എന്താണ് സംഭവിക്കുന്നതെന്ന് രാജ്യത്തോട് പറയുക: കേന്ദ്രത്തോട് രാഹുൽ ഗാന്ധി,
ദില്ലി: ഇന്ത്യ- ചൈന അതിർത്തി തർക്കത്തിനിടെ കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യ-ചൈന അർത്തി സംഘർഷത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് രാജ്യത്തോട് പറയണമെന്നാണ് രാഹുൽ ഗാന്ധി കേന്ദ്രത്തോട് ഉന്നയിക്കുന്ന ആവശ്യം. രാജ്യത്ത് 1.6 ലക്ഷത്തിലധികം പേരെ രാജ്യത്ത് കൊറോണ വൈറസ് പകർച്ചാ വ്യാധിയോട് ഇന്ത്യ പോരാടുമ്പോഴും ഈ വിഷയത്തിൽ കേന്ദ്രസർക്കാർ നിശബ്ദത തുടരുന്നത് അനിശ്ചിതത്വങ്ങൾക്കും ഊഹാപോഹങ്ങൾക്കും വഴിയൊരുക്കുമെന്നും രാഹുൽ ഗാന്ധി പറയുന്നു.

സുതാര്യത ഉറപ്പാക്കണം
ലഡാക്കിലെ സ്ഥിതിഗതികളും ചൈനയുമായുള്ള ഇന്ത്യയുടെ പിരിമുറുക്കവും ഗുരുതരമായ ദേശീയ ആശങ്കയാണെന്ന് കോൺഗ്രസ് രണ്ട് ദിവസം മുമ്പ് വിശേഷിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജനങ്ങളുടെ ആശങ്കകൾക്ക് കേന്ദ്രം പരിഹാരം കണ്ടെത്തണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുള്ളത്. ഈ നിർണായക ഘട്ടത്തി സുതാര്യത ആവശ്യമാണെന്നും രാഹുൽ ചൂണ്ടിക്കാണിക്കുന്നു. ഈ പ്രതിസന്ധി ഘട്ടത്തിൽ അതിർത്തി പ്രശ്നം അനിശ്ചിതത്വങ്ങൾക്കും ഊഹാപോഹങ്ങൾക്കും ഇടയാക്കുമെന്നുമാണ് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചത്. ഇന്ത്യ- ചൈന വിഷയത്തിൽ സുതാര്യത ആവശ്യമാണെന്നും രാഹുൽ സർക്കാരിനെ ഓർമിപ്പിച്ചുകൊണ്ട് രാഹുൽ ഗാന്ധി ചൊവ്വാഴ്ചയും രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തേണ്ടത് ആവശ്യമാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.

സത്യം ജനങ്ങളറിയണം
അതിർത്തിയിൽ ശരിക്കും എന്താണ് സംഭവിക്കുന്നതെന്ന് സർക്കാർ ജനങ്ങളോട് വ്യക്തമാക്കണം. ഞങ്ങൾ കേൾക്കുന്നത് പല തരത്തിലുള്ള കഥകളാണ്. എനിക്ക് അഭ്യൂഹങ്ങളിലേക്ക് പോകാൻ താൽപ്പര്യമില്ല. അതുകൊണ്ട് സർക്കാരാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടത്. അതിർത്തിയിൽ എന്താണ് സംഭവിക്കുന്നത് ശരിയായ രീതിയിൽ ജനങ്ങൾക്ക് അറിയണമന്നും രാഹുൽ പറയുന്നു.

തുടക്കം ഇങ്ങനെ
മെയ് 5, 6 തിയ്യതികളിലായി ലഡാക്കിലെ പാൻഗോങ് തടാകത്തിന് സമീപത്തുണ്ടായ ഏറ്റുമുട്ടലിൽ നിരവധി ഇന്ത്യൻ സൈനികർക്ക് പരിക്കേറ്റിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് ചൈനീസ് സൈനികരുടെ ഭാഗത്തുനിന്നുള്ള പലതരത്തിലുള്ള കടന്നാക്രമണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പാൻഗോങ് തടാകത്തിൽ മോട്ടോർ ബോട്ടുകളിലും ചൈനീസ് സൈന്യം പ്രത്യക്ഷപ്പെട്ടിരുന്നു. ഈ പ്രദേശത്ത് ഹെലികോപ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.

ചൈനീസ് വ്യോമതാവളം
പാൻഗോങ് തടാകത്തിൽ നിന്ന് 200 കിലോമീറ്റർ അകലെ ചൈനീസ് വ്യോമസേനാ താവളത്തിന്റെ നിർമാണം നടക്കുന്നതായും സാറ്റലൈറ്റ് ചിത്രങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. ചൈനീസ് വ്യോമസേനയുടെ നാല് ജെറ്റ് വിമാനങ്ങൾ നിർത്തിയിട്ടതായും ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്. ജെ-11,അല്ലെങ്കിൽ ജെ 16 ജെറ്റുകളാണ് ഇതെന്നാണ് സൂചന.

നിർണായക കൂടിക്കാഴ്ച
കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സിഡിഎസ് മേധാവി ജനറൽ ബിപിൻ റാവത്ത് എന്നിവർ പ്രധാനമന്ത്രിയെ ഇന്ത്യ- ചൈന പ്രശ്നം പ്രധാനമന്ത്രിക്ക് മുമ്പാകെ വിശദീകരിച്ചിരുന്നു. ഇന്ത്യ- ചൈന അതിർത്തി തർക്കത്തിൽ യുഎസ് പ്രസിഡന്റ് ഡൌണാൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണിൽ സംസാരിച്ചതായി ചില സർക്കാർ വൃത്തങ്ങൾ വെള്ളിയാഴ്ച സൂചന നൽകിയിരുന്നു.

വാർത്ത തള്ളി
ഇന്ത്യ-ചൈന അതിർത്തി പ്രശ്നവുമായി ബന്ധപ്പെട്ട് മോദിയും ട്രംപും ചർച്ച നടത്തിയെന്ന വാർത്തകൾ സർക്കാർ വൃത്തങ്ങൾ തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ അടുത്ത കാലത്ത് സംസാരിച്ചിട്ടില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. ഏപ്രിൽ നാലിനാണ് ഏറ്റവും ഒടുവിൽ ഇരുവരും തമ്മിൽ ഫോണിൽ സംസാരിച്ചതെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. ഇത് ഹൈഡ്രോക്ലോറോക്വിനുമായി ബന്ധപ്പെട്ടായിരുന്നുവെന്നും ഈ വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
Recommended Video

മധ്യസ്ഥത നിരസിച്ചു
ഇന്ത്യ- ചൈന അതിർത്തി പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കാമെന്ന വാഗ്ദാനമാണ് ട്രംപ് വ്യാഴാഴ്ച മുന്നോട്ടുവെച്ചത്. ഇത് ഇന്ത്യ നിരസിക്കുകയും ചെയ്തിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിൽ ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാമെന്നും ഇന്ത്യാ ഗവൺമെന്റ് വ്യക്തമാക്കി. നേരത്തെ കശ്മീർ പ്രശ്നം പരിഹരിക്കാൻ ഇന്ത്യ- പാക് ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കാമെന്ന നിർദേശവും ട്രംപ് മുന്നോട്ടുവെച്ചെങ്കിലും ഇതും ഇന്ത്യ നിരസിക്കുകയായിരുന്നു. ഒന്നിലധികം തവണ ട്രംപ് ഇത് ആവർത്തിച്ചെങ്കിലും ഇന്ത്യ ഒരേ നിലപാട് തന്നെയാണ് ആവർത്തിച്ചത്.












Click it and Unblock the Notifications