സ്ഥാനാരോഹണ വേദിയിൽ ഡികെയ്ക്ക് രാഹുൽ ഗാന്ധിയുടെ സർപ്രൈസ്! കയ്യോടെ ഉറപ്പ് വാങ്ങി, കയ്യടിച്ച് അണികൾ
ബെംഗളൂരു: കര്‍ണാടകത്തിലെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും ആവേശഭരിതരാക്കിയാണ് ഡികെ ശിവകുമാര്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഔദ്യോഗികമായി ഏറ്റെടുത്തിരിക്കുന്നത്. കര്‍ണാടക ഇതുവരെ കാണാത്ത തരത്തില്‍ ഗംഭീര പരിപാടിയാണ് ഈ കൊവിഡ് കാലത്ത് ഡിജിറ്റല്‍ സാങ്കേതിക വിദ്യയെ ഉപയോഗപ്പെടുത്തി കോണ്‍ഗ്രസ് ഒരുക്കിയത്.
സോണിയാ ഗാന്ധിയാണ് കര്‍ണാടകത്തില്‍ കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുളള ചുമതല ഡികെ ശിവകുമാറിനെ വിശ്വസിച്ചേല്‍പ്പിച്ചിരിക്കുന്നത്. ബെംഗളൂരുവിലെ കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിലേക്ക് അപ്രതീക്ഷിതമായി ഒരാളുടെ ഫോണ്‍ വിളി ഡികെയെ തേടിയെത്തി. ഇതോടെ വേദിയും സദസ്സും ആവേശത്തിലായി. രാഹുല്‍ ഗാന്ധിയായിരുന്നു ഫോണിന്റെ മറുവശത്ത്..
വലിയ പ്രതീക്ഷകളോടെ
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വലിയ പ്രതീക്ഷകളോടെയാണ് ഡികെ ശിവകുമാര്‍ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റൈടുത്തിരിക്കുന്നത്. കര്‍ണാടകത്തില്‍ അധികാരം നഷ്ടപ്പെട്ടത് കൂടാതെ ഉപതിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന് തിരിച്ചടി നേരിട്ടിരുന്നു. ദിനേശ് ഗുണ്ടുറാവു സ്ഥാനമൊഴിഞ്ഞ ഇടത്തേക്കാണ് സോണിയാ ഗാന്ധി ഡികെ ശിവകുമാറിനെ നിയോഗിച്ചിരിക്കുന്നത്.
കോണ്‍ഗ്രസിന് പുതിയ മുഖം
ഇക്കാലത്ത് രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഏറ്റവും കരുത്തുളള മാധ്യമമായ സോഷ്യല്‍ മീഡിയയെ കൂടുതല്‍ ഉപയോഗപ്പെടുത്തിയും കേഡര്‍ സംവിധാനത്തിലേക്ക് പാര്‍ട്ടിയെ മാറ്റിയും അടക്കം കോണ്‍ഗ്രസിന് പുതിയ മുഖം കൊടുക്കാനാണ് ഡികെയുടെ ശ്രമം. സംസ്ഥാനത്തെ ലക്ഷക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വെര്‍ച്വല്‍ സാന്നിധ്യത്തിലാണ് ഡികെ ഇന്ന് ചുമതലയേറ്റത്.
ദില്ലിയില്‍ നിന്നും ഒരു ഫോണ്‍ കോള്‍
ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ കെസി വേണുഗോപാല്‍, സിദ്ധരാമയ്യ, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, ദിനേശ് ഗുണ്ടുറാവു അടക്കമുളള പ്രമുഖ നേതാക്കള്‍ പങ്കെടുത്തിരുന്നു. ചടങ്ങിനിടെ പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ തേടി ദില്ലിയില്‍ നിന്നും ഒരു ഫോണ്‍ കോള്‍ എത്തി. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ കൂടിയായ രാഹുല്‍ ഗാന്ധിയാണ് ഡികെയെ ആശംസ അറിയിക്കാന്‍ വിളിച്ചത്.
കോണ്‍ഗ്രസ് പാര്‍ട്ടിക്കും അഭിനന്ദനം
രാഹുല്‍ ഗാന്ധിയുടെ ഫോണ്‍ കോള്‍ ഡികെ ശിവകുമാര്‍ ലൗഡ് സ്പീക്കറിലിട്ട് മൈക്കിലൂടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും കേള്‍പ്പിച്ചു. ഈ ഫോണ്‍ സംഭാഷണം ഡികെ തന്റെ ട്വിറ്ററിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. രാഹുല്‍ ഗാന്ധി ഡികെ ശിവകുമാറിനും കര്‍ണാടക കോണ്‍ഗ്രസ് പാര്‍ട്ടിക്കും അഭിനന്ദനം അറിയിച്ചതോടെ കയ്യടികള്‍ ഉയര്‍ന്നു.
നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ട്
ഏറ്റവും ദുര്‍ബലരായ ജനവിഭാഗങ്ങള്‍ക്കും ഈ കൊവിഡ് കാലത്ത് പ്രതിസന്ധിയിലായ ആളുകളും അടക്കമുളള കര്‍ണാടകത്തിലെ ജനത്തിന് വേണ്ടി ഡികെ ശിവകുമാര്‍ പ്രവര്‍ത്തിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായി രാഹുല്‍ ഗാന്ധി പറഞ്ഞു. കൊവിഡും സാമ്പത്തിക തകര്‍ച്ചയും ഉളള ഇക്കാലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
രാഹുലിന് നന്ദി
നമ്മള് വിജയത്തിലെത്തുമെന്ന് ഉറപ്പിക്കാനുളള എല്ലാ തരത്തിലും പ്രവര്‍ത്തനങ്ങളും കോണ്‍ഗ്രസും ഡികെ ശിവകുമാറും കാഴ്ച വെയ്ക്കും എന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാഹുലിന് നന്ദി അറിയിച്ച ഡികെ താന്‍ അദ്ദേഹത്തിന്റെയും സോണിയാ ഗാന്ധിയുടേയും വാക്കുകള്‍ ശിരസ്സാ വഹിക്കുമെന്ന് വ്യക്തമാക്കി.
ഉറപ്പ് നൽകി ഡികെ
കര്‍ണാടകത്തിലെ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും രാഹുല്‍ ഗാന്ധിക്ക് ഡികെ ശിവകുമാര്‍ ഉറപ്പ് നല്കി. ഇതൊരു തുടക്കം മാത്രമാണ്. ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനേയും ഒപ്പം കൊണ്ട് പോകാന്‍ കോണ്‍ഗ്രസ് പ്രസിഡണ്ട് എന്ന നിലയ്ക്ക് ഡികെ ശിവകുമാറിന് സാധിക്കണമന്നെ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. താനത് ചെയ്യുമെന്ന് ഡികെ വേദിയില്‍ വെച്ച് രാഹുലിന് ഉറപ്പും നല്കി.
പത്ത് ലക്ഷത്തോളം പേർ
മാര്‍ച്ച് 11നാണ് ഡികെ ശിവകുമാറിനെ കോണ്‍ഗ്രസ് അധ്യക്ഷനായി ഹൈക്കമാന്‍ഡ് നിയമിച്ചത്. എന്നാല്‍ കൊവിഡ് കാരണം സ്ഥാനമേറ്റെടുക്കാന്‍ ഡികെയ്ക്ക് സാധിച്ചിരുന്നില്ല. സംസ്ഥാനത്തെ 7800 സ്ഥലങ്ങളിലായി പത്ത് ലക്ഷത്തോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് വെര്‍ച്വലായി ഡികെ ശിവകുമാറിന്റെ സ്ഥാനാരോഹണ ചടങ്ങിന് സാക്ഷ്യം വഹിച്ചത്.
മെഗാ വെര്‍ച്യല്‍ പരിപാടി
6608 പഞ്ചായത്തുകളിലായി 12000 എല്‍ഇഡികള്‍, 30000 സൂം ആപ്പ് വഴിയുളള സംപ്രേഷണം, ഫേസ്ബുക്ക് ലൈവ്, പ്രാദേശിക ടെലിവിഷന്‍ ചാനലുകളിലെ സംപ്രേഷണം എന്നിവയടക്കം മെഗാ വെര്‍ച്യല്‍ പരിപാടിയാണ് കോണ്‍ഗ്രസ് സംഘടിപ്പിച്ചത്. പൊതുവേ ഡിജിറ്റല്‍ മേഖലയില്‍ ബിജെപിക്കുളള കുത്തക കൂടി തകര്‍ത്ത് കൊണ്ടാണ് ഡികെ ശിവകുമാര്‍ ഇന്ന് ജനങ്ങളിലേക്ക് വെര്ച്യലായി ഇറങ്ങിച്ചെന്നിരിക്കുന്നത്.
നഗ്ന വീഡിയോ വിവാദം: രഹ്ന ഫാത്തിമയ്ക്ക് കുരുക്ക്, ജാമ്യം നൽകരുതെന്ന് സർക്കാർ ഹൈക്കോടതിയിൽ!