സോണിയാ ഗാന്ധിയുടെ ആവശ്യം രാഹുൽ ഗാന്ധി നിരസിച്ചു; രാജി തീരുമാനത്തിൽ ഉറച്ച് കോൺഗ്രസ് അധ്യക്ഷൻ
ദില്ലി; ലോക്സഭ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ വലിയ പ്രതിസന്ധിയിലൂടെയാണ് കോൺഗ്രസ് കടന്നു പോകുന്നത്. ഭരണം തിരിച്ചു പിടിക്കാൻ ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയ കോൺഗ്രസിന് പക്ഷെ നേടാനായത് വെറും 52 സീറ്റുകൾ മാത്രമാണ്. ബജെപിയാകട്ടെ കൂടുതൽ കരുത്താർജ്ജിച്ച് 303 സീറ്റുകളുമായി അധികാരത്തിലേത്ത് തിരിച്ചെത്തി. കനത്ത തോൽവിയുടെ ഉത്തരവാദിത്ത ഏറ്റെടുത്താണ് രാഹുൽ ഗാന്ധി രാജിക്കൊരുങ്ങിയത്.
അനില്‍ അംബാനി കൊടുമുടിയില്‍ നിന്ന് അഗാധ ഗർത്തത്തിലേക്ക്; ഇനി ശതകോടീശ്വരനല്ല... ഒരു ഇന്ത്യൻ ദുരന്തം
രാഹുൽ ഗാന്ധിയുടെ രാജി വാർത്ത തള്ളി കോൺഗ്രസ് നേതൃത്വം പലതവണ രംഗത്ത് എത്തിയെങ്കിലും പിന്നോട്ടില്ലെന്ന നിലപാടിൽ രാഹുൽ ഉറച്ച് നിൽക്കുകയാണ്. കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവാകണമെന്ന ആവശ്യം രാഹുൽ ഗാന്ധിയ്ക്ക് മുമ്പിൽ ഉന്നയിച്ചിരുന്നെങ്കിലും അദ്ദേഹം അത് അംഗീകരിക്കാത്തതിനെ തുടർന്ന് പകരം ആധിർ രജ്ഞൻ ചൗധരിയെ തിരഞ്ഞെടുക്കുകയായിരുന്നു.
ഉറച്ച് തന്നെ
രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയും ജ്യോതിരാദിത്യ സിന്ധ്യയുടെ ഉറച്ച കോട്ടയായിരുന്ന ഗുണയും അടക്കമുള്ള ശക്തി കേന്ദ്രങ്ങളിൽ ഇക്കുറി കോൺഗ്രസിന് കാലിടറി. ഇതോടെയാണ് പാർട്ടി അധ്യക്ഷനെന്ന നിലയിൽ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുൽ ഗാന്ധി സന്നദ്ധത അറിയിച്ചത്. കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഒന്നാകെ രാഹുൽ ഗാന്ധിയുടെ രാജി ആവശ്യം തള്ളിയെങ്കിലും തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലായിരുന്നു രാഹുൽ ഗാന്ധി. അനുനയ ശ്രമങ്ങളുമായി വന്ന മുതിർന്ന നേതാക്കളെ പോലും കാണാൻ കൂട്ടാക്കാതെ മടക്കി അയച്ചു.
കനത്ത പ്രതിസന്ധി
രാഹുൽ ഗാന്ധി രാജി ആവശ്യത്തിൽ ഉറച്ച് നിന്നതോടെ കനത്ത പ്രതിസന്ധിയാണ് പാർട്ടി നേരിടുന്നത്. പരാജയത്തിൽ നിന്നും കരകയറാനുള്ള പദ്ധതികൾ ഇതുവരെ ആവിഷ്കരിച്ച് തുടങ്ങിയിട്ടില്ല. കശ്മീർ മുതൽ കർണാടക വകെയുള്ള സംസ്ഥാനങ്ങളിൽ പാർട്ടിയിൽ പൊട്ടിത്തെറികൾ തുടരുകയാണ്. മധ്യപ്രദേശിൽ കമൽനാഥ്- സിന്ധ്യ പക്ഷവും രാജസ്ഥാനിൽ അശോക് ഗെലോട്ട്- സച്ചിൻ പൈലറ്റ് പക്ഷവും തമ്മിലുള്ള ഭിന്നത അതിരൂക്ഷമായി തുടരുന്നതോടെ പിസിസികൾ പിളർപ്പിന്റെ വക്കിലാണ്.
