ചെന്നിത്തലയേയും കൂട്ടരേയും ത്രിശങ്കുവിലാക്കി രാഹുൽ ഗാന്ധി! ശബരിമലയിലെ നിലപാടിങ്ങനെ
ഇന്‍ഡോര്‍: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടെടുത്ത നിലപാടില്‍ കുരുങ്ങി ശ്വാസം മുട്ടുകയാണ് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി. സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്നും എന്നാല്‍ വിശ്വാസികള്‍ക്കൊപ്പമെന്നും ഉളള ആര്‍ക്കും അത്ര പെട്ടെന്ന് മനസ്സിലാക്കാവുന്ന നിലപാടല്ല കേരളത്തിലെ കോണ്‍ഗ്രസിന് ശബരിമല വിഷയത്തില്‍.
വിശ്വാസി സമരത്തിനൊപ്പം കൊടി പിടിച്ച് ഇറങ്ങിയിട്ടില്ല ഇതുവരെയെങ്കിലും തങ്ങള്‍ വിശ്വാസികള്‍ക്കൊപ്പമാണ് എന്ന് കോണ്‍ഗ്രസ് നേതൃത്വം ആവര്‍ത്തിച്ച് പറഞ്ഞ് കൊണ്ടിരിക്കുന്നു. ത്രിശങ്കുവിലായ കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിക്കൊണ്ട് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.
നിലപാട് പറഞ്ഞ് രാഹുൽ
കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെ വെട്ടിലാക്കിക്കൊണ്ടാണ് ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് അനുകൂലമായ നിലപാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിരിക്കുന്നത്. ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിക്കണം. തന്റെ നിലപാട് പാര്‍ട്ടി നിലപാടിന് വിരുദ്ധമാണ് എന്നും ദേശീയ മാധ്യമമായ ഇക്കണോമിക്‌സ് ടൈംസിനോട് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.
സ്ത്രീയും പുരുഷനും തുല്യർ
തന്റെ കാഴ്ചപ്പാടില്‍ സ്ത്രീയും പുരുഷനും തുല്യരാണ്. എല്ലായിടത്തും സ്ത്രീകളെ പോകാന്‍ അനുവദിക്കണം. ശബരിമലയിലേത് വൈകാരിക വിഷയമാണ് എന്നതാണ് കേരളത്തിലെ പാര്‍ട്ടിയുടെ നിലപാടെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. പാര്‍ട്ടി ജനങ്ങളെ പ്രതിനിധീകരിക്കുന്നതാണ് എന്നതിനാല്‍ അവരുടെ ആഗ്രഹത്തിന് താന്‍ വഴങ്ങുകയാണ് എന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.
പാർട്ടിയുമായി അഭിപ്രായ വ്യത്യാസം
തനിക്കും പാര്‍ട്ടിക്കും ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. അവര്‍ കേരളത്തിലെ നേതാക്കളാണ് എന്നും ശബരിമല വിഷയത്തില്‍ അവരുടെ അഭിപ്രായമാണ് നോക്കേണ്ടത് എന്നുമാണ് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടത്. ബിജെപിക്കൊപ്പം ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്ന ചെന്നിത്തലയ്ക്കും കൂട്ടര്‍ക്കും വലിയ തിരിച്ചടിയായിരിക്കുകയാണ് രാഹുല്‍ ഗാന്ധിയുടെ ഈ പരസ്യ നിലപാട്.
