അമേഠിയിൽ സ്മൃതി ഇറാനിക്ക് ചെക്ക് വെച്ച് രാഹുൽ ഗാന്ധി,രണ്ടാം വരവിൽ നിർണായക ഇടപെടൽ,അമേഠിക്ക് പുറത്തും
ലഖ്നൗ: ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ കുത്തക മണ്ഡലമായ അമേഠിയിൽ അപ്രതീക്ഷിത തിരിച്ചടിയായിരുന്നു രാഹുൽ ഗാന്ധി നേരിട്ടത്. 15 വർഷം എംപിയായിരുന്ന മണ്ഡലത്തിൽ ബിജെയുടെ സ്മൃതി ഇറാനിയോട് രാഹുൽ ദയനീയമായി പരാജയപ്പെട്ടു. 65000 ത്തോളം വോട്ടുകൾക്കാണ് സ്മൃതി രാഹുലിനെ തകർത്തത്. അമേഠിയിലെ വികസനമില്ലായ്മ ചർച്ചയാക്കി കൊണ്ടായിരുന്നു രാഹുൽ ഗാന്ധിയെ സ്മൃതി ഇറാനി നേരിട്ടത്.
Recommended Video
എന്നാൽ കൊവിഡ് ആയുധമാക്കി തന്റെ രണ്ടാം വരവിന് ഒരുങ്ങുന്ന രാഹുൽ അമേഠിയിലും സ്മൃതിക്ക് വലിയ വെല്ലുവിളിയാണ് ഒരുക്കുന്നത്. സ്മൃതിയോട് നേരിട്ട് ഏറ്റുമുട്ടിക്കൊണ്ടുള്ള ഇടപെടലുകളാണ് മണ്ഡലത്തിൽ രാഹുൽ ഗാന്ധി നടത്തുന്നത്.
സോഷ്യൽ മീഡിയയിലൂടെ
ലോക്സഭ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുൽ ഗാന്ധി രാജിവെച്ചിരുന്നു. പിന്നീട് പാർട്ടി പ്രവർത്തനങ്ങളിൽ ഒന്നും രാഹുൽ സജീവമായിരുന്നില്ല. രാജ്യത്ത് പ്രതിപക്ഷത്തിന്റെ നിർണായക ഇടപെടൽ ആവശ്യം ഉണ്ടായിരുന്ന സാഹചര്യത്തിൽ പോലും രാഹുൽ ഗാന്ധിയുടെ പ്രതികരണങ്ങൾ ട്വിറ്റലിൽ ഒതുങ്ങി.
കടന്നാക്രമിച്ച് രാഹുൽ
എന്നാൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധി തന്റെ മടങ്ങിവരവിന് കളമൊരുക്കുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിന്റെ വീഴ്ചകളെ രാഹുൽ നിരന്തരം കടന്നാക്രമിക്കുകയാണ്.
പ്രതീക്ഷയോടെ നേതാക്കളും
മുന്നൊരുക്കങ്ങൾ നടത്താതെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിലും കൊവിഡ് പരിശോനകളിൽ സർക്കാർ വരുത്തുന്ന വീഴ്ചകളെ കുറിച്ചും രാഹുൽ സർക്കാരിനെ വിടാതെ വിമർശിക്കുകയാണ്. കോൺഗ്രസ് അധ്യക്ഷനായി രാഹുൽ വീണ്ടും മടങ്ങിയെത്തിയേക്കുന്നതിന്റെ സൂചനയായി ഇതിനെ നേതാക്കളും പ്രവർത്തകരും കണക്കാക്കുന്നുണ്ട്.
ട്രക്ക് നിറയെ
അതിനിടെ തന്റെ സ്വന്തം മണ്ഡലമായിരുന്ന അമേഠിയിലും ശക്തമായ ഇടപെടുകയാണ് രാഹുൽ. ഏറ്റവും ഒടുവിലായി അമേഠിയിലെ ജനങ്ങൾക്ക് അഞ്ച് ട്രക്ക് അരിയും സാധനങ്ങളും എത്തിച്ചിരിക്കുകയാണ് അദ്ദേഹം. നേരത്തേയും രാഹുൽ അമേഠിയിലേക്ക് അരിയും മറ്റ് സാധനങ്ങളും എത്തിച്ചിരുന്നു.
ബുദ്ധിമുട്ടരുതെന്ന്
ഒരു ട്രക്ക് നിറയെ പയർവർഗങ്ങൾ, ഭക്ഷ്യ എണ്ണ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയും രാഹുൽ എത്തിച്ചിട്ടുണ്ടെന്ന് പാർട്ടി ജില്ലാ അധ്യക്ഷൻ അനിൽ സിംഗ് പറഞ്ഞു. അമേഠിയിലെ ജനങ്ങൾ ലോക്ക് ഡൗൺ കാലത്ത് യാതാരു ബുദ്ധിമുട്ടുകളും അനുഭവിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞതായി അനിൽ വ്യക്തമാക്കി.
