കോണ്‍ഗ്രസിന്റെ അജണ്ട 2019... രാഹുല്‍ ഗാന്ധിയുടെ പ്ലാനില്‍ മൂന്ന് വിഭാഗങ്ങള്‍!!
ദില്ലി: കോണ്‍ഗ്രസിന്റെ മാറ്റത്തിന് തുടക്കമിട്ട് രാഹുല്‍ ഗാന്ധി. കഴിഞ്ഞ 60 വര്‍ഷത്തിനിടയ്ക്ക് കോണ്‍ഗ്രസില്‍ ഏതൊക്കെ കാര്യങ്ങള്‍ പോസിറ്റീവായി ഫലിച്ചിട്ടുണ്ടോ അതിന്റെ അപ്‌ഡേറ്റ് വേര്‍ഷനാണ് രാഹുല്‍ പാര്‍ട്ടിയില്‍ നടപ്പാക്കുന്നത്. സാമ്പത്തിക പദ്ധതികള്‍ അടക്കുള്ളവ നടപ്പാക്കുന്നതില്‍ പ്രത്യേക സമിതിയെയും പാര്‍ട്ടി നയിച്ചിട്ടുണ്ട്. വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കാനുള്ള സമയം അടുത്തെന്നാണ് രാഹുല്‍ പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
ബൂത്ത് തലം മുതലുള്ളവര്‍ക്ക് രാഹുലുമായി നേരിട്ട് സംസാരിക്കാവുന്ന തരത്തിലേക്ക് പാര്‍ട്ടിയെ മാറ്റാനാണ് നിര്‍ദേശം. ഇടനിലക്കാരുടെയും മുതിര്‍ന്ന നേതാക്കളുടെയും ആവശ്യം താനുമായി സംസാരിക്കുന്ന കാര്യത്തില്‍ വേണ്ടെന്നാണ് നിര്‍ദേശം. ഇതിലൂടെ കോണ്‍ഗ്രസ് എന്നാല്‍ പ്രവര്‍ത്തകരുടെ പാര്‍ട്ടിയാണെന്ന വിശ്വാസം തിരിച്ചുകൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ഇന്ദിരാ ഗാന്ധിയുടെ കാലത്ത് കോണ്‍ഗ്രസില്‍ ഏറ്റവും ശക്തമായി നടപ്പാക്കിയ ഗെയിം പ്ലാനായിരുന്നു ഇത്.
അജണ്ട 2019
കോണ്‍ഗ്രസ് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഗെയിം പ്ലാനിന് അജണ്ട 2019 എന്നാണ് പേരിട്ടിരിക്കുന്നത്. ഇതില്‍ കോണ്‍ഗ്രസില്‍ അടുത്ത രണ്ടുമാസത്തിനുള്ളില്‍ നടത്തേണ്ട കാര്യങ്ങളാണ് ഉള്ളത്. അജണ്ടയിലെ ഓരോ നിര്‍ദേശങ്ങളെ പാര്‍ട്ടിയിലെ ഓരോ വിംഗുകള്‍ക്കായി നല്‍കിയിരിക്കുകയാണ്. ബിജെപിയുടെ വീഴ്ച്ചയ്ക്ക് വേണ്ടിയല്ല, മറിച്ച് കോണ്‍ഗ്രസിന്റെ വിജയത്തിന് വേണ്ടിയായിരിക്കണം പ്രവര്‍ത്തിക്കേണ്ടതെന്നാണ് നിര്‍ദേശം. ആര്‍എസ്എസുമായി അടുപ്പമുള്ള പ്രവര്‍ത്തകള്‍ തല്‍ക്കാലത്തേക്ക് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനാണ് പ്രഥമ നിര്‍ദേശം.
