കോവിഡ് പ്രതിരോധം; കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക നിര്‍ദേശവുമായി രാഹുല്‍ ഗാന്ധി
ദില്ലി: ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിക്കുന്നവരുടെം എണ്ണം അനുദിനം വര്‍ധിച്ച് വരികയാണ്. 2283 പേര്‍ക്കാണ് ഇതുവരെ ഇന്ത്യയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ 336 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധയേറ്റത്. മരണസംഖ്യ 56 ആയും ഉയര്‍ന്നു. ഇതുവരെയായി 156 പേരുടെ രോഗം ഭേദപ്പെട്ടതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച ഉച്ചയോടെ അറിയിച്ചു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ഉള്ളത്.
335 കേസുകളാണ് ഇവിടെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ആന്ധ്രാപ്രദേശില്‍ രോഗികളുടെ എണ്ണം 161 ആയി ഉയര്‍ന്നു. ഇതില്‍ 140 പേരും ദില്ലിയിലെ നിസാമുദ്ദീനില്‍ നടന്ന തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരാണെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. തമിഴ്നാട്ടില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 309 ആണ്. ദില്ലിയില്‍ യുഎസ് എംബസിയിലെ ജീവനക്കാരനും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അതിനിടെ കൊവിഡിനെ നേരിടാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക നിര്‍ദേശവുമായി ദേശീയ നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി.
എണ്ണം വര്‍ധിപ്പിക്കണം
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കൊവിഡ് നിര്‍ണയ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം. വൈറസ് ബാധ സംശയിക്കുന്നവരില്‍ മാത്രമല്ല, അല്ലാത്തവരിലും റാന്‍ഡമായി എത്രയും പെട്ടെന്ന് പരിശോധന നടത്തണമെന്നും കോണ്‍ഗ്രസ് സര്‍ക്കാറുകളോട് രാഹുല്‍ ഗാന്ധി നിര്‍ദ്ദേശിച്ചു.
വര്‍ക്കിങ് കമ്മിറ്റി യോഗത്തില്‍
കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗത്തിലാണ് രാഹുല്‍ ഗാന്ധി ഇത്തരമൊരു നിര്‍ദേശം മുന്നോട്ടു വെച്ചത്. രാജ്യത്ത് കുറഞ്ഞ തോതില്‍ മാത്രം പരിശോധന നടത്തുന്നത് കേന്ദ്ര സര്‍ക്കാറിന്റെ തന്ത്രമാണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ചെറിയ രീതിയിലുള്ള പരിശോധനകളാണ് കേന്ദ്ര സർക്കാർ നിലവിൽ നടത്തുന്നത്. എന്നാൽ, രോഗികളിൽ പരിശോധനയുടെ എണ്ണം വര്‍ധിപ്പിക്കുന്നതിലൂടെ മാത്രമെ വൈറസിന്റെ വ്യാപനത്തെ തടയാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
പ്രത്യേക നിര്‍ദേശം
പരിശോധന ശക്തമാക്കാന്‍ രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് രാഹുല്‍ പ്രത്യേക നിര്‍ദേശം നല്കി. നിരവധി വിദേശികള്‍ എത്തുന്ന അജ്മേര്‍ ജില്ലയില്‍ പരിശോധന കര്‍ക്കശമാക്കണമെന്നും രാഹുല്‍ നിര്‍ദേശിച്ചു. രാജസ്ഥാനിൽ ആവർത്തിച്ചുള്ള കോവിഡ് നിർണയ പരിശോധന നടത്താറുണ്ടെന്നായിരുന്നു അശോക് ഗെഹ്ലോട്ടിന്റെ മറുപടി.
സുരക്ഷാ സൗകര്യങ്ങള്‍ ഒരുക്കണം
രോഗം എത്രയും നേരത്തെ നിര്‍ണയിക്കാന്‍ സാധിക്കുന്നുവോ അത്രയും അപകടം കുറയുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലും കുടുതല്‍ പരിശോധന സൗകര്യം ഒരുക്കണം. ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള സുരക്ഷാ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
മാസങ്ങള്‍ക്ക് ശേഷം
ഏറെ മാസങ്ങള്‍ക്ക് ശേഷമായിരുന്നു കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ കൂടിയായ രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുത്തത്. ജൂണില്‍ നടന്ന പ്രവര്‍ത്തക സമിതി യോഗത്തിലാണ് രാഹുല്‍ അവസനമായി പങ്കെടുത്തിരുന്നത്. ഈ യോഗത്തില്‍ വെച്ചായിരുന്നു രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞത്. ഒടുവില്‍ കൊവിഡ് പ്രശ്നത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ രാഹുല്‍ ഗാന്ധിയും പങ്കെടുക്കുകയായിരുന്നു.
അഭിമാന നേട്ടം സ്വന്തമാക്കി കേരളം; 93 കാരനായ തോമസും ഭാര്യയും അശുപത്രി വിട്ടു, നഴ്സിനും രോഗം ഭേദമായി
അതിര്‍ത്തി വിഷയം; സുപ്രീം കോടതിയില്‍ കര്‍ണാടകത്തിന് തിരിച്ചടി, ഹൈക്കോടതി വിധി സ്റ്റേ ചെയ്തില്ല