''കള്ളന്മാർക്കെല്ലാം പേര് മോദി'' പരാമർശം; മോദിയുടെ പരാതിയിൽ രാഹുൽ ഗാന്ധി ഇന്ന് പാട്ന കോടതിയിൽ
പാട്ന: ബീഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി സമർപ്പിച്ച അപകീർത്തി കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ശനിയാഴ്ച പാട്ന കോടതിയിൽ ഹാജരാകും. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തിൽ കർണാടകയിലെ കോലാറിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുന്നതിനിടെ രാഹുൽ ഗാന്ധി നടത്തിയ പരാമർശമാണ് കേസിനാധാരം.
മാലപ്പടക്കത്തിനു തീകൊടുത്ത പോലെ.. കേന്ദ്ര ബജറ്റിന് എതിരെ വാളെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ!
എല്ലാ കള്ളന്മാരുടെ പേരിനൊപ്പവും മോദിയെന്ന് കാണും എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോടികളുടെ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട നീരവ് മോദി, ഐപിഎൽ കമ്മീഷണറായിരുന്ന ലളിത് മോദി തുടങ്ങിയവരെ ഉദ്ദേശിച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. കഴിഞ്ഞ ഏപ്രിലിലാണ് പാട്ന ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സുശീൽ കുമാർ മോദി രാഹുൽ ഗാന്ധിക്കെതിരെ ഹർജി സമർപ്പിച്ചത്.
കള്ളന്മാരുടെ എല്ലാം പേരുകളിൽ എങ്ങനെയാണ് മോദി എന്ന് വരുന്നത്, നരേന്ദ്ര മോദി, ലളിത് മോദി, നീരവ് മോദി എല്ലാ പേരുകളിലും മോദിയുണ്ട്. ഇനിയും ഇതുപോലുള്ള എത്രമോദിമാർ വരാനുണ്ടെന്ന് പറയാൻ കഴിയില്ല, എന്നായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത്. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ ആർഎസ്എസിന് പങ്കുണ്ടെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ ആർഎസ്എസ് പ്രവർത്തകർ നൽകിയ ഹർജിയിൽ രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം മുംബൈ ഹൈക്കോടതിയിൽ ഹാജരായിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കഴിഞ്ഞ മെയിലാണ് രാഹുൽ ഗാന്ധി അവസാനമായി ബീഹാറിൽ എത്തിയത്. കനത്ത തിരിച്ചടിയാണ് പാർട്ടി ബീഹാറിലും നേരിട്ടത്. മസ്തിഷ്ക ജ്വരം ബാധിക്ക് 150 ഓളം കുട്ടികൾ മരിച്ച മുസാഫർപൂരിൽ രാഹുൽ ഗാന്ധി സന്ദർശനം നടത്തുമെന്നാണ് റിപ്പോർട്ടുകൾ.