പ്രവർത്തകരെ കാണാൻ രാഹുൽ ഗാന്ധി അമേഠിയിലേക്ക്; തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷമുള്ള ആദ്യ സന്ദർശനം
ദില്ലി: ജൂൺ 10ന് രാഹുൽ ഗാന്ധി അമേഠിയിൽ സന്ദർശനം നടത്തും. ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം ആദ്യമായാണ് രാഹുൽ ഗാന്ധി അമേഠിയിൽ എത്തുന്നത്. അമേഠിയിലെത്തുന്ന രാഹുൽ ഗാന്ധി മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ദയനീയ തോൽവി ഏറ്റുവാങ്ങേണ്ടി വന്ന മണ്ഡലമാണ് അമേഠി. ഗാന്ധി കുടുംബത്തിന്റെ ശക്തികേന്ദ്രം എന്ന് വിശേപ്പിക്കപ്പെട്ട മണ്ഡലത്തിൽ രാഹുൽ ഗാന്ധിക്ക് കാലിടറി. 2004 മുതലാണ് രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിച്ച് തുടങ്ങിയത്. 2014ലെ തിരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തിൽപ്പരം വോട്ടുകൾക്ക് സ്മൃതി ഇറാനിയെ പരാജയപ്പെടുത്തിയിരുന്നു.
എന്നാൽ പരാജയത്തിന് ശേഷം സ്മൃതി ഇറാനി അമേഠിയിൽ നടത്തിയ ഇടപെടലുകൾ അവരുടെ ജനപിന്തുണ വർദ്ധിപ്പിച്ചു. 55,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സ്മൃതി ഇറാനി അമേഠിയിൽ വിജയിച്ചത്. മണ്ഡലത്തിൽ വികസനം എത്തിക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടെന്നും രാഹുൽ ഗാന്ധി അമേഠിയെ അവഗണിക്കുന്നു എന്ന് തുടങ്ങിയ ആരോപണങ്ങളാണ് സ്മൃതി ഇറാനി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉയർത്തിയത്. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വവും ബിജെപി ആയുധമാക്കിയതോടെ അമേഠിയിൽ രാഹുൽ ഗാന്ധിക്ക് തിരിച്ചടി നേരിട്ടു.
രാഹുൽ ഗാന്ധിയുടെ പിൻഗാമി യുവ നേതാവ് തന്നെ; സച്ചിൻ പൈലറ്റിന് സാധ്യതയേറുന്നു
നിലവിൽ വയനാട് മണ്ഡലത്തിൽ നിന്നുള്ള എംപിയാണ് രാഹുൽ ഗാന്ധി. നാലര ലക്ഷം വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് വയനാട്ടിൽ രാഹുൽ ഗാന്ധി വിജയിച്ചത്. അതേസമയം അമേഠിയിലെ തോൽവിയെക്കുറിപ്പ് പഠിക്കാൻ രാഹുൽ ഗാന്ധി കെഎൽ ശർമ, എഐസിസി സെക്രട്ടറി സുഖൈർ ഖാൻ എന്നിവരടങ്ങിയ സംഘത്തെ നിയമിച്ചിരുന്നു. എസ്പി, ബിഎസ്പി വോട്ടുകൾ കൈവിട്ടത് രാഹുൽ ഗാന്ധിക്ക് തിരിച്ചടി ആയിട്ടുണ്ടെന്ന് സമിതി കണ്ടെത്തിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുൽ ഗാന്ധി അധ്യക്ഷസ്ഥാനം രാജിവെച്ചിരുന്നു.