പിന്തുണച്ച് എഐസിസി
രാഹുലിന്റെ നിലപാട് ശരിവെച്ച് എഐസിസി വക്താവ് ആനന്ദ് ശര്‍മ്മ രംഗത്ത് വന്നിട്ടുണ്ട്. രാഹുലിന്റെ നിലപാടില്‍ അപാകതയില്ലെന്നും കെപിസിസി പ്രാദേശികമായ ആചാരത്തിനൊപ്പം നിന്നതാണ് എന്നാണ് എഐസിസി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ തന്നെ സുപ്രീം കോടതി വിധിക്ക് അനുകൂലമാണ് എന്നത് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെ വലിയ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
സര്‍വ്വകക്ഷി യോഗം വിളിക്കണം
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് യുവതീ പ്രവേശനത്തിന് എതിരെ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലെ നിലപാടിന് ഒപ്പമാണ് തങ്ങളെന്നാണ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചിട്ടുളളത്. സുപ്രീം കോടതി വിധിക്കെതിരെ സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കണമെന്നും എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍വ്വകക്ഷി യോഗം വിളിക്കണം എന്നുമാണ് മുല്ലപ്പളളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടത്.
ബിജെപി നിലപാടുമായി നേതാക്കൾ
കോണ്‍ഗ്രസ് നേതാക്കളായ കെ സുധാകരനും അജയ് തറയിലും രാജ്‌മോഹന്‍ ഉണ്ണിത്താനുമെല്ലാം സ്ത്രീ പ്രവേശനത്തിനെതിരെ ഘോരഘോരം വാദിക്കുന്നവരാണ്. ആര്‍ത്തവം അശുദ്ധമാണ് എന്ന് പോലും പറഞ്ഞ നേതാവാണ് കെ സുധാകരന്‍. ശബരിമല സമരക്കാരന്‍ രാഹുല്‍ ഈശ്വറിന്റെ രോമത്തില്‍ പോലും പോലീസ് തൊടില്ലെന്ന് പറഞ്ഞ് ഐക്യം പ്രകടിപ്പിച്ച നേതാവാണ് അജയ് തറയില്‍. ഉണ്ണിത്താനും ചാനല്‍ ചര്‍ച്ചകളിലടക്കം സ്ത്രീ പ്രവേശനത്തിന് എതിരെ ഘോരവാദം ഉന്നയിക്കുന്നു.
പാർട്ടിക്കുളളിൽ അതൃപ്തി
സുപ്രീം കോടതി വിധിയെ അനുകൂലിക്കുന്ന വിടി ബല്‍റാമിനെ പോലുളള അപൂര്‍വ്വം ചിലരും കോണ്‍ഗ്രസിലുണ്ട്. ഒരു ഘട്ടത്തില്‍ രാഹുല്‍ ഈശ്വര്‍ അല്ല, രാഹുല്‍ ഗാന്ധിയാണ് കോണ്‍ഗ്രസിന്റെ നേതാവ് എന്ന് പോലും ബല്‍റാമിന് പറയേണ്ടതായി വന്നിട്ടുണ്ട്. ശബരിമല വിഷയത്തിലെ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനെതിരെ വിദ്യാര്‍ത്ഥി വിഭാഗമായ കെഎസ്യുവും പരസ്യ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു.
പൊട്ടിത്തെറി കാത്ത്
വിശ്വാസികള്‍ക്കൊപ്പം നിന്നിട്ടും ജി രാമന്‍ നായരെ പോലുളള മുതിര്‍ന്ന നേതാവ് ബിജെപിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയുമായി. ശബരിമല വിഷയത്തില്‍ ബിജെപിയാണ് നേട്ടമുണ്ടാക്കിയതെന്ന് കോണ്‍ഗ്രസ് തന്നെ വിലയിരുത്തുന്നു. പാര്‍ട്ടിക്കുള്ളില്‍ തന്നെ നേതൃത്വത്തിന് എതിരെ അതൃപ്തി പുകയവേ ആണ് രാഹുല്‍ ഗാന്ധിയും സംസ്ഥാന നേതൃത്വത്തിന് എതിരെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. വരുദിവസങ്ങളില്‍ പാര്‍ട്ടിക്കുളളില്‍ കൂടുതല്‍ പൊട്ടിത്തെറിയുണ്ടാകും എന്ന് വേണം കരുതാന്‍.