രാഹുൽ വേണം
നിലവിലെ പ്രതിസന്ധിയിൽ കോൺഗ്രസിനെ ഒന്നിച്ച് നിർത്താൻ രാഹുൽ ഗാന്ധി തന്നെ വേണമെന്നാണ് മുതിർന്ന നേതാക്കളുടെ നിലപാട്. ഇനിയും തൽസ്ഥിതി തുടർന്നാൽ കോൺഗ്രസ് കനത്ത വില നൽകേണ്ടി വരുമെന്നാണ് വീരപ്പ മൊയ്ലി അടക്കമുള്ള മുതിർന്ന നേതാക്കൾ നൽകുന്ന മുന്നറിയിപ്പ്. രാഹുൽ ഗാന്ധി രാജി തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണെങ്കിൽ സോണിയാ ഗാന്ധി അധ്യക്ഷ സ്ഥാനത്തേയ്ക്ക് മടങ്ങി വരണമെന്നാണ് നേതൃത്വത്തിന്റെ ആവശ്വം.
ഗാന്ധി കുടുംബത്തിന് പുറത്ത്
നിലവിലെ സാഹചര്യത്തിൽ ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാൾ വന്നാൽ കോൺഗ്രസിനെ ഒന്നിച്ച് നിർത്താനാവില്ലെന്നാണ് മുതിർന്ന നേതാക്കൾ പറയുന്നത്. എന്നാൽ ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാൾ അധ്യക്ഷ സ്ഥാനത്ത് എത്തണമെന്നും താൻ സാധാരണ പ്രവർത്തകനായി തുടരുമെന്നുമാണ് രാഹുൽ ഗാന്ധി പറയുന്നത്. വർക്കിംഗ് പ്രസിഡന്റുമാരെ നിയമിച്ച് ഒരു പരീക്ഷണത്തിന് കോൺഗ്രസ് ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
രാജി വാർത്ത തള്ളി
രാഹുൽ ഗാന്ധിയുടെ രാജി വാർത്തകളെ തള്ളി കോൺഗ്രസിന്റെ മുഖ്യ വക്താവ് രൺദീപ് സർജ്ജേവാല പല തവണ രംഗത്ത് എത്തിയിരുന്നു. ഏകെ ആന്റണിയുടെ നേതൃത്വത്തിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾ കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു രൺദീപ് സർജ്ജേവാലയുടെ പ്രതികരണം. ഗാന്ധി കുടുംബത്തിലെ മൂന്ന് അംഗങ്ങളെയും ഒഴിവാക്കിയായിരുന്നു അനദ്യോഗിക കൂടിക്കാഴ്ച.
ലോക്സഭാ കക്ഷി നേതാവ്
കോൺഗ്രസിന്റെ നിയമസഭാ കകഷി നേതാവാകാൻ രാഹുൽ ഗാന്ധിയോട് സോണിയാ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാഹുൽ ഗാന്ധി എതിർപ്പ് അറിയിച്ചതോടെയാണ് ബംഗാളിൽ നിന്നുള്ള ആദിർ രഞ്ജൻ ചൗധരിക്ക് നറുക്ക് വീണത്. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പി ചിദംബരം, അഹമ്മദ് പട്ടേൽ, ജയ്റാം രമേശ്, കൊടിക്കുന്നിൽ സുരേഷ് എംപി തുടങ്ങിയവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ സോണിയയും പ്രിയങ്കും രാഹുലുമായി കൂടിക്കാഴ്ച നടത്തി. തന്നേക്കാൾ മുതിർന്ന എംപിക്ക് പദവി നൽകാൻ രാഹുൽ നിർദ്ദേശിക്കുകയായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.