തിരക്കൊഴിഞ്ഞ് രാഹുൽ ഗാന്ധിയുടെ വസതി; അഹമ്മദ് പട്ടേലിനെ കാണാൻ നേതാക്കളുടെ നീണ്ട നിര
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ രാഹുൽ ഗാന്ധിയുടെ രാജി ആവശ്യം കോൺഗ്രസിനെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. രാഹുൽ ഗാന്ധിയെ അനുനയിപ്പിക്കാൻ മുതിർന്ന നേതാക്കളും യുവനിരയും ഒരുപോലെ ശ്രമം നടത്തുന്നുണ്ടെങ്കിലും തീരുമാനം പിൻവലിക്കാൻ രാഹുൽ ഗാന്ധി തയാറായിട്ടില്ല. ഗാന്ധി കുടുംബത്തിന് പുറത്തുള്ള ഒരാൾ അധ്യക്ഷ പദവിയിലേക്ക് വരണമെന്നും താൻ സാധാരണ പ്രവർത്തകനായി തുടരുമെന്നുമാണ് രാഹുൽ ഗാന്ധിയുടെ നിലപാട്.
രാഹുൽ ഗാന്ധിയെ അനുനയിപ്പിക്കാൻ അഹമ്മദ് പട്ടേൽ വഴി നീക്കങ്ങൾ ശക്തമാക്കുകയാണ് നേതാക്കൾ. രാഹുൽ ഗാന്ധി കൂടിക്കാഴ്ചകൾക്ക് വിസമ്മതിക്കുന്നതോടെ അഹമ്മദ് പട്ടേലിന് മുമ്പിലാണ് ആവശ്യങ്ങളുമായി നേതാക്കൾ എത്തുന്നത്. നരേന്ദ്ര മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുത്തിരുന്നു.
അമേഠിയില്‍ എന്തുകൊണ്ട് തോറ്റു? കാരണം പഠിക്കാന്‍ രാഹുല്‍ ഗാന്ധി, പ്രത്യേക സംഘത്തെ അയച്ചു
രാജി ആവശ്യത്തിൽ ഉറച്ച്
രണ്ടോ മൂന്നോ മാസത്തിനകം പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്നാണ് രാഹുൽ ഗാന്ധി മുന്നോട്ട് വയ്ക്കുന്ന നിബന്ധന. നിലവിലെ സാഹചര്യത്തിൽ പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ബുദ്ധിമുട്ടും പാർട്ടിയിലെ പ്രതിസന്ധികളും രാഹുൽ ഗാന്ധിയെ ബോധ്യപ്പെടുത്താൻ മുതിർന്ന നേതാക്കൾ ശ്രമം നടത്തുന്നുണ്ടെങ്കിലും രാജി ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് രാഹുൽ ഗാന്ധി.
കൂടിക്കാഴ്ചയ്ക്ക് വിസമ്മതിച്ചു
മുതിർന്ന നേതാക്കളെയടക്കം കാണാനൻ രാഹുൽ ഗാന്ധി വിസമ്മതിച്ചതോടെ രാഹുൽ ഗാന്ധിയുടെ വസതിയിലേക്കുള്ള പ്രവർത്തകരുടെയും നേതാക്കളുടെയും ഒഴുക്ക് കുറഞ്ഞിട്ടുണ്ട്. ഗാന്ധി കുടുംബത്തിന് പുറത്തുള്ളൊരാൾ വന്നാൽ കോൺഗ്രസിനെ ഒറ്റക്കെട്ടായി കൊണ്ടുപോകാനാകില്ല എന്ന വാദം രാഹുൽ ഗാന്ധി അംഗീകരിച്ചില്ല.
അഹമ്മദ് പട്ടേലുമായി കൂടിക്കാഴ്ച
രാുൽ ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്ക അവസരം നിഷേധിക്കുന്നതോടെയാണ് മുതിർന്ന നേതാക്കൾ അഹമ്മദ് പട്ടേലിന്റെ ഓഫീസിന് മുമ്പിൽ കാത്ത് നിൽക്കുന്നത. മുതിർന്ന നേതാക്കളായ മല്ലികാർജ്ജുൻ ഖാർഗെയും ദ്വിഗ് വിജയം സിംഗും കഴിഞ്ഞ ദിവസം അഹമ്മദ് പട്ടേലുമായി പ്രത്യേകം പ്രത്യേകം കൂടിക്കാഴ്ച നടത്തി.