മൂന്ന് വിഭാഗങ്ങള്‍
മധ്യവര്‍ഗം, കര്‍ഷകര്‍, തൊഴിലാളികള്‍ എന്നിവരാണ് രാഹുല്‍ ഗാന്ധി തരം തിരിച്ചിരിക്കുന്ന വിഭാഗങ്ങള്‍. ഇവര്‍ മൂന്നും മോദി സര്‍ക്കാരിന്റെ നയങ്ങള്‍ കാരണം തകര്‍ന്ന് പോയവരാണ്. ഇന്ത്യന്‍ ജനസംഖ്യയുടെ 85 ശതമാനവും ഇവരാണ്. മധ്യവര്‍ഗം തൊഴില്‍ക്ഷാമമാണ് നേരിടുന്നത്. കര്‍ഷകര്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് നല്ല വില ലഭിക്കാത്തതാണ് പ്രതിസന്ധിയായി കാണുന്നത്. തൊഴിലാളികള്‍ എന്ന് പറയുന്നത് മുമ്പ് തൊഴില്‍ ചെയ്തിരുന്നവരാണ്. പക്ഷേ ഇപ്പോള്‍ അത് നഷ്ടമായവരാണ്. ഇവര്‍ക്കെല്ലാം കൂടിയുള്ള ഒരു പാക്കേജാണ് രാഹുലിന്റെ തിരഞ്ഞെടുപ്പ് പ്ലാന്‍. കര്‍ഷകര്‍ക്ക് കൂടുതല്‍ തുക കിട്ടുന്ന, ഇടനിലക്കാരില്ലാത്ത ഒരു സമ്പ്രദായം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സ്ഥാപിക്കും. ഇതാണ് വാഗ്ദാനം നല്‍കുക.
നഗരവല്‍ക്കരണം ഇങ്ങനെ
വികസനത്തിന്റെ കാര്യത്തില്‍ പിന്നോക്കം പോകാന്‍ പാടില്ലെന്നാണ് രാഹുലിന്റെ നിലപാട്. മധ്യവര്‍ഗത്തില്‍ കേന്ദ്രീകൃതമായ നഗരവല്‍ക്കരണമാണ് രാഹുല്‍ ഉദ്ദേശിക്കുന്നത്. ഇതുവഴി തൊഴില്‍ കേന്ദ്രീകൃതമായ വാണിജ്യമേഖല നിര്‍മിക്കാനാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. ഹോട്ടലുകള്‍, നിര്‍മാണ മേഖല, കൈത്തറി, ടെക്‌സ്‌റ്റൈല്‍ മേഖല എന്നിവ ജിഎസ്ടിക്കും നോട്ടുനിരോധനത്തിനും ശേഷം സ്തംഭിച്ച അവസ്ഥയിലാണ്. ഇവയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളാണ് ആദ്യ പ്ലാന്‍.
നടപ്പാക്കുന്നത് എങ്ങനെ
ബൂത്ത് തല പ്രവര്‍ത്തകരുമായി രാഹുല്‍ നേരിട്ട് ഇക്കാര്യം സംസാരിക്കുന്നുണ്ട്. തൊഴിലില്ലായ്മയെ കുറിച്ച് ജനങ്ങളില്‍ കൂടുതല്‍ എത്തിക്കണം. ഇപ്പോള്‍ തൊഴില്‍ ഇല്ലാതെ ഇരിക്കുന്നവരെയും, തൊഴില്‍ നഷ്ടപ്പെട്ടത് കാരണം ആത്മഹത്യ ചെയ്തവരെ ഇവരുടെ സമ്പര്‍ക്ക പരിപാടികളുടെയും റാലികളുടെയും ഭാഗമാക്കാനാണ് നിര്‍ദേശം. രാഹുല്‍ തൊഴില്‍ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ പ്രത്യേക സമ്പര്‍ക്ക പരിപാടികളും പ്ലാന്‍ ചെയ്യുന്നുണ്ട്. സ്ഥിരം നേതാക്കള്‍ ആരും വേണ്ടെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
ബൂത്ത് തലത്തില്‍ പുതുമുഖങ്ങള്‍
ബൂത്ത് തല മുതല്‍ തലമുറാ മാറ്റം വേണമെന്നാണ് രാഹുലിന്റെ ആദ്യ നിര്‍ദേശം. പുതുമുഖങ്ങള്‍ മാത്രം മുഖ്യസ്ഥാനങ്ങളില്‍ മതി. വാഗ്ദാനങ്ങളും കമ്മിറ്റികളും ചേരുമ്പോള്‍ പഴയ നേതാക്കള്‍ തന്നെ വരുന്നത് കോണ്‍ഗ്രസിന്റെ വിശ്വാസ്യത ഇല്ലാതാക്കും. പഴയ വാഗ്ദാനങ്ങള്‍ ഇവര്‍ കാരണം ജനങ്ങള്‍ ഓര്‍മിക്കുമെന്നാണ് രാഹുല്‍ പറയുന്നത്. പുതുമുഖങ്ങളാവുമ്പോള്‍ തൊഴില്‍ ഇല്ലാതായതിന്റെ ആശങ്കകള്‍ കുറച്ച് കൂടി വിശ്വാസയോഗ്യമാവും. അവര്‍ക്ക് ഇത്് കൂടുതലായി ജനങ്ങളിലെത്തിക്കാന്‍ സാധിക്കും.
