ബിജെപിയും ആര്‍എസ്എസും ഗോഡ്-കെ സ്നേഹികളല്ല, മറിച്ച് അവര്‍ ഗോഡ്-സെ സ്നേഹികളാണ്, പരിഹസിച്ച് രാഹുൽ
ദില്ലി: രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം വിനായക് ഗോഡ്സെയെ പിന്തുണയ്ക്കാന്‍ മത്സരിക്കുകയാണ് ബിജെപി നേതാക്കള്‍ എന്നത് പാര്‍ട്ടിയെ വന്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. മലേഗാവ് സ്ഫോടനക്കേസ് പ്രതിയും ബിജെപിയുടെ ഭോപ്പാല്‍ സ്ഥാനാര്‍ത്ഥിയുമായ പ്രഗ്യ സിംഗ് ടാക്കൂര്‍ ദേശസ്നേഹി എന്നാണ് ഗോഡ്സെയെ വിശേഷിപ്പിച്ചത്.
വലിയ പ്രതിഷേധമാണ് ബിജെപിക്കെതിരെ ഉയര്‍ന്ന് വരുന്നത്. പ്രഗ്യ സിംഗിന്റെ അടക്കം പ്രസ്താവനകളെ ബിജെപി തളളിക്കളഞ്ഞിട്ടുണ്ട്. അതിനിടെ വിവാദത്തില്‍ ബിജെപിയെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
ആര്‍എസ്എസ് നേതാക്കള്‍ ദൈവ സ്നേഹികളല്ല, ഗോഡ്- സെ സ്നേഹികളാണ് എന്നാണ് രാഹുല്‍ ഗാന്ധിയുടെ പരിഹാസം. ട്വിറ്ററിലാണ് രാഹുല്‍ ഗാന്ധി പരിഹാസം ഉന്നയിച്ചിരിക്കുന്നത്. ട്വീറ്റ് ഇങ്ങനെയാണ്: ഒടുവില്‍ എനിക്കത് മനസ്സിലായിരിക്കുന്നു. ബിജെപിയും ആര്‍എസ്എസും ഗോഡ്-കെ സ്നേഹികളല്ല, മറിച്ച് അവര്‍ ഗോഡ്-സെ സ്നേഹികളാണ് എന്നാണ് രാഹുല്‍ ഗാന്ധിയുടെ പരിഹാസം.
വലിയ വിവാദം ഉയര്‍ന്നതോടെ പ്രഗ്യ സിംഗ് പരാമര്‍ശം പിന്‍വലിക്കുകയുണ്ടായി. കേന്ദ്ര മന്ത്രി ആനന്ദ് കുമാര്‍ ഹെഗ്ഡെ ഉള്‍പ്പെടെ പ്രഗ്യയെ അനുകൂലിച്ച് രംഗത്ത് വന്നിരുന്നു. എന്നാല്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് പിന്നീട് മന്ത്രി കൈ കഴുകി. ഗോഡ്സെയെ പിന്തുണച്ച് പ്രസ്താവന നടത്തിയ നേതാക്കളോട് ബിജെപി വിശദീകരണം തേടിയിരിക്കുകയാണ്.
I finally got it. The BJP and the RSS...
— Rahul Gandhi (@RahulGandhi) May 17, 2019
Are not God-Ke Lovers.
They are God-Se Lovers.