രാഹുല്‍ മുദ്ര പതിഞ്ഞ് പഞ്ചാബ്, 7 പുതുമുഖങ്ങള്‍, രാജസ്ഥാനും ഗുജറാത്തും അടുത്തത്, സച്ചിന് പ്രതീക്ഷ
ദില്ലി: കോണ്‍ഗ്രസില്‍ മാറ്റമൊരുങ്ങുന്നതിന്റെ സൂചന നല്‍കി പഞ്ചാബിലെ മന്ത്രിസഭാ പുനസംഘടന. കൃത്യമായി രാഹുല്‍ ഗാന്ധിയുടെ മുദ്ര പതിഞ്ഞ പുനസംഘടനയായിരുന്നു ഇത്. അതിന് പുറമേ യുവാക്കളുടെ വലിയൊരു നിരയാണ് ഇടംപിടിച്ചിരിക്കുന്നത്. രാജസ്ഥാനിലും ഗുജറാത്തിലും ഇതേ ഫോര്‍മുലയാണ് പിന്തുടരാന്‍ ഒരുങ്ങുന്നത്. ബീഹാറില്‍ വരെ ഇതേ രീതിയില്‍ കാര്യങ്ങള്‍ നടക്കും.
ജിഗ്നേഷ് മേവാനി ജനറല്‍ സെക്രട്ടറിയാവും? കനയ്യകുമാര്‍ ദേശീയ തലത്തില്‍, രാഹുലിന്റെ വരവ് അടുത്ത വര്‍ഷം
അതേസമയം ജാതിസമവാക്യം സമീപകാലത്ത് ഏറ്റവും മികച്ച രീതിയില്‍ കോണ്‍ഗ്രസ് നടപ്പാക്കിയതും പഞ്ചാബിലെ മുഖ്യമന്ത്രി-മന്ത്രിമാരുടെ നിയമനത്തിലാണ്. ചില വിവാദങ്ങള്‍ ഉണ്ടായെങ്കിലും മാറ്റം മികച്ചതായത് കൊണ്ട് അതിനെയെല്ലാം മറികടന്നിരിക്കുകയാണ്. ഇനി ഇതിനെ ഉപയോഗിച്ച് ബിജെപിയെ എങ്ങനെ നേരിടുമെന്നാണ് കോണ്‍ഗ്രസ് ചിന്തിക്കുന്നത്. പഞ്ചാബിലെ തന്ത്രം അതിനെല്ലാമുള്ള ആദ്യ ചവിട്ടുപടിയാണ്.
ഏഴ് പുതുമുഖങ്ങളാണ് രാഹുല്‍ നിര്‍ദേശിച്ചത്. ഇവരെല്ലാം മന്ത്രിസഭയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഒരേസമയം യുവനേതാക്കള്‍ വന്നതിനൊപ്പം, ജാതിസമവാക്യങ്ങളും പ്രാദേശിക സാഹചര്യങ്ങളും ഒത്തുവരികയും ചെയ്തു. അമരീന്ദര്‍ സിംഗ് ഉയര്‍ത്തിയ വെല്ലുവിളിയെ മറികടക്കാന്‍ എല്ലാ വിഭാഗങ്ങളെയും രാഹുല്‍ കൂടെ നിര്‍ത്തി. ഇതോടെ കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ത്തി അമരീന്ദര്‍ പുറത്തുപോയാലും ആരും പാര്‍ട്ടി വിട്ട് പോകാത്ത അവസ്ഥയാണ് വന്നിരിക്കുന്നത്. അമരീന്ദറിന്റെ തന്നെ വിമത ഭീഷണിയും ഇതോടെ തടയാം. എംഎല്‍എമാരെ അടര്‍ത്തിയെടുക്കാതെ ബിജെപിയിലേക്ക് പോയാല്‍ അമരീന്ദറിന് സ്വീകാര്യതയുണ്ടാവില്ലെന്ന് രാഹുലിന് അറിയാം.
