര്‍ദേശം നല്കി. സംസ്ഥാന നേതാക്കള്‍ ജില്ലാ നേതാക്കള്‍ക്ക് വിവരം കൈമാറി. അത്തരത്തിലാണ് കോടിക്കണക്കിന് ആളുകളിലേക്ക് കോണ്‍ഗ്രസ് ഐടി സെല്‍ രാഹുല്‍ ഗാന്ധിയുടെ സംവാദ പരിപാടി എത്തിച്ചത്. എല്ലാ ജില്ലകളില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന പ്രവര്‍ത്തകരെ തിരഞ്ഞെടുത്ത് ഒരു ടീം രൂപീകരിച്ചിരിക്കുകയാണ്.
കച്ചകെട്ടി തന്നെ
ബിജെപിയുടെ വാദങ്ങളെ പൊളിക്കുക എന്നതാണ് ഇവരുടെ ദൗത്യം. സോഷ്യല്‍ മീഡിയയില്‍ ബിജെപിയെ മറികടന്നിരിക്കുകയാണ് കോണ്‍ഗ്രസ് എന്നും രോഹന് ഗുപ്ത അവകാശപ്പെടുന്നു. സംസ്ഥാന തലത്തില്‍ ഐടി സെല്‍ ചുമതലയുളള നേതാക്കള്‍ എല്ലാ ദിവസവും കൂടിക്കാഴ്ച നടത്തുന്നുണ്ട്. ബിജെപിയെ സോഷ്യല്‍ മീഡിയയില്‍ പ്രതിരോധിക്കാന്‍ കച്ചകെട്ടി തന്നെ ഇറങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ് ഐടി സെല്‍.