പൗരത്വ ഭേദഗതി നിയമവും എൻആർസിയും വിഭജനത്തിനുളള ഫാസിസ്റ്റ് ആയുധങ്ങളെന്ന് രാഹുൽ ഗാന്ധി!
ദില്ലി: രാജ്യതലസ്ഥാനത്ത് ജാമിയ മിലിയ സര്‍വ്വകലാശാലയിലെ പോലീസ് അതിക്രമത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. ട്വിറ്ററിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
'വിഭജനത്തിനായി ഇന്ത്യയില്‍ ഫാസിസ്റ്റുകള്‍ പ്രയോഗിച്ചിരിക്കുന്ന ആയുധങ്ങളാണ് ദേശീയ ദേശീയ പൗരത്വ രജിസ്റ്ററും. ഈ വൃത്തികെട്ട ആയുധങ്ങള്‍ക്കെതിരെയുളള പ്രതിരോധം സമാധാനപരവും അക്രമരഹിതവുമായ സത്യാഗ്രഹമാണ്. ദേശീയ പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരെ സമാധാനപരമായി സമരം ചെയ്യുന്ന എല്ലാവരേയും പിന്തുണയ്ക്കുന്നു'.
എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. സര്‍ക്കാര്‍ ഭീരുക്കളുടേതാണ് എന്നാണ് പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചത്. രാജ്യത്തെ സര്‍വ്വകലാശാലകളിലേക്ക് നുഴഞ്ഞ് കയറി വിദ്യാര്‍ത്ഥികളെ തല്ലിച്ചതയ്ക്കുകയാണ്. ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയും അവരെ കേള്‍ക്കുകയും ചെയ്യേണ്ടതിന് പകരം ബിജെപി സര്‍ക്കാര്‍ ദില്ലിയിലും ഉത്തര്‍ പ്രദേശിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും സ്ഥാനം ഉറപ്പിക്കുന്നത് വിദ്യാര്‍ത്ഥികളേയും മാധ്യമപ്രവര്‍ത്തകരേയും അടിച്ചമര്‍ത്തിയാണ്. ഈ സര്‍ക്കാരിന് ഭീരുത്വമാണ്'
Recommended Video
സര്‍ക്കാര്‍ ജനത്തിന്റെ ശബ്ദത്തെ ഭയപ്പെടുത്തുന്നുവെന്നും യുവാക്കളുടെ ശബ്ദത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നുവെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. ഇത് ഇന്ത്യന്‍ യുവത്വത്തിന്റെ ശബ്ദമാണെന്നും നരേന്ദ്ര മോദി ഇന്നല്ലെങ്കില്‍ നാളെ ആ ശബ്ദത്തിന് ചെവി കൊടുത്തേ മതിയാകൂ എന്നും പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.