'ജനം പൊറുക്കില്ല';റെയിൽവേയെ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിൽ കേന്ദ്രസർക്കാരിനെതിരെ രാഹുൽ ഗാന്ധി
ദില്ലി; ഇന്ത്യൻ റെയിൽവേയെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ കോൺഗ്രസ് അധ്യക്ഷനും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. ജനങ്ങൾ ഈ നടപടിയോട് ക്ഷമിക്കില്ലെന്ന് രാഹുൽ ട്വീറ്റ് ചെയ്തു. രാജ്യത്തെ 151 പാസഞ്ചർ ട്രെയിനുകൾ സർവ്വീസ് നടത്താൻ സ്വകാര്യ കമ്പനികളിൽ നിന്ന് കേന്ദ്രം നിർദ്ദേശം ക്ഷണിച്ചിരുന്നു. റെയിൽവേയുടെ പുതിയ തിരുമാന പ്രകാരം 35 വർഷത്തേക്ക് സ്വകാര്യ കമ്പനികൾക്ക് സർവ്വീസ് നടത്താം.
റെയിൽവേ സാധരണക്കാരുടെ ജീവനാഡിയാണ്. സർക്കാർ അത് അവരിൽ നിന്ന് തട്ടിയെടുക്കുകയാണ്. നിങ്ങൾക്ക് കഴിയുന്നതൊക്കെ എടുത്തോളൂ, എന്നാൽ ഓർക്കുക, ജനങ്ങൾ ഇതിന് ഉചിതമായ മറുപടി നൽകും, രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

30,000 കോടി രൂപയുടെ സ്വകാര്യനിക്ഷേപം തേടുമെന്നാണ് റെയിൽവേ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. 13,000 ട്രെയിനുകൾ സർവ്വീസ് നടത്തുന്ന ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ ശൃംഖലയാണ് ഇന്ത്യയുടേത്. റെയിൽവേയിൽ 12 ലക്ഷത്തോളം ആളുകൾ ജോലി ചെയ്യുന്നുണ്ട്.. പാസഞ്ചർ സർവ്വീസുകളിൽ ഒരു ഭാഗം സബ്സിഡിയിലാണ് പ്രവർത്തിക്കുന്നത്. തിരിച്ചുപിടിക്കാൻ കഴിയാത്ത വിധം വലിയ നഷ്ടത്തിലേക്കാണ് ഇത് റെയിൽവേ മന്ത്രാലയത്തെ കൊണ്ട് ചെന്ന് എത്തിച്ചിരിക്കുന്നത്, റെയിൽവേ പ്രസ്താവനയിൽ പറഞ്ഞു.
കുറഞ്ഞ അറ്റകുറ്റപ്പണി, യാത്രാ സമയം കുറയ്ക്കുക, തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുക, മെച്ചപ്പെട്ട സുരക്ഷ നൽകുക, യാത്രക്കാർക്ക് ലോകോത്തര യാത്രാ അനുഭവം നൽകുക, എന്നിവയ്ക്കായി ആധുനിക ടെക്നോളജി റോളിംഗ് സ്റ്റോക്ക് അവതരിപ്പിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. സ്വകാര്യമേഖലയുടെ പങ്കാളിത്തം റെയിൽവേയ്ക്ക് പുതുജീവൻ നൽകും. ആധുനികവൽക്കരണത്തിന്റെ അടിസ്ഥാനത്തിൽ വിമാനങ്ങളിൽ ഉള്ളതിന് സമാനമായ സൗകര്യങ്ങളും പുതിയ സാങ്കേതികവിദ്യകളും റെയിൽവേയ്ക്ക് ലഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.












Click it and Unblock the Notifications