150 സീറ്റ് നേടണം; കർണാടകത്തിൽ സർക്കാർ രൂപീകരിക്കണമെന്ന് നേതാക്കളോട് രാഹുൽ ഗാന്ധി
ബെംഗളൂരു; അടുത്ത വർഷം പകുതിയോടെയാണ് കർണാടകത്തിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. എന്നാൽ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന കർണാടക തിരഞ്ഞെടുപ്പ് നേരത്തേ ആക്കാനുള്ള ചരടുവലികൾ ബി ജെ പി നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വേഗത്തിലാക്കിയിരിക്കുകയാണ് കർണാടക കോൺഗ്രസ് നേതൃത്വം. അടുത്ത തിരഞ്ഞെടുപ്പിൽ കുറഞ്ഞത് 150 സീറ്റുകളിൽ വിജയിക്കണമെന്ന നിർദ്ദേശമാണ് രാഹുൽ ഗാന്ധി സംസ്ഥാന നേതൃത്വത്തിന് നൽകിയിരിക്കുന്നത്. വിശദമായി വായിക്കാം

2018 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 224 അംഗ സീറ്റുകളിൽ കോൺഗ്രസിനായിരുന്നു ഏറ്റവും കൂടുതൽ വോട്ട് വിഹിതം, 38.04 ശതമാനം. എന്നാൽ 80 സീറ്റുകളിൽ മാത്രമേ പാർട്ടിക്ക് വിജയിക്കാൻ സാധിച്ചുള്ളൂ. ബി ജെ പിക്ക് 108 സീറ്റുകളായിരുന്നു ലഭിച്ചത്. ഇതോടെ ബി ജെ പി അധികാരത്തിലേറുന്നിന് തടയിടാൻ ജെ ഡി എസുമായി സഖ്യത്തിൽ കോൺഗ്രസ് കർണാടകയിൽ സർക്കാർ രൂപീകരിച്ചു. എന്നാൽ ഒരു വർഷത്തിനിപ്പുറം സഖ്യത്തിൽ അതൃപ്തികൾ രൂക്ഷമായി. ഇതു മുതലെടുത്തുകൊണ്ട് 2019 ൽ സംസ്ഥാനത്ത് ബി ജെ പി അധികാരം പിടിച്ചു. കോൺഗ്രസിൽ നിന്നും ജെ ഡി എസിൽ നിന്നുമായ 17 എം എൽ എമാരെ മറുകണ്ടം ചാടിച്ച് കൊണ്ടായിരുന്നു ബി ജെ പി നീക്കം. ഈ സാഹചര്യം ഇക്കുറി ഉണ്ടാകരുതെന്ന മുന്നറിയിപ്പാണ് മുൻ കോൺഗ്രസ് അധ്യക്ഷൻ കൂടിയായ രാഹുൽ ഗാന്ധി കോൺഗ്രസ് നേതൃത്വത്തിന് നൽകുന്നത്.

150 സീറ്റാണ് രാഹുൽ ഗാന്ധി നൽകുന്ന ടാർഗെറ്റ്. 150 സീറ്റില്‍ കുറയില്ല എന്ന ലക്ഷ്യം ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും മനസ്സില്‍ ഉറപ്പിക്കണമെന്നും രാഹുൽ നേതാക്കളോട് പറഞ്ഞു. സംസ്ഥാനത്ത് രണ്ട് ദിവസത്തെ സന്ദർശനം നടത്തുന്നതിനിടെയാണ് രാഹുലിൻറെ പ്രതികരണം. കർണാടക എക്കാലത്തും കോൺഗ്രസിന്റെ ശക്തി കേന്ദ്രമായിരുന്നു. കര്‍ണാടകയെ വികസനത്തിന്റെ പാതയില്‍ തിരിച്ചെത്തിക്കാന്‍ കഴിയുക കോൺഗ്രസിന് മാത്രമായിരിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു
അതേസമയം തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വേണ്ടി കഠിന്വാധ്വാനം നടത്തിയവരെയാകും പരിഗണിക്കുകയെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. ആരൊക്കെ കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കുന്നുവെന്ന് നേതൃത്വത്തിന് അറിയാം. അവരെയാകും സ്ഥാനാർത്ഥി നിർണയത്തിൽ പരിഗണിക്കുക. ഇഞ്ചോടിഞ്ച് പോരാട്ടം എന്ന നിലയിലേക്ക് ആകരുത് തിരഞ്ഞെടുപ്പ് . സംസ്ഥാനത്ത് തനിച്ച് അധികാരത്തിലേറാൻ കോൺഗ്രസിന് സാധിക്കണം, രാഹുൽ ഗാന്ധി പറഞ്ഞു.

അതിനിടെ സംസ്ഥാനത്തെ ബി ജെ പി സർക്കാരിനെ രാഹുൽ ഗാന്ധി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരല്ല കർണാടക ഭരിക്കരുന്നത്. പണവും അധികാരവും ഉപയോഗിച്ചാണ് ബി ജെ പി സംസ്ഥാനത്ത് അധികാരം പിടിച്ചത്. കർണാടകത്തിൽ വലിയ അഴിമതിയാണ് നടക്കുന്നത്. പാവപ്പെട്ടവന്റെ പണമെടുത്ത് പണക്കാർക്ക് നൽകുന്ന രീതിയാണ് കർണാടകയിൽ ബി ജെ പി സർക്കാർ നടത്തുന്നതെന്നും രാഹുൽ വിമർശിച്ചു.

അതേസമയം സംസ്ഥാനത്ത് നഗര തദ്ദേശ തിരഞ്ഞെടുപ്പിലും നിയമനിർമ്മാണ കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പടിലും മുന്നേറാൻ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കർണാടക ക്യാമ്പ്. ഡികെ ശിവകുമാറിന്റേയും മുൻ മുഖ്യമന്ത്രി സിദ്ദരാമയ്യയുടേയും നേതൃത്വത്തിലാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നത്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഇവിടെ നേതൃത്വം പ്രഖ്യാപിച്ചിട്ടില്ല. ഡികെ ശിവകുമാറും സിദ്ദരാമയ്യയും മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തിനായി ചരടുവലിക്കുന്നുണ്ട്. ഉചിതമായ തിരുമാനം കൈക്കൊള്ളാൻ ഹൈക്കമാന്റ് വൈകിയാൽ മറ്റ് സംസ്ഥാനങ്ങളിൽ നേരിട്ട തിരിച്ചടി കർണാടകത്തിലും ആവർത്തിച്ചേക്കുമെന്ന മുന്നറിയിപ്പാണ് പാർട്ടി നേതാക്കൾ തന്നെ നൽകുന്നത്.












Click it and Unblock the Notifications