'മോദിക്ക് ഷോ മാത്രമേ ഉളളൂ, ഗട്സ് ഇല്ല', മാധ്യമങ്ങൾ ഊതി വീർപ്പിച്ച് വെച്ചിരിക്കുകയാണെന്ന് രാഹുൽ ഗാന്ധി
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വെറും ഷോ മാത്രമാണെന്നും പ്രത്യേകിച്ച് കഴമ്പൊന്നും ഇല്ലെന്നും കോണ്‍ഗ്രസ് എംപിയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. ഡല്‍ഹിയിലെ തല്‍കട്ടോര സ്‌റ്റേഡിയത്തില്‍ കോണ്‍ഗ്രസിന്റെ ഭാഗിധാരി ബ്യായ് സമ്മേളന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. അദ്ദേഹത്തിന് ഷോ മാത്രമേ ഉളളൂ, ആവശ്യമില്ലാത്ത പ്രാധാന്യം അദ്ദേഹത്തിന് കൊടുക്കുകയാണ്, രാഹുല്‍ പറഞ്ഞു.
മൂന്നാല് തവണ പ്രധാനമന്ത്രിക്കൊപ്പം ഒരു മുറിയില്‍ ഇരുന്ന് കൂടിക്കാഴ്ച നടത്തിയതില്‍ നിന്നും മനസ്സിലായത് അദ്ദേഹം ഒരു പ്രശ്‌നം അല്ലെന്നാണ്. മോദിക്ക് ഗട്‌സ് ഇല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി മോദിയെ കുറിച്ച് പ്രത്യേകമായി പറയാന്‍ ഒന്നും ഇല്ല. മാധ്യമങ്ങള്‍ അദ്ദേഹത്തെ വീര്‍പ്പിച്ച് വെച്ചിരിക്കുകയാണ്, രാഹുല്‍ തുറന്നടിച്ചു.
കേന്ദ്ര സര്‍ക്കാരിനേയും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ''ദളിതര്‍, പിന്നാക്ക വിഭാഗക്കാര്‍, ഗോത്രവര്‍ഗം, ന്യൂനപക്ഷം എന്നിവരൊക്കെ ചേര്‍ന്നതാണ് രാജ്യത്തെ ജനസഖ്യയുടെ 90 ശതമാനവും. എന്നാല്‍ ബജറ്റ് തയ്യാറാക്കിയ ശേഷം ഹല്‍വ വിതരണം ചെയ്യുമ്പോള്‍ ഈ 90 ശതമാനത്തെ പ്രതിനിധികരിക്കുന്ന ഒരാള്‍ പോലും ഉണ്ടാകില്ല. ഈ ജനവിഭാഗമാണ് രാജ്യത്തെ ഉദ്പാദന ശക്തി. ഹല്‍വ ഉണ്ടാക്കുന്നത് നിങ്ങളാണ്, പക്ഷേ ആര്‍ക്കും കഴിക്കാന്‍ കിട്ടുന്നില്ല. അവര്‍ ഹല്‍വ കഴിക്കരുത് എന്നല്ല പറയുന്നത്. കുറഞ്ഞ പക്ഷം നിങ്ങള്‍ക്കും അതിലൊരു പങ്ക് കിട്ടണം'', രാഹുല്‍ ഗാന്ധി പറഞ്ഞു.

തെലങ്കാനയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വ്യക്തമാകുന്നത് എസ് സി, എസ് ടി, ഒബിസി വിഭാഗങ്ങളിലെ ആളുകള്‍ക്ക് ലക്ഷങ്ങളോ കോടികളോ വരുന്ന ശമ്പള പാക്കേജുകള്‍ ലഭിക്കുന്നില്ല എന്നാണ്. ഇവരാരും കോര്‍പറേറ്റ് സ്ഥാനങ്ങളുടേയോ അവരുടെ മാനേജ്‌മെന്റുകളുടേയോ ഭാഗമാകുന്നില്ല. മറുവശത്ത് തൊഴിലുറപ്പ് തൊഴിലാളികളുടെയോ ഗിഗ് തൊഴിലാളികളുടെയോ പട്ടിക പരിശോധിച്ചാല്‍ അവര്‍ പൂര്‍ണമായും എസ് സി, എസ് ടി, ഒബിസി വിഭാഗങ്ങളിലെ ആളുകളാണ്, രാഹുല്‍ ചൂണ്ടിക്കാട്ടി.
2004ല്‍ ആദ്യ യുപിഎ സര്‍ക്കാരിന്റെ കാലത്ത് മാത്രമാണ് രാഷ്ട്രീയത്തിലേക്ക് വന്നത് എന്നത് കാരണം തനിക്ക് ഒബിസിക്കാരെ വേണ്ട പോലെ സംരക്ഷിക്കാന്‍ സാധിച്ചില്ലെന്നും രാഹുല്‍ പറഞ്ഞു. അന്ന് അവരുടെ ചരിത്രത്തെ കുറിച്ചും പ്രശ്‌നങ്ങളെ കുറിച്ചും കുറച്ച് കൂടി നന്നായി അറിയുമായിരുന്നുവെങ്കില്‍ ജാതി സെന്‍സസ് അന്ന് തന്നെ നടപ്പിലാക്കുമായിരുന്നു. അത് പാര്‍ട്ടിയുടെ കുഴപ്പമല്ലെന്നും തന്റെ കുഴപ്പമാണെന്നും അത് തിരുത്താന്‍ പോവുകയാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications