ബംഗാളിൽ മോദി ചിരിക്കും!! രാഹുൽ-ദീദി 'ബന്ധൻ' ബംഗാൾ കോൺഗ്രസ്സിന് പിടിക്കില്ല... സിപിഎമ്മിനും ചിരിക്കാം
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മമതയ്‌ക്കെതിരെ നരേന്ദ്ര മോദി സര്‍ക്കാര്‍ സിബിഐയെ രംഗത്തിറക്കിയപ്പോള്‍ നടന്ന കോലാഹലങ്ങള്‍ക്ക് ഇപ്പോഴും അവസാനം ആയിട്ടില്ല. മമത സടകുടഞ്ഞെഴുന്നേറ്റ് മോദിയ്‌ക്കെതിരെ സത്യാഗ്രഹമിരുന്നു. മമതയ്ക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധിയും മറ്റ് ദേശീയ നേതാക്കളും എത്തുകയും ചെയ്തു.
കാര്യങ്ങള്‍ അവിടംകൊണ്ട് അവസാനിച്ചില്ല. പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്‌ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് നടപടി വന്നപ്പോള്‍, കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ ദീദി ഒരു മടിയും കൂടാതെ രംഗത്തെത്തുകയും ചെയ്തു.
ദേശീയ രാഷ്ട്രീയത്തില്‍ ബിജെപി വിരുദ്ധ മുന്നണയിക്ക് ഏറെ ശക്തി പകരുന്ന കാര്യങ്ങള്‍ ആയാണ് ഇതിനെ എല്ലാം വിലയിരുത്തുന്നത്. എന്നാല്‍ പശ്ചിമ ബംഗാളില്‍ കാര്യങ്ങള്‍ അങ്ങനെയല്ല എന്നതാണ് വാസ്തവം. കാരണം സിപിഎമ്മും കോണ്‍ഗ്രസ്സും തമ്മില്‍ മറ്റൊരു ധാരണയിലും അവിടെ എത്തിയിട്ടുണ്ട്.
കോണ്‍ഗ്രസ് കൊണ്ടുവന്ന കേസ്
പശ്ചിമ ബംഗാളിലെ ചിട്ടി തട്ടിപ്പ് കേസുകള്‍ മുഖ്യധാരയില്‍ എത്തിച്ചതിന് പിന്നില്‍ കോണ്‍ഗ്രസ് ആയിരുന്നു. കോണ്‍ഗ്രസ് നേതാവ് അബ്ദുള്‍ മന്നാന്‍ നല്‍കിയ ഹര്‍ജിയില്‍ ആണ് ചിട്ടി കേസ് സിബിഐയ്ക്ക് വിടാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. എന്നാല്‍ ഇപ്പോള്‍ ആ കോണ്‍ഗ്രസിന്റെ കാര്യം സംസ്ഥാനത്ത് ഏറെ കഷ്ടവും ആണ്.
തട്ടിപ്പിന് പിറകേ
ചിട്ടി തട്ടിപ്പ് കേസുകള്‍ ആദ്യമായി പൊതു ശ്രദ്ധയില്‍ കൊണ്ടുവന്നത് അന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി ആയിരുന്ന സോമേന്ദ്ര നാഥ് മിത്ര ആയിരുന്നു. പിന്നീട് മിത്ര ടിഎംസി വിട്ട് കോണ്‍ഗ്രസ്സില്‍ എത്തി. നിലവില്‍ കോണ്‍ഗ്രസ് പിസിസി അധ്യക്ഷന്‍ ആണ് മിത്ര.
കടുത്ത മമത വിരുദ്ധത
2011 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സും മമതയും സഖ്യം ചേര്‍ന്നായിരുന്നു എല്‍ഡിഎഫിനെതിരെ മത്സരിച്ചത്. ഫലം വന്നപ്പോള്‍ മമതയുടെ വിജയവും കണ്ടു. എന്നാല്‍ ആ സഖ്യം അധികം നീണ്ടു നിന്നില്ല. കോണ്‍ഗ്രസ് വീണ്ടും മമതയുമായി പിരിഞ്ഞു. പിന്നീടങ്ങോട്ട് മമത വിരുദ്ധതയാണ് പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസിന്റെ മുഖമുദ്ര.
ഹൈക്കമാന്‍ഡ് മമതയ്‌ക്കൊപ്പം
ചിട്ടിതട്ടിപ്പ് കേസുകള്‍ ഉയര്‍ത്തി മമതയ്‌ക്കെതിരെ ശക്തമായ നിലപാടുകളുമായി മുന്നോട്ട് പോവുകയായിരുന്നു കോണ്‍ഗ്രസ്. പക്ഷേ, അപ്പോഴും ദേശീയ നേതൃത്വം മമതയോട് മൃദുനിലപാടാണ് സ്വീകരിച്ചത്. ഇതില്‍ സംസ്ഥാന നേതൃത്വത്തിന് കടുത്ത വിയോജിപ്പും ഉണ്ട്.
ഇപ്പോഴും വിയോജിപ്പ്
ഇപ്പോള്‍ ചിട്ടി തട്ടിപ്പ് കേസില്‍ കൊല്‍ക്കത്ത സിറ്റി പോലീസ് കമ്മീഷണറെ ചോദ്യം ചെയ്യാന്‍ സിബിഐ എത്തിയപ്പോള്‍ ഉണ്ടായ വിവാദത്തിലും കോണ്‍ഗ്രസ് ദേശീയ നേതൃത്വം മമതയ്‌ക്കൊപ്പം ആയിരുന്നു. എന്നാല്‍ സംസ്ഥാന നേതൃത്വം മമത ബാനര്‍ജിയ്‌ക്കെതിരെ രൂക്ഷമായ ആക്രമണം തന്നെയാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
ടിഎംസി വിരുദ്ധം
ബിജെപി വിരുദ്ധതയ്‌ക്കൊപ്പം തന്നെ പശ്ചിമ ബംഗാളില്‍ ശക്തമായ തൃണമൂല്‍ വിരുദ്ധ വികാരവും ഉണ്ടെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇത് വ്യക്തമായിരുന്നു എന്നും നേതൃത്വം പറയുന്നു. പക്ഷേ, ദേശീയ നേതൃത്വം അപ്പോഴും മമതയ്‌ക്കൊപ്പം തന്നെ നില്‍ക്കുന്നു എന്നതാണ് ഇവരെ കുഴയ്ക്കുന്നത്.
സിപിഎമ്മും കോണ്‍ഗ്രസ്സും
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ സിപിഎമ്മും കോണ്‍ഗ്രസ്സും നീക്കുപോക്കുകള്‍ ഉണ്ടാക്കിയാണ് മത്സരിച്ചത്. അതിന്റെ ഗുണഫലം ശരിക്കും കിട്ടിയത് കോണ്‍ഗ്രസ്സിനായിരുന്നു. മൂന്ന് ശതമാനം വോട്ടുകള്‍ കൂടുകയും ചെയ്തു. ഇത്തവണയും അത്തരം ഒരു നീക്കം നടത്തി കൂടുതല്‍ സീറ്റുകള്‍ നേടാം എന്നതാണ് സംസ്ഥാന നേതൃത്വത്തിന്റെ പ്രതീക്ഷ.
പരസ്പരം മത്സരിക്കില്ല
ഇത്തവണ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സിപിഎമ്മും കോണ്‍ഗ്രസ്സും ബംഗാളില്‍ പരസ്പരം മത്സരിക്കില്ലെന്ന് തത്വത്തില്‍ തീരുമാനമായിട്ടുണ്ട്. തൃണമൂല്‍ വിരുദ്ധ വോട്ടുകള്‍ വിഭജിച്ച് പോകാതിരിക്കാന്‍ വേണ്ടിയാണിത്. ഒരുപരിധി വരെ രണ്ട് പാര്‍ട്ടികള്‍ക്കും ഇത് തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പിന്തുണയില്ലെങ്കില്‍
ഇത്തവണ ബംഗാളില്‍ പിടിച്ചുനില്‍ക്കാന്‍ തൃണമൂല്‍ വോട്ടുകള്‍ മാത്രം മതിയാവില്ല മമതയ്ക്ക്. കോണ്‍ഗ്രസിന്റെ പരോക്ഷ പിന്തുണ മമത ആഗ്രഹിക്കുന്നുണ്ട്. പശ്ചിമ ബംഗാളില്‍ നാല്‍പതോളം സീറ്റുകളില്‍ ടിഎംസി വിജയിക്കുകയാണെങ്കില്‍, അത് ദേശീയ രാഷ്ട്രീയത്തില്‍ മമതയുടെ സ്ഥാനം ഒന്നുകൂടെ ഉറപ്പിക്കും. ഒരു സാഹചര്യം വന്നാല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാനും ഇടയുണ്ട്.
ഇടഞ്ഞു നിന്നാല്‍
ദേശീയ നേതൃത്വത്തിന്റെ താത്പര്യത്തിന് വിരുദ്ധമായി പശ്ചിമ ബംഗാളിലെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം മമതയ്‌ക്കെതിരെ നിന്നാല്‍ അതിന്റെ ഗുണം കിട്ടുക ഒരുപക്ഷേ, ബിജെപിയ്ക്കായിരിക്കും. ഇത്തവണ ബംഗാളില്‍ പിടിമുറുക്കാന്‍ ഉറച്ചാണ് ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാം.
കാര്യങ്ങള്‍ ഇത്തരത്തിലാണ് മുന്നോട്ട് പോകുന്നത് എങ്കില്‍, പശ്ചിമ ബംഗാളില്‍ ഇടതുപക്ഷത്തിനും അത് ഗുണം ചെയ്തേക്കും. കഴിഞ്ഞ തവണത്തേതിനേക്കാള്‍ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാനും സാധിക്കും