രണ്ട് തവണ ചരണ്‍ജിത്ത് സിംഗ് ചന്നിയെ രാഹുല്‍ ദില്ലിക്ക് വിളിപ്പിച്ചത്. അവസാന നിമിഷം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍ദേശം നല്‍കിയാണ് രാഹുല്‍ പഞ്ചാബില്‍ തന്റെ നിര്‍ദേശം നടപ്പാക്കിയത്. ഏഴില്‍ ആറ് മന്ത്രിമാരും അവസാന നിമിഷം മാത്രമാണ് മന്ത്രിയാവുന്ന കാര്യം അറിഞ്ഞത്. സോണിയാ ഗാന്ധി പട്ടിക അംഗീകരിക്കും മുമ്പ് ഇക്കാര്യം അറിയിച്ചിരുന്നു. കുല്‍ജിത്ത് സിംഗ് നഗ്രയെ പുറത്താക്കാന്‍ നിര്‍ദേശിച്ചത് രാഹുലാണ്. പകരം രണ്‍ദീപ് നഭയെ മന്ത്രിയാക്കുകയും ചെയ്തു. രാഹുലിന്റെ വിശ്വസ്തനായിരുന്നു കുല്‍ജിത്ത്. മിസോറം, നാഗാലാന്‍ഡ്, സിക്കിം എന്നീ സംസ്ഥാനങ്ങളുടെ ചുമതല നേരത്തെയുണ്ടായിരുന്നു കുല്‍ജിത്തിന്.
കുല്‍ജിത്തിനെ വെട്ടി രണ്‍ദീപ് വരാന്‍ കാരണം അദ്ദേഹം രാഹുല്‍ ഗാന്ധിയെ നേരിട്ട് കണ്ടത് കൊണ്ടാണ്. സീനിയോറിറ്റിയുണ്ടായിട്ടും തന്നെ തഴഞ്ഞെന്നായിരുന്നു രണ്‍ദീപ് നഭയുടെ പരാതി. ഇതോടെ കുല്‍ജിത്ത് എതിര്‍പ്പൊന്നും അറിയിക്കാതെ തന്നെ രണ്‍ദീപിന് മന്ത്രിസ്ഥാനം നല്‍കുകയായിരുന്നു. ഇത് രാഹുലിന്റെ ഇടപെടല്‍ കൊണ്ടാണ്. അമരീന്ദര്‍ സിംഗ് രാജാ വാറിംഗിനെ മന്ത്രിയാക്കാന്‍ മുന്നില്‍ നിന്നത് രാഹുലാണ്. കടുത്ത നിര്‍ദേശം തന്നെ ഇക്കാര്യത്തില്‍ രാഹുല്‍ നല്‍കിയിരുന്നു. മന്‍പ്രീത് ബാദലിനെതിരെ മത്സരിച്ചത് വിജയിച്ചിരുന്നു രാജാ വാറിംഗ്. അതുകൊണ്ട് തന്നെ മന്ത്രിയാക്കുന്നതില്‍ വലിയ എതിര്‍പ്പുകളാണ് പാര്‍ട്ടിയില്‍ നിന്നുണ്ടായത്.
രാഹുലിനോട് ഇടഞ്ഞ് നിന്ന മൂന്ന് പേര്‍ മന്ത്രിസഭയില്‍ വീണ്ടും ഇടംപിടിച്ചിട്ടുണ്ട്. ത്രിപട് രജീന്ദര്‍ സിംഗ് ബജ്വ, സുഖ്ബീന്ദര്‍ സര്‍ക്കാരിയ, സുഖ്ജീന്ദര്‍ രണ്‍ധാവ എന്നിവരാണിത്. ഇതോടെ പഞ്ചാബിലെ പിണക്കമൊക്കെ രാഹുല്‍ മാറ്റിയിരിക്കുകയാണ്. രണ്‍ധാവയെ ഉപമുഖ്യമന്ത്രിയായിട്ടാണ് നിയമിച്ചത്. ബ്രഹ്മ മൊഹീന്ദ്രയും ഗാന്ധി കുടുംബവുമായുള്ള ബന്ധം കൊണ്ടാണ് മന്ത്രിസഭയിലെത്തിയത്. അതേസമയം റാണ ഗുര്‍മീത് സിംഗ് സോധി, ബല്‍ബീര്‍ സിദ്ദു, സാധു സിംഗ് ധരംസോട്ട് എന്നിവരെ രാഹുല്‍ തഴഞ്ഞു. ഇവര്‍ അമരീന്ദര്‍ പക്ഷക്കാരാണ്. ബ്രഹ്മ മൊഹീന്ദ്രയും കൂടി അമരീന്ദര്‍ പക്ഷത്ത് ചേരാതിരിക്കാനാണ് അദ്ദേഹത്തെ മന്ത്രിസഭയിലെത്തിച്ചത്. ഇല്ലെങ്കില്‍ വിമത ഭീഷണി കടുപ്പമേറിയതാവും.
