ഐന്‍സ്റ്റീന്‍റെ ആ വാക്കുകള്‍ കടമെടുത്ത് കേന്ദ്രത്തിനെതിരെ വിമര്‍ശനവമായി രാഹുല്‍ ഗാന്ധി
ദില്ലി: കോവിഡ് രോഗികളുടെ എണ്ണത്തില്‍ ലോകത്ത് നാലാം സ്ഥാനത്താണ് ഇന്ത്യ. 333,380 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കോവിഡ് ബാധിച്ചത്. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിലാണ് ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നത്. ഒരു ലക്ഷത്തിലേറെ രോഗികള്‍ക്കാണ് ഇക്കാലയളവില്‍ രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്.
പുതുതായി രോഗം സ്ഥിരീകരിക്കുന്നുവരുടെ എണ്ണം ഓരോ ദിനവും റെക്കോര്‍ഡുകള്‍ ഭേദിക്കപ്പെടുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം പതിനൊന്നായിരത്തിലേറെ രോഗികളാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് രാഹുല്‍ ഗാന്ധി.
വിവരമില്ലായ്മയെക്കാള്‍ കൂടുതല്‍ അപകടകരം
പ്രശസ്ത ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍റെ വാക്കുകള്‍ കടമെടുത്തുകൊണ്ടാണ് രാഹുല്‍ ഗാന്ധി ഇത്തവണ കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഈ ലോക്ക്ഡൗണ്‍ തെളിയിക്കുന്നു: "വിവരമില്ലായ്മയെക്കാള്‍ കൂടുതല്‍ അപകടകരമായ ഏക കാര്യം ധാര്‍ഷ്ട്യമാണ്."- ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍- എന്നാണ് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്.
ഫ്‌ളാറ്റനിങ് ദ റോങ് കര്‍വ്
ലോക്ഡൗണിന്‍റെ വിവിധ ഘട്ടങ്ങളില്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥ താഴേക്ക് പോവുന്നതിന്‍റെയും മരണ നിരക്ക് ഉയരുന്നതും വ്യക്തമാക്കുന്ന അനിമേറ്ററ് ഗ്രാഫും രാഹുല്‍ ഗാന്ധി പങ്കുവെച്ചിട്ടുണ്ട്. ഫ്‌ളാറ്റനിങ് ദ റോങ് കര്‍വ് എന്ന തലക്കെട്ടോടെയാണ് രാഹുല്‍ ഇത് പങ്കുവെച്ചത്. കേന്ദ്രം ലോക് ഡൗണ്‍ നടപ്പാക്കുന്ന രീതിക്കെതിരെ നേരത്തെ തന്നെ രാഹുല്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.
ഇടപെടലുകള്‍
രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളേയും കേന്ദ്ര സര്‍ക്കാറിന്‍റെ പ്രകടനത്തെപ്പറ്റിയും വിവിധ മേഖലകളിലെ വിദഗ്ധരുമായി ചര്‍ച്ച ചെയ്യുന്നതിന്‍റെ വീഡിയോ രാഹുല്‍ ഗാന്ധി കഴിഞ്ഞ കുറേ ദിവസങ്ങളിലായി സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നുണ്ട്. വർണർ രഘുറാം രാജൻ, നോബൽ പുരസ്‌കാര ജേതാവ് അഭിജിത് ബാനർജി, വ്യവസായി രാജീവ് ബജാജ്, മുൻ അമേരിക്കൻ നയതന്ത്രജ്ഞന്‍ നിക്കോളാസ് ബേൺസ് തുടങ്ങിയ ആറ് പ്രമുഖരുമായാണ് രാഹുല്‍ ഇതുവരെ സംസാരിച്ചത്.
ഏകപക്ഷീയം
കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നു. രാജ്യം തിരിച്ചു വരവ് നടത്തുമെന്നും രാജ്യത്തിന്‍റെ ഡിഎന്‍എ തനിക്ക് മനസ്സിലാകുമെന്നുമായിരുന്നു നിക്കോളാസ് ബേണ്‍സുമായി നടത്തിയ ഓണ്‍ലൈന്‍ സംവാദത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞത്. കുടിയേറ്റ തൊഴിലാളികള്‍ വലിയ ദുരിതമാണ് അനുഭവിക്കേണ്ടി വന്നത്. ഇത്തരം സാഹചര്യമുണ്ടാക്കുന്ന നേതൃത്വം വന്‍ പരാജയമാണെന്നും രാഹുല്‍ പറഞ്ഞു.
അടുത്ത മാസത്തെ ശമ്പളം തരാന്‍ കഴിയുമോയെന്ന് അറിയില്ല; വീട്ടുജോലിക്കാരനോട് സുശാന്ത് പറഞ്ഞ വാക്കുകള്‍
നവംബറോടെ ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമാവും; സൗകര്യങ്ങള്‍ മതിയാവാതെ വരുമെന്ന് ഐസിഎംആര്‍ പഠനം