ഗ്രാമീണ മേഖയിലും യുവാക്കള്‍
ഗ്രാമീണ മേഖലയില്‍ പ്രത്യേക സാമ്പത്തിക പാക്കേജാണ് രാഹുല്‍ തയ്യാറാക്കുന്നത്. ഓരോ മേഖലയുടെ പ്രശ്‌നങ്ങളും പഠിച്ച് റിപ്പോര്‍ട്ട് രാഹുലിന്റെ ടീമിന് സമര്‍പ്പിക്കാനാണ് നിര്‍ദേശം. സംസ്ഥാന-ജില്ലാ സമിതിയിലുള്ള യുവാക്കളെയും ചേര്‍ത്താണ് പ്രത്യേക പാക്കേജ് തയ്യാറാക്കുന്നത്. സര്‍ക്കാരിന്റെ കീഴിലുള്ള അടഞ്ഞ് കിടക്കുന്ന സ്ഥാപനങ്ങളെല്ലാം തുറന്ന് പ്രവര്‍ത്തിപ്പിക്കുമെന്നാണ് രാഹുലിന്റെ വാഗ്ദാനം. സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണമല്ല, മറിച്ച് മികച്ച രീതിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാത്തത് കൊണ്ടാണ് പല സ്ഥാപനങ്ങളും പൂട്ടിപോയത്. ഇത് തൊഴിലാളികളുടെ നേതൃത്വത്തില്‍ തന്നെ തുറക്കാനാണ് അടുത്ത നീക്കം.
ബിജെപിക്കെതിരെ മാസ്റ്റര്‍ പ്ലാന്‍
ബിജെപിക്കെതിരെ കര്‍ഷകരാണ് രാഹുലിന്റെ പ്രധാന ആയുധം. കര്‍ഷകര്‍ക്ക് ഇടനിലക്കാരില്ലാതെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള സൗകര്യം കോണ്‍ഗ്രസ് അധികാരത്തിലുള്ള മൂന്ന് സംസ്ഥാനങ്ങളിലും ആദ്യം നടപ്പാക്കും. ഇത് എല്ലാ സംസ്ഥാനത്തും നടപ്പാക്കുമെന്നാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം. ഇതാണ് കര്‍ഷകര്‍ക്ക് ഏറ്റവും ആവശ്യം. കര്‍ഷകര്‍ക്ക് നല്‍കാനുള്ള തുക ഒറ്റ ഗഡുവായി സര്‍ക്കാര്‍ നല്‍കും. ഘട്ടം ഘട്ടമെന്ന ആശയം ഒഴിവാക്കും. മോദിയുടെ എല്ലാ പദ്ധതികളുടെയും പുതിയ പതിപ്പുകളും രാഹുല്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നത്. തൊഴിലിനും കാര്‍ഷിക അഭിവൃദ്ധിക്കുമായി പ്രത്യേക കമ്മീഷനെ തന്നെ നിയമിക്കാനാണ് രാഹുലിന്റെ പദ്ധതി.
ബംഗാളില്‍ ചുറ്റിതിരിയാതെ ഉത്തര്‍പ്രദേശിലെ കാര്യങ്ങള്‍ നോക്കൂ... യോഗിക്ക് മമതയുടെ ഉപദേശം
മോദിയുമായി താരതമ്യം ചെയ്യുന്നത് അപമാനം; മുത്തശ്ശിയുടേത് സ്നേഹവും മമതയും നിറഞ്ഞ തീരുമാനങ്ങൾ