ദില്ലിയിൽ ആം ആദ്മിയെ കൈവിടാനാകില്ല; അണികളുടെ അഭിപ്രായം അറിയാൻ രാഹുലിന്റെ ശക്തി ആപ്പ് സർവേ
ദില്ലി: ദില്ലിയിൽ ആം ആദ്മി പാർട്ടിയുമായി സഖ്യം വേണ്ടെന്ന കോൺഗ്രസ് നിലപാടിൽ മാറ്റം വന്നേക്കുമെന്ന് സാധ്യത. ആം ആദ്മി സഖ്യത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി താൽപര്യം കാണിച്ചിരുന്നെങ്കിലും സംസ്ഥാന നേതാക്കളുടെ എതിർപ്പിനെ തുടർന്ന് സഖ്യ നീക്കത്തിൽ നിന്നും രാഹുൽ ഗാന്ധി പിന്മാറുകയായിരുന്നു. ദില്ലി കോൺഗ്രസ് അധ്യക്ഷ ഷീലാ ദീക്ഷിതായിരുന്നു ആം ആദ്മി സഖ്യത്തിൽ ആദ്യം അതൃപ്തി അറിയിച്ചത്.
സംസ്ഥാന നേതാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും പരാജയപ്പെട്ടതോടെ സഖ്യമില്ലെന്ന് കോൺഗ്രസ് പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ ഈ നിലപാടിൽ കോൺഗ്രസ് മാറ്റം വരുത്തിയേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ആം ആദ്മിയുമായി സഖ്യം വേണമെന്ന കാര്യത്തിൽ ദില്ലിയിലെ കോൺഗ്രസ് പ്രവർത്തകരുടെ അഭിപ്രായം തേടിയിരിക്കുകയാണ് രാഹുൽ ഗാന്ധി.
ശക്തി ആപ്പിലൂടെ
നേതാക്കള്‍ക്കും താഴെക്കിടയിലുള്ള പ്രവര്‍ത്തകര്‍ക്കുമിടയില്‍ ആശയ വിനിമയം വളരെ എളുപ്പത്തില്‍ സാധ്യമാക്കാനായി കോൺഗ്രസ് അവതരിപ്പിച്ച ശക്തി ആപ്പിലൂടെയാണ് രാഹുൽ ഗാന്ധി ദില്ലിയിലെ ആം ആദ്മി പ്രവർത്തകരുടെ അഭിപ്രായം തേടിയത്. ആം ആദ്മി സഖ്യത്തിൽ നിങ്ങളുടെ അഭിപ്രായം അറിയിക്കുവെന്ന മുതിർന്ന നേതാവ് പിസി ചാക്കോയുടെ ഒരു ശബ്ദ രേഖയാണ് പ്രവർത്തകർക്ക് ശക്തി ആപ്പിലൂടെ എത്തിയത്. ബുധനാഴ്ചയാണ് ആം ആദ്മി സഖ്യത്തിൽ അന്തിമ തീരുമാനം എടുക്കാൻ കോൺഗ്രസ് സർവേ ആരംഭിച്ചത്. വ്യാഴാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്നും നിർദ്ദേശമുണ്ട്.
സഖ്യം വേണോ?
സംസ്ഥാന നേതൃത്വം ആ ആദ്മിയെ പടിക്ക് പുറത്ത് നിർത്തുമ്പോഴും ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയം നേടാൻ ആപ്പിനെ കൂടെക്കൂട്ടണമെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ അഭിപ്രായം. നേതാക്കളുടെ ആവശ്യത്തിന് വഴങ്ങിയെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും പുറത്ത് വന്ന അഭിപ്രായ സർവേകളും പരിഗണിച്ച് വിഷയത്തിൽ പുനരാലോചന നടത്താനാണ് രാഹുലിന്റെ തീരുമാനം. ഈ മാസം അവസാനത്തോടെ ആം ആദ്മിയുമായി സഖ്യത്തിൽ ധാരണയായേക്കുമെന്നാണ് ചില മുതിർന്ന നേതാക്കൾ തന്നെ നൽകുന്ന സൂചന.
ഹൈക്കമാൻഡ് തീരുമാനിക്കും
ശക്തി ആപ്പിലൂടെ നടത്തുന്ന സർവേ ഫലം ഹൈക്കമാൻഡിന് കൈമാറും. ദില്ലിയിലെ സഖ്യത്തിൽ ഹൈക്കമാൻഡ് ആയിരിക്കും അന്തിമ തീരുമാനം എടുക്കുന്നത്. ന്യൂ ദില്ലിയും ചാന്ദ്നി ചൗക്കും നോർത്ത് ഈസ്റ്റ് സീറ്റുകളും കോൺഗ്രസിന് നൽകാൻ ആം ആദ്മി തയാറായാൽ ദില്ലിയിൽ സഖ്യമാകാം എന്ന നിലപാടിലാണ് കോൺഗ്രസിലെ ഒരു വിഭാഗം.
