ഗുജറാത്തില്‍ കോണ്‍ഗ്രസിന് സീറ്റ് വര്‍ദ്ധിക്കാന്‍ കാരണം രാഹുലിന്‍റെ ക്ഷേത്ര സന്ദര്‍ശനമോ?
അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പ് സമയത്ത് രാഹുല്‍ ഗാന്ധി ക്ഷേത്ര ദര്‍ശനങ്ങള്‍ നടത്തിയത് തിരഞ്ഞടുപ്പില്‍ ഗുണം ചെയ്തുവെന്ന് കോണ്‍ഗ്രസ്. പ്രചരണത്തിന്‍റെ ഭാഗമായി ഇരുപത്തിയേഴ് ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയത് പാര്‍ട്ടിക്ക് ഗുണം ചെയ്തു. അതുകൊണ്ടാണ് പതിനെട്ട് നിയമസഭാ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് വിജയിക്കാന്‍ സാധിച്ചതെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് ധോഷി പറഞ്ഞു. അതില്‍ പത്തോളം സീറ്റുകള്‍ ബിജെപിയില്‍ നിന്ന് പിടിച്ചെടുത്തപ്പോള്‍ എട്ട് സീറ്റുകള്‍ കോണ്‍ഗ്രസ് നില നിര്‍ത്തിയെന്നും മനീഷ് പറഞ്ഞു.
ഹിമാചലിലെ സിപിഎം ജയം കോൺഗ്രസിന്റെ സിറ്റിങ് എംഎൽഎയുടെ പത്രിക തള്ളിയത് കൊണ്ട്!!
രാഹുല്‍ ഗാന്ധി ക്ഷേത്ര ദര്‍ശനം നടത്തിയതിനെ പരിഹസിച്ച് ബിജെപി രംഗത്ത് വന്നിരുന്നു . എന്നാല്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിക്കുന്നത് രാഹുല്‍ ഗാന്ധിക്ക് ജനങ്ങളുടെ ഇടയില്‍ എത്താന്‍ സാധിച്ചിരുന്നുവെന്നാണെന്നും മനീഷ് ധോഷി കൂട്ടിച്ചേര്‍ത്തു. പ്രചരണത്തിന്‍റെ ഭാഗമായി രാഹുല്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശനം നടത്തിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. രാഹുല്‍ സോമനാഥ് ക്ഷേത്ര സന്ദര്‍ശനം നടത്തിയ വേളില്‍ ക്ഷേത്രം റജിസ്ട്രറില്‍ ഹിന്ദുവല്ല എന്ന് രാഹുല്‍ ഗാന്ധി എഴുതി വച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
സംഭവം രാഹുല്‍ ഗാന്ധിക്കെതിരെ ആയുദ്ധമാക്കാന്‍ ബിജെപി പരമാവധി ശ്രമിച്ചിരുന്നു. രാഹുല്‍ ഗാന്ധി ക്രിസ്ത്യാനിയാണോ എന്ന് സംശയമുണ്ടെന്നും ഹിന്ദുവാണെന്ന് രാഹുല്‍ പ്രഖ്യാപിക്കണമെന്നും ബിജെപി നേതാവും രാജ്യസഭാ എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി തിരഞ്ഞെടുപ്പുകളിലൊന്നും ജയിക്കാതെ വന്നതോടെയാണ് രാഹുല്‍ ക്ഷേത്ര ദര്‍ശനമ തുടങ്ങിയതെന്ന് ബിജെപി വക്താവ് രാജു ധ്രുവും പ്രതികരിച്ചിരുന്നു.