ഒരു മാസം നീണ്ട ഒളിച്ച് കളിക്ക് അവസാനം, രാഹുൽ ഗാന്ധി തിരിച്ച് വരുന്നു! പക്ഷെ സസ്പെൻസ് ബാക്കി!
ദില്ലി: തിരഞ്ഞെടുപ്പ് തോല്‍വിക്ക് ഒരു മാസത്തിനിപ്പുറവും പാര്‍ട്ടിക്കുളളിലെ പ്രശ്നങ്ങളെ കോണ്‍ഗ്രസ് ഇതുവരെ അഭിസംബോധന ചെയ്ത് തുടങ്ങിയിട്ടില്ല. കോണ്‍ഗ്രസ് അധ്യക്ഷ പദവി ഒഴിയുന്നുവെന്ന് പ്രഖ്യാപിച്ച രാഹുല്‍ ഗാന്ധിക്ക് പകരക്കാരനേയും ഇതുവരെ തീരുമാനിക്കാന്‍ സാധിച്ചിട്ടില്ല. പുതിയ പ്രസിഡണ്ടിനെ കണ്ടെത്താന്‍ രാഹുല്‍ അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കുകയാണ്.
ഒരു മാസം മുന്‍പ് പ്രഖ്യാപിച്ച രാജി തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകുന്നതായി രാഹുല്‍ ഗാന്ധി പരസ്യമായോ പാര്‍ട്ടി കേന്ദ്രങ്ങളെയോ അറിയിച്ചിട്ടില്ല. തോല്‍വിക്ക് പിന്നാലെ ഇത്രയും നാള് പാര്‍ട്ടി പ്രശ്നങ്ങളോട് മുഖം തിരിച്ച രാഹുല്‍ ഗാന്ധി ഒടുവില്‍ തിരിച്ച് വരവിന്റെ പാതയിലാണ്. അത് കോണ്‍ഗ്രസിന് പുതിയ ആവേശം പകരുന്നു.
കനത്ത ഇരുട്ടടി
കോണ്‍ഗ്രസ് പ്രസിഡണ്ട് പദവി ഏറ്റെടുത്ത ശേഷം ആദ്യമായി നേരിട്ട ലോക്സഭാ തിരഞ്ഞെടുപ്പില്‍ ദയനീയമായി തോറ്റത് രാഹുല്‍ ഗാന്ധിക്ക് കിട്ടിയ ഇരുട്ടടിയാണ്. തോല്‍വിക്ക് പിന്നാലെ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ രാഹുല്‍ രാജി പ്രഖ്യാപിച്ചു. ഒരു മാസത്തിനകം പുതിയ പ്രസിഡണ്ടിനെ കണ്ടെത്താനും നിര്‍ദേശിച്ചു. തുടര്‍ന്ന് രാഹുലിനെ പിന്തിരിപ്പിക്കാന് കോണ്‍ഗ്രസ് നേതാക്കളും യുപിഎ കക്ഷി നേതാക്കളും നടത്തിയ ശ്രമങ്ങളൊന്നും ഫലിച്ചില്ല.
രാഹുലിന്റെ ഒളിച്ച് കളി
രാജസ്ഥാനിലും മധ്യപ്രദേശിലും അടക്കം സര്‍ക്കാരുകള്‍ വരെ താഴെ വീഴും എന്ന അവസ്ഥയിലും രാഹുല്‍ ഗാന്ധി കാര്യമായ ഇടപെടലുകള്‍ ഒന്നും നടത്തിയില്ല. മുതിര്‍ന്ന നേതാക്കളും മുഖ്യമന്ത്രിമാരുമായ കമല്‍നാഥും അശോക് ഗെഹ്ലോട്ടും അടക്കമുളളവരെ കാണാന്‍ രാഹുല്‍ കൂട്ടാക്കിയില്ല. രാഹുലിന്റെ ഈ ഒളിച്ചോട്ടും കോണ്‍ഗ്രസ് നേതൃത്വത്തേയും പ്രവര്‍ത്തകരേയും ഒരുപോലെ അങ്കലാപ്പിലും ആശങ്കയിലുമാക്കി.
രാഹുൽ തിരിച്ച് വരുന്നു
ഒരു മാസത്തെ വിട്ട് നില്‍ക്കലിന് ശേഷം രാഹുല്‍ ഗാന്ധി സംഘടനാ വിഷയങ്ങളില്‍ വീണ്ടും ഇടപെട്ട് തുടങ്ങുന്നതിന്റെ സൂചനകളാണ് പുറത്ത് വരുന്നത്. ഹരിയാനയിലേയും മഹാരാഷ്ട്രയിലേയും ദില്ലിയിലേയും നേതാക്കളുമായി രാഹുല്‍ ഗാന്ധി വരും ദിവസങ്ങളില്‍ കൂടിക്കാഴ്ച നടത്തും. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് രാഹുല്‍ ഗാന്ധി കൂടുതല്‍ പ്രധാന്യം കൊടുക്കുന്നത്.
ഹരിയാനയിൽ തുടക്കം
വ്യാഴാഴ്ച രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ ഹരിയാന സ്റ്റേറ്റ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ യോഗം ചേരും. ഗുലാം നബി ആസാദ് അധ്യക്ഷനായ കമ്മിറ്റിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ പങ്കെടുക്കുന്നത് അപൂര്‍വ്വമാണ്. വിഭാഗീയത കൊണ്ട് തകര്‍ന്ന് നില്‍ക്കുകയാണ് ഹരിയാന കോണ്‍ഗ്രസ്. കഴിഞ്ഞ മാസം ചേര്‍ന്ന യോഗത്തില്‍ നേതാക്കള്‍ പരസ്പരം തമ്മിലടിക്കുകയും ഗുലാം നബി ആസാദ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു.
സംഘടനാ പൊളിച്ചെഴുത്ത്
സംസ്ഥാന അധ്യക്ഷന്‍ അശോക് തന്‍വാറും മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയും തമ്മിലാണ് ചേരിപ്പോര്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഹരിയാനയില്‍ ബിജെപി വന്‍ മുന്നേറ്റം നടത്തിയിരുന്നു. കോണ്‍ഗ്രസിന് സംസ്ഥാനത്ത് തിരിച്ച് വരണമെങ്കില്‍ സംഘടനയില്‍ പൊളിച്ച് പണി ആവശ്യമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രശ്നപരിഹാരത്തിന് രാഹുല്‍ ഗാന്ധി ഇടപെടുന്നത്.
ഷീലയേയും കാണും
ദില്ലി കോണ്‍ഗ്രസ് അധ്യക്ഷ ഷീല ദീക്ഷിതിനേയും രാഹുല്‍ ഗാന്ധി കൂടിക്കാഴ്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ശനിയാഴ്ചയാണ് ഇരുവരും തിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യും. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാക്കളുടെ യോഗവും രാഹുല്‍ ഗാന്ധി വിളിച്ച് ചേര്‍ത്തിട്ടുണ്ട്. വെള്ളിയാഴ്ച ചേരുന്ന യോഗത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സംസ്ഥാന അധ്യക്ഷന്‍ അശോക് ചവാന്, പൃഥ്വിരാജ് ചൗഹാന് അടക്കമുളളവര്‍ പങ്കെടുക്കും.
സസ്പെൻസ് തുടരുന്നു
കോണ്‍ഗ്രസ് അധ്യക്ഷന്റെ ഡ്യൂട്ടികളിലേക്ക് രാഹുല്‍ ഗാന്ധി മടങ്ങി എത്തുന്നു എന്നത് നേതൃത്വത്തിന് ആശ്വാസം പകരുന്നതാണ്. എന്നാല്‍ ഈ മടങ്ങി വരവ് രാജി തീരുമാനത്തില്‍ നിന്ന് പിന്മാറുന്നു എന്നതിന്റെ സൂചനയാണോ എന്നത് വ്യക്തമല്ല. രാഹുല്‍ ഗാന്ധിക്ക് ആരാണ് പകരക്കാരന് എന്ന ചോദ്യത്തിന് കോണ്‍ഗ്രസിന് ഇപ്പോഴും ഉത്തരമില്ല. ഒരു മാസം ശ്രമിച്ചിട്ടും രാഹുല്‍ ഗാന്ധിയുടെ മനസ്സ് മാറ്റാന്‍ സാധിച്ചിട്ടില്ല. അതിനുളള ശ്രമങ്ങള്‍ നേതാക്കള്‍ ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.
അബ്ദുളളക്കുട്ടിയെ ബിജെപി പാളയത്തിലെത്തിച്ചത് കേരളത്തിലെ നേതാക്കളല്ല.. അത് മറ്റൊരു പ്രമുഖൻ!