ആരോഗ്യ പ്രവർത്തകർക്ക്
ഇതുവരം 877 ഗ്രാമപഞ്ചായത്തുകൾക്കും ഏഴ് നഗര പഞ്ചായത്തുകൾക്കുമായി 16,400 റേഷൻ കിറ്റുകൾ രാഹുൽ ഗാന്ധി വിതരണം ചെയ്തിട്ടുണ്ടെന്നും അനിൽ പറഞ്ഞു. കൊറോണയ്ക്കെതിരായ മുൻ നിരയിൽ നിന്ന് പോരാട്ടം നയിക്കുന്നവർക്ക് 50,000 മാസ്കുകൾ, 20,000 സാനിറ്റൈസറുകൾ , 20,000 സോപ്പുകൾ എന്നിവയും രാഹുൽ എത്തിച്ചിരുന്നു.
അമേഠി നിവാസികൾക്ക്
രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഉള്ള അമേഠി നിവാസികൾക്കും രാഹുൽ സഹായം എത്തിച്ചിരുന്നു. മധ്യപ്രദേശിലം 91 പേർക്കും ഗുജറാത്തിൽ കഴിയുന്ന 212 പേർക്കും മഹാരാഷ്ട്രയിലെ 308 ഉം പശ്ചിമബംഗാളിലെ 52 പേർക്കും പഞ്ചാബിലേയും ഹരിയാനയിലേയും 308 പേർക്കുമാണ് രാഹുൽ സഹായങ്ങൾ നൽകിയത്.
അന്താക്ഷരി കളിക്കുന്നു
നേരത്തേ മണ്ഡലം എംപിയായ സ്മൃതി ഇറാനിക്കെതിരെ കോൺഗ്രസ് രംഗത്തെത്തിയിരുന്നു. സ്മൃതി ഇറാനി അന്താക്ഷരി കളിക്കുമ്പോൾ രാഹുൽ ഗാന്ധി മുൻ മണ്ഡലത്തിലെ ജനങ്ങൾക്ക് സഹായം എത്തിക്കുന്ന തിരക്കിലാണെന്നായിരുന്നു കോൺഗ്രസ് പ്രതികരിച്ചത്.
കോൺഗ്രസ് സർക്കാർ
അതിനിടെ കൊവിഡ് പ്രതിരോധത്തിനായി കോൺഗ്രസ് സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളേയും രാഹുൽ അഭിനന്ദിച്ചു. ചത്തീസ്ഗഡിൽ കൊവിഡിനെ നേരിടാൻ 20 ദിവസത്തിനുള്ളിൽ ആശുപത്രി ഒരുക്കിയതിനേയും രാഹുൽ പ്രശംസിച്ചു. 200 പേർക്ക് കിടക്കാവുന്ന ആശുപത്രിയാണ് തയ്യാറാക്കിയത്.
ട്വീറ്റ് ചെയ്ത് രാഹുൽ
എവിടെ മനസുണ്ടോ അവിടെ വഴിയുണ്ടെന്ന് രാഹുൽ പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന രാസ്ഥാൻ, പഞ്ചാബ്, ചത്തീസ്ഗഡ്, പുതുച്ചേരി എന്നിവടങ്ങളിൽ മികച്ച പ്രവർത്തനമാണ് നടത്തുന്നതെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
രാഹുലിന്റെ ഇടപെടൽ
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ സാധിച്ചതിൽ രാഹുൽ ഗാന്ധിയ്ക്കാണ് മുഖ്യപങ്കെന്ന് ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍ പറഞ്ഞിരുന്നു. കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ രാഹുൽ മുന്നറിയിപ്പ് നൽകിയതാനാലണ് സംസ്ഥാനത്ത് മുന്നൊരുക്കങ്ങൾ നടത്താനായതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
നിയന്ത്രണവിധേയം
മാർച്ച് ആദ്യ വാരം തന്നെ രാഹുൽ ഗാന്ധി തനിക്ക് മുന്നറിയിപ്പ് തന്നിരുന്നു. അപ്പോൾ മുതൽ തന്നെ തങ്ങൾ പ്രവർത്തനങ്ങൾ തുടങ്ങി. വ്യാപകമായി പരിശോധനകൾ നടത്തി.അതുകൊണ്ട് തന്നെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് രോഗബാധിതരുടെ എണ്ണം കുറയ്ക്കാൻ കഴിഞ്ഞു. സംസ്ഥാനത്തെ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ഭാഗൽ വ്യക്തമാക്കി.