2 ദിവസം മുമ്പ് രാഹുലും സച്ചിന്‍ പൈലറ്റും സംസാരിച്ചു, പറഞ്ഞത് ഇക്കാര്യം, ഗെലോട്ടിന് മുന്നില്‍....
ദില്ലി: സച്ചിന്‍ പൈലറ്റിനെ വിമത നീക്കത്തിനൊടുവില്‍ കോണ്‍ഗ്രസ് പുറത്താക്കിയിരിക്കുകയാണ്. പാര്‍ട്ടിയിലെ അധ്യക്ഷ സ്ഥാനവും ഉപമുഖ്യമന്ത്രി പദവും അദ്ദേഹത്തിന് നഷ്ടമായി. മൂന്ന് പിഴവുകള്‍ നേതൃത്വത്തിനുള്ളില്‍ സംഭവിച്ചെന്നാണ് പറയുന്നത്. പ്രധാനമായും ഇത് സോണിയാ ഗാന്ധിയുടെ മാത്രം വീഴ്ച്ചയാണ്. കാരണം അശോക് ഗെലോട്ടിനെ ഇവര്‍ പൂര്‍ണമായും വിശ്വസിച്ചു. അതേസമയം തന്നെ സച്ചിന്‍ പൈലറ്റ് പുറത്തുപോകുമെന്ന കാര്യം രാഹുല്‍ ഒരിക്കലും വിശ്വസിച്ചിരുന്നില്ല. അതുകൊണ്ടാണ് ഗൗരവമായി ഈ വിഷയത്തെ കാണാതിരുന്നത്.
Recommended Video
ടീം രാഹുല്‍
സോണിയ പ്രശ്‌നത്തില്‍ നിന്ന് മുഖം തിരിച്ചെന്ന് നേതാക്കള്‍ പറയുന്നു. ദിവസങ്ങള്‍ക്ക് മുമ്പേ അനുനയ ചര്‍ച്ചകള്‍ക്കായി നേതാക്കളെ വിട്ടില്ല. രാഹുല്‍ ഗാന്ധി ഇക്കാര്യം ആവശ്യപ്പെട്ടെന്ന് സൂചനയുണ്ട്. ഒടുവിലാണ് സോണിയ വഴങ്ങിയത്. ഏതെങ്കിലും സംസ്ഥാനങ്ങളില്‍ യുവനേതൃനിരയില്‍ നിന്ന് മികച്ചൊരു നേതാവ് ഉയര്‍ന്ന് വരുന്നത് സോണിയ താല്‍പര്യപ്പെടാത്ത കാര്യമാണ്. യഥാര്‍ത്ഥത്തില്‍ സോണിയയുടെ ഈ തീരുമാനത്തിന് പിന്നില്‍ സീനിയര്‍ നേതാക്കളാണ്. രാഹുലിന്റെ കരിയര്‍ ഇവര്‍ ഇല്ലാതാക്കുമെന്ന് പറഞ്ഞതും ഇവരാണ്.
മുമ്പ് പാർട്ടി വിട്ടവർ
ടീം രാഹുല്‍ കോണ്‍ഗ്രസില്‍ പൂര്‍ണമായും ഇല്ലാതായിരിക്കുകയാണ്. ഹിമന്ത ബിശ്വ ശര്‍മ, ജഗദംബിക പാല്‍, എന്നിവരായിരുന്നു ഇതില്‍ ആദ്യത്തെ പ്രധാനികള്‍. ജ്യോതിരാദിത്യ സിന്ധ്യ, സച്ചിന്‍ പൈലറ്റ് എന്നിവരായി പിന്നീട്. ഇവരൊക്കെ കോണ്‍ഗ്രസ് വിട്ടു. ബിജെപി സുരക്ഷിത മാര്‍ഗമായി മുന്നിലുണ്ട്. പക്ഷേ മുമ്പ് പാര്‍ട്ടി വിട്ടവര്‍ക്ക് പറയാനുണ്ടായിരുന്നത് രാഹുലിന്റെ വീഴ്ച്ചകളാണ്. യഥാര്‍ത്ഥത്തില്‍ അദ്ദേഹം നല്ലൊരു നേതാവാകുന്നതിന് മുമ്പായിരുന്നു ആ പിഴവുകള്‍ സംഭവിച്ചത്.
രണ്ട് അബദ്ധങ്ങള്‍
ജഗദംബിക പാല്‍ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ അറിയിക്കാന്‍ രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റില്‍ വെച്ച് കണ്ടിരുന്നു. രാഹുല്‍ അദ്ദേഹത്തോട് കാറില്‍ ഇരുന്ന് സംസാരിക്കാന്‍ ആവശ്യപ്പെട്ടു. തുഗ്ലക്ക് റോഡിലേക്കുള്ള വീട്ടിലെത്തുന്നത് വരെയായിരുന്നു സംസാരിക്കാന്‍ അനുമതി. ഏകദേശം 10 മിനുട്ട് മാത്രം. ഈ സമയം അത്രയും രാഹുല്‍ ഫോണിലായിരുന്നു. ജഗദംബിക പാലിനോട് ഒരക്ഷരം പോലും രാഹുല്‍ പറഞ്ഞില്ല. ഇതില്‍ കൂടുതല്‍ അപമാനം എന്താണ് വരാനുള്ളത്. ഹിമന്ത ശര്‍മ പ്രശ്‌നം പറയാനെത്തിയപ്പോള്‍ സ്വന്തം നായ്ക്കള്‍ക്ക് ബിസ്‌കറ്റ് കൊടുക്കുന്ന തിരക്കിലായിരുന്നു രാഹുല്‍. നായ്ക്കളേക്കാള്‍ വലിയ നേതാക്കള്‍ക്ക് നല്‍കേണ്ടതില്ലേ എന്ന ചോദ്യവും ബാക്കിയാണ്.
രണ്ട് ദിവസം മുമ്പ്
രാഹുല്‍ ഗാന്ധിയും സച്ചിന്‍ പൈലറ്റും രണ്ട് ദിവസം മുമ്പ് വരെ സംസാരിച്ചിരുന്നു. ഇക്കാര്യം കോണ്‍ഗ്രസ് നേതാക്കളും സ്ഥിരീകരിച്ചിരുന്നു. ഇവര്‍ രാഷ്ട്രീയകാര്യങ്ങളാണ് സംസാരിച്ചത്. എന്നാല്‍ ഒരിക്കല്‍ പോലും പാര്‍ട്ടിയില്‍ നിന്ന് പുറത്തേക്കാണ് പോകുന്നതെന്ന് പൈലറ്റിന്റെ വാക്കുകളില്‍ പോലുമുണ്ടായിരുന്നില്ല. ബിജെപിയെ നേരിടുന്നതിനെ കുറിച്ചും കോണ്‍ഗ്രസിന്റെ ദേശീയ പദ്ധതികളെ കുറിച്ചുമാണ് സംസാരിച്ചത്. ഇരുവരും ഒന്നിച്ച് ഉച്ചഭക്ഷണം പോലും കഴിച്ചിരുന്നു.
രാഹുലിനുള്ള പ്രശ്‌നം
രാഹുലിനും സോണിയക്കുമുള്ള പ്രധാന പ്രശ്‌നം ഇവരാരും യുവനേതാക്കളെ കാണാന്‍ തയ്യാറല്ല എന്നതാണ്. പാര്‍ട്ടി പ്രവര്‍ത്തകരെയോ നേതാക്കളെയോ സോണിയ കാണാന്‍ കൂട്ടാക്കാറില്ല. ബീഹാറിലും ബംഗാളിലും തിരഞ്ഞെടുപ്പ് നടക്കാന്‍ ഒരുക്കങ്ങവേ ഇവിടെയുള്ള നേതാക്കളെ ഇതുവരെ രാഹുല്‍ വിളിച്ചിട്ട് പോലുമില്ല. ബീഹാറില്‍ സ്ഥാനാര്‍ത്ഥിത്വം ലഭിക്കുന്നതായി രാഹുലിനെ കാണാന്‍ പലവട്ടം ശ്രമിച്ചിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും രാഹുല്‍ ഇയാളെ കാണാന്‍ കൂട്ടാക്കിയിട്ടില്ല.
ഗെലോട്ട് വിശ്വസിപ്പിച്ചു
രാജസ്ഥാന്‍ സുരക്ഷിതമാണെന്ന് ഗെലോട്ട് സോണിയയെ വിശ്വസിപ്പിച്ചിരുന്നു. ഇതാണ് സച്ചിനുമായി സംസാരിക്കാതിരിക്കാനുള്ള കാരണം. എന്നാല്‍ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിലനിര്‍ത്തണമെന്ന് ഇവര്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ ഒരിക്കല്‍ പോലും പൈലറ്റ് മുന്നോട്ട് വെച്ച ഓഫര്‍ കോണ്‍ഗ്രസ് നേതൃത്വം അംഗീകരിച്ചില്ല. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഈ ആവശ്യത്തെ അനുകൂലിച്ചിരുന്നു. പക്ഷേ സോണിയയും സീനിയേഴ്‌സും വീണ്ടും തടസ്സം നിന്നു. സച്ചിന് മുന്നില്‍ മുട്ടുമടക്കിയാല്‍ അത് കാലാകാലം അങ്ങനെ തന്നെ തുടരുമെന്നായിരുന്നു ഇവരുടെ ഭയം.
മുന്നിലുള്ളത് ഭാവി
സച്ചിന്‍ പൈലറ്റിന് ഒന്നും നഷ്ടപ്പെടാനില്ല. പക്ഷേ കോണ്‍ഗ്രസിന് രാജസ്ഥാനില്‍ ഒരുപാട് നഷ്ടപ്പെടാനുള്ള. 2014ല്‍ രാജസ്ഥാനില്‍ ഒറ്റയ്ക്ക് നടത്തിയ പ്രവര്‍ത്തനങ്ങളാണ് കോണ്‍ഗ്രസിനെ ഇന്ന് സംസ്ഥാനത്ത് അധികാരത്തിലെത്തിച്ചത്. സച്ചിന്‍ പൈലറ്റ് അടുത്ത ദിവസങ്ങളില്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ചാല്‍ ഇപ്പോള്‍ ഗെലോട്ടിന് ലഭിക്കുന്ന പിന്തുണ ഉണ്ടാവില്ല. നിരവധി എംഎല്‍എമാര്‍ അദ്ദേഹത്തിനൊപ്പം പോകും. ഗെലോട്ടിനെ സംബന്ധിച്ച് രാഷ്ട്രീയ അന്ത്യം അടുത്തിരിക്കുകയാണ്. ഏറ്റവും ജനകീയനായ ഗുജ്ജാറുകളുടെയും മീണകളുടെയും പ്രിയപ്പെട്ട നേതാവാണ് പൈലറ്റ്. സംസ്ഥാനത്തെ പ്രമുഖ വിഭാഗവും ഇവരാണ്.