രാഹുൽ ഗാന്ധി വരുന്നു! കർണാടകത്തിൽ മത്സരിച്ചേക്കും.. ബിജെപിയോട് നേർക്ക് നേർ!
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വേണ്ടി ചുവപ്പ് പരവതാനി വിരിച്ച് കാത്തിരിക്കുകയാണ് മൂന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍. കേരളവും തമിഴ്നാടും കര്‍ണാടകയും. ഉത്തരേന്ത്യയില്‍ മത്സരിക്കുന്നതിനൊപ്പം രണ്ടാം സീറ്റ് ദക്ഷിണേന്ത്യയില്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ അത് തെക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് തരംഗമുണ്ടാക്കുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദക്ഷിണേന്ത്യയിൽ മത്സരിച്ചേക്കും എന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അതിനുളള സാധ്യത മങ്ങിയിരിക്കുകയാണ്. മോദി മത്സരിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട ബെംഗളൂരു സൌത്തിൽ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് കഴിഞ്ഞു. അതേസമയം രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയില്‍ മത്സരിക്കും എന്ന കാര്യം ഉറപ്പായിരിക്കുന്നു. ഏത് സംസ്ഥാനത്തെ മണ്ഡലമാണ് അതെന്നത് മാത്രമാണ് ഇനി അറിയാനുളളത്. രാഹുല്‍ കര്‍ണാടക തിരഞ്ഞെടുത്തേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
രാഹുലിന് വേണ്ടി മുറവിളി
കേരളവും കര്‍ണാടകയും തമിഴ്നാടും രാഹുലിന്റെ വരവിന് വേണ്ടി മുറവിളി കൂട്ടുകയാണ്. സ്ഥിരം സീറ്റായ അമേഠിക്ക് പുറമേ മറ്റൊരു സീറ്റില്‍ കൂടി മത്സരിക്കുക എന്ന താല്പര്യം തുടക്കത്തില്‍ രാഹുലിന് ഉണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് രാഹുല്‍ ആ നിലപാട് മാറ്റാനും തയ്യാറായി.
ദക്ഷിണേന്ത്യ തൂത്തുവാരാൻ
ഇത്തവണ കോണ്‍ഗ്രസ് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ പ്രതീക്ഷിക്കുന്നത് ദക്ഷിണേന്ത്യയില്‍ നിന്നാണ്. അതുകൊണ്ട് തന്നെ ദക്ഷിണേന്ത്യന്‍ സംസ്ഥാനത്ത് നിന്നും മത്സരിക്കുന്നത് കോണ്‍ഗ്രസിന് ഈ മേഖലയില്‍ വലിയ ഉണര്‍വുണ്ടാക്കും. ഇത് കണക്കിലെടുത്താണ് രണ്ടാം സീറ്റെന്ന സാധ്യത രാഹുല്‍ പരിഗണിക്കുന്നത്.
കർണാടക തിരഞ്ഞെടുത്തേക്കും
സ്വാഗതം ചെയ്ത സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ തമിഴ്നാടും ഉണ്ടെങ്കിലും കര്ണാടകത്തിനോടും കേരളത്തിനോടുമാണ് രാഹുലിന് താല്പര്യം എന്നാണ് സൂചന. ഇതില്‍ തന്നെ രാഹുല്‍ ഗാന്ധി കര്‍ണാടക തിരഞ്ഞെടുക്കും എന്നാണ് കരുതപ്പെടുന്നത്. രാഹുലിനെ ആദ്യം മത്സരിക്കാന്‍ ക്ഷണിച്ച സംസ്ഥാനം കര്‍ണാടകയാണ്.
തമിഴ്നാടിനും വേണം
തമിഴ്നാട് രാഹുലിനായി മാറ്റിവെച്ചത് ശിവഗംഗ സീറ്റായിരുന്നു. പിസിസി അധ്യക്ഷന്‍ കെഎസ് അഴഗിരി ഇക്കാര്യം ഉന്നയിച്ച് കേന്ദ്ര നേതാക്കളെ കാണുകയുമുണ്ടായി. സൗത്ത് ബെംഗലൂരുവാണ് കര്‍ണാടക രാഹുലിന് വേണ്ടി പരിഗണിച്ച സീറ്റുകളിലൊന്ന്. എന്നാല്‍ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇവിടേക്ക് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കഴിഞ്ഞു.