ഹരിയാനയിൽ സഖ്യം
കഴിഞ്ഞ ദിവസം ഹരിയാനയിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കാൻ തയാറാണെന്ന് ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാൾ പറഞ്ഞിരുന്നു. ഹരിയാനയിൽ കോൺഗ്രസ്, ആംആദ്മി പാർട്ടി, ജനായക് ജനതാ പാർട്ടി സഖ്യം രൂപീകരിക്കാൻ തയ്യാറാകണമെന്ന് കെജ്രിവാൾ രാഹുൽ ഗാന്ധിയൊട് ആവശ്യപെട്ടു. ദില്ലിയിൽ കോൺഗ്രസില്ലാതെ തന്നെ വിജയിക്കാനാകുമെന്നും കെജ്രിവാൾ അവകാശപ്പെട്ടു.
3+3+1 ഫോർമുല
ദില്ലിയിൽ 3+3+1 ഫോർമുലയായിരുന്നു കോൺഗ്രസ് മുന്നോട്ട് വെച്ചിരുന്നത്. 3 സീറ്റുകളിൽ വീതം കോൺഗ്രസും ആം ആദ്മിയും മത്സരിക്കും. ഒരു സീറ്റിൽ ജയസാധ്യതയുള്ള ഒരു സെലിബ്രിറ്റിയ്ക്കായി മാറ്റിവയ്ക്കാം എന്നായിരുന്നു കോൺഗ്രസിന്റെ നിർദ്ദേശം. എന്നാൽ ദില്ലിയിൽ 6 സീറ്റുകളിൽ ആപ്പ് മത്സരിക്കുമെന്ന് കെജ്രിവാൾ കടുംപിടുത്തം തുടർന്നു. നിയമസഭയിൽ ഒരു സീറ്റ് പോലുമില്ലാത്ത പാർട്ടിക്ക് എന്ത് വിശ്വാസത്തിൽ 3 സീറ്റുകൾ നൽകുമെന്ന ആം ആദ്മി നേതാവിന്റെ പരസ്യ പ്രതികരണവും കോൺഗ്രസിനെ ചൊടിപ്പിച്ചിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ്
ആം ആദ്മി സർക്കാരിനെതിരായ ഭരണ വിരുദ്ധ വികാരം നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ബാധ്യതയായേക്കുമെന്നാണ് സംസ്ഥാന ഘടകത്തിന്റെ നിലപാട്. 2015ൽ കോൺഗ്രസ് പിന്തുണ തള്ളിപ്പറഞ്ഞ കെജ്രിവാൾ വിശ്വസ്തനായ പങ്കാളിയല്ലെന്നും പിസിസി ആരോപിക്കുന്നു. ദില്ലി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിതിനെതിരെ കെജ്രിവാൾ ഉന്നയിച്ച അഴിമതി ആരോപണമാണ് കെജ്രിവാളും പിസിസിയും തമ്മിലുള്ള ഭിന്നതയ്ക്ക് ഒരു കാരണം.
നിലവിൽ ഇങ്ങനെ
2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 15 ശതമാനമായിരുന്നു ബിജെപിയുടെ വോട്ട് വിഹിതം. ആം ആദ്മിയുടേതാകട്ടെ 33 ശതമാനവും. നിലവിൽ ദില്ലിയിലെ 7 ലോക്സഭാ സീറ്റുകളിലും ബിജെപിയാണ്. ദില്ലിയിൽ കോൺഗ്രസിന്റെയും ആം ആദ്മിയുടെയും വോട്ട് ബാങ്കുകൾ ഒന്ന് തന്നെയാണ്. അതുകൊണ്ട് തന്നെ സഖ്യം ഇല്ലെങ്കിൽ വോട്ടുകൾ ഭിന്നിക്കും. ഇത് ബിജെപിക്ക് ഗുണമാവുകയും ചെയ്യും.
ആം ആദ്മി സർവേ
ഇക്കുറി ദില്ലിയിൽ ബിജെപി തോൽക്കുമെന്നാണ് ആം ആദ്മിയുടെ ആഭ്യന്തര സർവേയിൽ നിന്നും വ്യക്തമായതെന്ന് അരവിന്ദ് കെജ്രിവാൾ പറയുന്നു. സര്‍വേയില്‍ പങ്കെടുത്ത 56 ശതാനം ആളുകളും ബിജെപി തോല്‍ക്കുമെന്ന് പ്രവചിക്കുന്നുണ്ടെന്നും പുല്‍വാമ ആക്രമണത്തെ രാഷ്ട്രീയവത്ക്കരിച്ചത് ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് തിരിച്ചടിയായെന്നുമാണ് സര്‍വേയില്‍ വ്യക്തമാകുന്നതെന്നും കെജ്രിവാള് പറഞ്ഞു.
കോൺഗ്രസിന്റെ രണ്ടാം സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി; മുൻ ബിജെപി എംപിയും പട്ടികയിൽ