സോണിയാ ഗാന്ധിയെ മുറിവേൽപ്പിച്ചു, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിൽ പൊട്ടിത്തെറിച്ച് രാഹുല്‍ ഗാന്ധി!
ദില്ലി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ നേതാക്കളുടെ വാക്‌പോര്. സംഘടനാ നേതൃത്വത്തില്‍ മാറ്റം ആവശ്യപ്പെട്ട് 23 മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ സോണിയാ ഗാന്ധിക്ക് കത്തെഴുതിയതിനെ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യോഗത്തില്‍ വിമര്‍ശിച്ചു.
Recommended Video
യോഗത്തില്‍ പൊട്ടിത്തെറിച്ച രാഹുല്‍ ഗാന്ധി കത്തെഴുതിയ നേതാക്കള്‍ക്കെതിരെ രൂക്ഷമായ ആരോപണമാണ് ഉന്നയിച്ചത്. വിശദാംശങ്ങള്‍ ഇങ്ങനെ..
തുടരില്ലെന്ന് സോണിയ
കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷയായി തുടരാന്‍ ഇനി സാധിക്കില്ലെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ സോണിയാ ഗാന്ധി അറിയിച്ചിരിക്കുന്നത്. തനിക്ക് പകരം പുതിയ നേതാവിനെ കണ്ടെത്താനും സോണിയ നിര്‍ദേശിച്ചു. എന്നാല്‍ സോണിയ തന്നെ അധ്യക്ഷ സ്ഥാനത്ത് തുടരണം എന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും എകെ ആന്റണിയും ആവശ്യപ്പെട്ടു.
പൊട്ടിത്തെറിച്ച് രാഹുൽ
എംപിമാരും മുന്‍ കേന്ദ്രമന്ത്രിമാരും അടക്കമുളള 23 നേതാക്കളാണ് സോണിയാ ഗാന്ധിക്ക് കഴിഞ്ഞ ദിവസം കത്തെഴുതിയത്. കപില്‍ സിബല്‍, ശശി തരൂര്‍, ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ്മ, പൃഥ്വിരാജ് ചൗഹാന്‍ അടക്കമുളള നേതാക്കള്‍ ഇക്കൂട്ടത്തിലുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ നടന്ന ചര്‍ച്ചയില്‍ സോണിയാ ഗാന്ധിക്ക് കത്തെഴുതിയ നേതാക്കള്‍ക്കെതിരെ രാഹുല്‍ ഗാന്ധി പൊട്ടിത്തെറിച്ചു.
സമയം ശരിയായില്ലെന്ന്
നേതാക്കള്‍ സോണിയാ ഗാന്ധിക്ക് കത്തെഴുതിയ സമയം ശരിയായില്ലെന്ന് രാഹുല്‍ ഗാന്ധി തുറന്നടിച്ചു. സോണിയാ ഗാന്ധി ആരോഗ്യപ്രശ്‌നങ്ങളാല്‍ അവശയായിരിക്കുന്ന നേരത്താണ് നേതാക്കള്‍ ആ കത്ത് എഴുതിയത്. മധ്യപ്രദേശിലും രാജസ്ഥാനിലും പാര്‍ട്ടി ബിജെപിയുമായി ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് നേതാക്കള്‍ സോണിയയ്ക്ക് കത്തെഴുതിയതെന്നും അത് ശരിയായില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
സോണിയയെ മുറിവേൽപ്പിച്ചു
ആ സമയത്ത് നേതൃമാറ്റം ആവശ്യപ്പെട്ട് രംഗത്ത് വന്ന നേതാക്കള്‍ ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു എന്നുളള ഗുരുതരമായ ആരോപണവും രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ഉന്നയിച്ചു. ആര്‍ക്ക് വേണ്ടിയാണത് ചെയ്തത്. സോണിയാ ഗാന്ധിയെ ആ കത്ത് വളരെ മുറിവേല്‍പ്പിച്ചുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
രാജി വെയ്ക്കാന്‍ തയ്യാർ
രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ കപില്‍ സിബല്‍ അടക്കമുളള നേതാക്കള്‍ എതിര്‍പ്പ് അറിയിച്ചു. രാജി വെയ്ക്കാന്‍ തയ്യാറാണെന്നാണ് ഗുലാം നബി ആസാദ് മറുപടി നല്‍കിയത്. കഴിഞ്ഞ 30 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തിനിടയില്‍ ഒരിക്കല്‍ പോലും ബിജെപിക്ക് ഗുണം ചെയ്യുന്ന തരത്തിലുളള ഒരു പ്രസ്താവന പോലും താന്‍ നടത്തിയിട്ടില്ലെന്ന് കപില്‍ സിബല്‍ തുറന്നടിച്ചു.
കത്ത് ക്രൂരം
കോണ്‍ഗ്രസ് നേതാക്കള്‍ എഴുതിയ കത്ത് ക്രൂരമായിപ്പോയെന്ന് എകെ ആന്റണി ആരോപിച്ചു. പ്രിയങ്ക ഗാന്ധിയും കത്തെഴുതിയ കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിച്ച് രംഗത്ത് വന്നു. കത്തില്‍ എഴുതിയതിന് വിപരീതമായാണ് ഗുലാം നബി ആസാദ് യോഗത്തില്‍ സംസാരിക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. ഇതോടെ കത്തിന്റെ പേരില്‍ ചേരി തിരിഞ്ഞ് പോരടിക്കുന്ന അവസ്ഥയിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം മാറിയിരിക്കുകയാണ്.