ഏത് സീറ്റിലും മത്സരിക്കാം
രാജ്യസഭാ എംപി ബികെ ഹരിപ്രസാദ് ആണ് സൗത്ത് ബെംഗളൂരുവില്‍ മത്സരിക്കുക. രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉളള ഏതെങ്കിലും മണ്ഡലമാവും രാഹുല്‍ തിരഞ്ഞെടുക്കുക എന്ന് കര്‍ണാടക പിസിസി അധ്യക്ഷന്‍ ദിനേശ് ഗുണ്ട്റാവു പ്രതികരിച്ചു. രാഹുലിന് താൽപര്യമുളള ഏത് സീറ്റിലും മത്സരിക്കാം..
സീറ്റ് ഒഴിഞ്ഞ് നല്‍കാനും തയ്യാർ
ഇനി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞ ഏതെങ്കിലും സീറ്റിലാണ് രാഹുല്‍ ഗാന്ധിക്ക് താല്പര്യമെങ്കില് ആ സീറ്റ് ഒഴിഞ്ഞ് നല്‍കാനും തയ്യാറാണ് എന്നും കര്‍ണാടക കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ ഈ വികാരം എഐസിസി ഗൗരവമായി തന്നെ പരിഗണിക്കുന്നുണ്ട്.
ബെല്ലാരി കാത്തിരിക്കുന്നു
1999ല്‍ സോണിയ ഗാന്ധി മത്സരിച്ച ബെല്ലാരിയില്‍ തന്നെ രാഹുല്‍ മത്സരിക്കണം എന്ന ആവശ്യം കര്‍ണാടകത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലുണ്ട്. റായ്ബറേലിക്ക് പുറമേ രണ്ടാം മണ്ഡലമായാണ് ബെല്ലാരി സോണിയ തിരഞ്ഞെടുത്ത്. അന്ന് ബിജെപിയുടെ സുഷമ സ്വരാജിനെ ആണ് സോണിയ തോല്‍പ്പിച്ചത്. 95 മുതല്‍ 2000 വരെ കോണ്‍ഗ്രസ് ബെല്ലാരി ഭരിച്ചു.
വയനാടിനും സാധ്യതയുണ്ട്
കര്‍ണാടകത്തിനൊപ്പം തുല്യസാധ്യത തന്നെ കേരളത്തിലെ വയനാടിനുമുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ നേതാക്കളോട് തീരുമാനത്തിനായി കാത്തിരിക്കാനാണ് എഐസിസി നിര്‍ദേശിച്ചിരിക്കുന്നത്. വയനാട്ടില്‍ നിന്നും രാഹുല്‍ ഗാന്ധിയെ പിന്നോട്ട് വലിക്കുന്ന ഘടകം എതിരിടേണ്ടത് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയെ ആണ് എന്നതാണ്.
ഐക്യത്തെ ബാധിക്കും
കോണ്‍ഗ്രസ് അധ്യക്ഷന്‍ തന്നെ ഇടതുപക്ഷത്തിന് എതിരെ മത്സരിക്കുന്നത് പ്രതിപക്ഷ ഐക്യത്തെ ബാധിക്കും എന്നാണ് ദേശീയ നേതാക്കള്‍ രാഹുലിനോട് അഭിപ്രായപ്പെട്ടിരിക്കുന്നത്. മാത്രമല്ല അമേഠിയില്‍ തോല്‍വി ഭയന്നാണ് സുരക്ഷിതമായ വയനാട് രാഹുല്‍ തിരഞ്ഞെടുത്തത് എന്ന ബിജെപി പ്രചാരണം ശക്തിപ്പെടുകയും ചെയ്യും.
ബിജെപിയോട് നേർക്ക് നേർ
കര്‍ണാടകത്തില്‍ കോണ്‍ഗ്രസും ബിജെപിയും തുല്യശക്തികളാണ്. കോണ്‍ഗ്രസിന്റെ പോരാട്ടം ബിജെപിയെ തറപറ്റിക്കാനാണ് എന്ന് അടിവരയിടാന്‍ രാഹുല്‍ കര്‍ണാടക തിരഞ്ഞെടുക്കണം എന്നാണ് പൊതുവേ അഭിപ്രായം ഉയരുന്നത്. ഈ സാഹചര്യങ്ങളൊക്കെ പരിഗണിച്ചാവും നാളെ രാഹുല്‍ മത്സരിക്കുന്ന രണ്ടാം സീറ്റിന്റെ പ്രഖ്യാപനം ഉണ്ടാവുക.
ഉത്തർ പ്രദേശിൽ അടിപതറി ബിജെപി! 24 മണിക്കൂറിനകം എൻഡിഎ വിടുമെന്ന് എൻഡിഎ സഖ്യകക്ഷി!
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