തിരഞ്ഞെടുപ്പിൽ പരാജയം
ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട പ്രമുഖ നേതാക്കളാണ് ഖാർഗെയും ദ്വിഗ് വിജയ് സിംഗും. കർണാടകയിലെ ഗുൽബർഗ സീറ്റിൽ നിന്ന് മത്സരിച്ച ഖാർഗെ ബിജെപി സ്ഥാനാർത്ഥിയോട് പരാജയപ്പെടുകയായിരുന്നു. മലേഗാവ് സ്ഫോടനക്കേസ് പ്രതിയായ പ്രഗ്യാ സിംഗ് താക്കൂറിനെതിരെ ഭോപ്പാൽ മണ്ഡലത്തിൽ മത്സരിച്ച ദ്വിഗ് വിജയ് സിംഗും പരാജയപ്പെടുകയായിരുന്നു.
രാഹുൽ തുടരണം
സോണഇയാ ഗാന്ധിയുടെ വിശ്വസ്തനായ അഹമ്മദ് പട്ടേലുമായുള്ള കൂടിക്കാഴ്ചയിൽ രാഹുൽ ഗാന്ധി തുടരണമെന്ന ആവശ്യമാണ് ഇരു നേതാക്കളും ഉന്നയിച്ചത്. എല്ലാ നേതാക്കൾക്കും സാധാരണപ്രവർത്തകർക്കും കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് രാഹുൽ ഗാന്ധി തുടരണമെന്നാണ് ആഗ്രഹം. രാഹുൽ തീരുമാനം പിൻവലിക്കുമെന്നാണ കരുതുന്നതെന്ന് മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു.
ധർണ നടത്തി
രാഹുൽ ഗാന്ധി തുടരണം എന്ന ആവശ്യം ഉന്നയിച്ച് രാഹുൽ ഗാന്ധിയുടെ വസതിക്ക് മുമ്പിൽ ജഗദീഷ് ടെയ്ലറുടെ നേതൃത്വത്തിൽ ധർണ നടത്തിയിരുന്നു. നിരവധി കോൺഗ്രസ് പ്രവർത്തകരു നേതാക്കളും ധർണയിൽ പങ്കെടുത്തു. വസതിയിലെത്തിയ ഷീലാ ദീക്ഷിതിനെ കാണാൻ കൂട്ടാക്കാതെ രാഹുൽ ഗാന്ധി മടക്കി അയച്ചിരുന്നു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗുമായും നിരവധി നേതാക്കൾ കൂടിക്കാഴ്ച നടത്തിയിരുന്നു.
പവാറുമായി കൂടിക്കാഴ്ച
ഇതിനിടെ നരേന്ദ്ര മോദി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി രാഹുൽ ഗാന്ധി എൻസിപി നേതാവ് ശരദ് പവാറും, ജെഡിഎസ് നേതാവും കർണാടക മുഖ്യമന്ത്രിയുമായ കുമാരസ്വാമിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. എൻസിപി കോൺഗ്രസിൽ ലയിച്ചേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. രാഹുൽ രാജി വയ്ക്കരുതെന്ന് കുമാരസ്വാമിയും ശരദ് പവാറും ആവശ്യപ്പെട്ടെങ്കിലും രാഹുൽ വഴങ്ങിയില്ല.
യോഗം റദ്ദാക്കി
അതേ സമയം തിരഞ്ഞെടുപ്പ് തോൽവിയും ഭാവി പരിപാടികളും ചർച്ച ചെയ്യാൻ വെള്ളിയാഴ്ച ചേരാനിരുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗം റദ്ദാക്കി. ചില പ്രതിപക്ഷ നേതാക്കളുടെ അസൗകര്യം കണക്കിലെടുത്താണ് യോഗം റദ്ദാക്കിയതെന്നാണ് വിശദീകരണം. അതേസമയം കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി യോഗം നാളെ ചേരും.