നവജ്യോത് സിംഗ് സിദ്ദുവിന് മന്ത്രിസഭയില്‍ കൃത്യമായ സ്വാധീനമുണ്ടാവുമെന്ന് ഉറപ്പാണ്. അമരീന്ദര്‍ രാജയും നഭയും പര്‍ഗട്ട് സിംഗുമെല്ലാം സിദ്ദുവിന്റെ പക്ഷമാണ്. സിദ്ദുവിന്റെ പക്ഷത്തുള്ള എല്ലാവര്‍ക്കും മന്ത്രിസ്ഥാനം ലഭിച്ച് കഴിഞ്ഞു. തലമുറ മാറ്റം കൂടിയാണ് രാഹുല്‍ നടത്തിയത്. മന്ത്രിമാരുടെ പ്രായപരിധി 70 ആക്കാന്‍ രാഹുലിന് താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ ത്രിപട് ബജ്വയും ബ്രഹ്മ മൊഹീന്ദ്രയും ഇതോടെ പടിക്ക് പുറത്താവും. അത് ഒഴിവാക്കാനായിരുന്നു തീരുമാനം വേണ്ടെന്ന് വെച്ചത്. അമരീന്ദര്‍ രാജയാണ് ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി. 43 വയസ്സാണ് അദ്ദേഹത്തിനുണ്ട്. 78 വയസ്സുള്ള ബജ്വയാണ് ഏറ്റവും മുതിര്‍ന്നയാള്‍. ഇരുവരും അമരീന്ദര്‍ സിംഗ് വിരുദ്ധരാണ്.
റാണ ഗുര്‍ജിത്ത് സിംഗിന്റെ തിരിച്ചുവരവാണ് ഇപ്പോള്‍ കോണ്‍ഗ്രസിനുള്ള പ്രശ്‌നം. അഴിമതി ആരോപണം അദ്ദേഹത്തിനെതിരെയുണ്ട്. എന്നാല്‍ ജാട്ട് സിഖുക്കളുടെ വോട്ട് നേടാന്‍ റാണയെ കഴിഞ്ഞിട്ടേ വേറെ നേതാവുള്ളൂ. ദോബ മേഖലയില്‍ അതിശക്തനാണ് അ്‌ദ്ദേഹം. തിരഞ്ഞെടുപ്പ് തന്ത്രത്തിലും ബൂത്ത് പ്രവര്‍ത്തനത്തിലും ബിജെപിയേക്കാള്‍ അഗ്രഗണ്യനാണ് അദ്ദേഹം. മാല്‍വ മേഖലയില്‍ നിന്ന് ഒമ്പത് മന്ത്രിമാര്‍ ആയി കോണ്‍ഗ്രസിന്. സംസ്ഥാനത്തെ 69 നിയമസഭാ സീറ്റുകള്‍ ഈ മേഖലയില്‍ നിന്നാണ്. മജയില്‍ നിന്ന് ഏഴ് മന്ത്രിമാരും ദോബയില്‍ നിന്ന് മൂന്ന് മന്ത്രിമാരും കോണ്‍ഗ്രസിനുണ്ട്. മജയില്‍ 2017ല്‍ 25ല്‍ 22 സീറ്റും കോണ്‍ഗ്രസാണ് നേടിയത്.
മുഖ്യമന്ത്രി വന്നത് കൊണ്ട് മാത്രം ഗുണകരമാകില്ല എന്ന് തിരിച്ചറിഞ്ഞ രാഹുല്‍ വേറെയും ദളിത് നേതാക്കളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജ്കുമാര്‍ വേക, സംഗട് സിംഗ് ഗില്‍സിയാന്‍, അരുണ ചൗധരി എന്നിവര്‍ എസ്‌സി വിഭാഗത്തില്‍ നിന്നുള്ളതാണ്. വാല്‍മീകി വിഭാഗമാണ് രാജ്കുമാര്‍ വേക. ഗില്‍സിയാന്‍ മികച്ച ഗ്രാസ്‌റൂട്ട് നേതാവാണ്. പിന്നോക്ക വിഭാഗമായ ലുബാന വിഭാഗത്തില്‍ നിന്നാണ് ഗില്‍സിയാന്റെ വരവ്. അരുണയും അതുപോലെയുള്ള നേതാവാണ്. എസ്‌സി-ബിസി വിഭാഗത്തില്‍ നിന്ന് നാല് മന്ത്രിമാരാണ് ഇപ്പോള്‍ മന്ത്രിസഭയില്‍ ഉള്ളത്. അമരീന്ദര്‍ സിംഗ് മന്ത്രിസഭയില്‍ മൂന്ന് മന്ത്രിമാര്‍ മാത്രമാണ് ഉണ്ടായിരുന്നത്.
കോണ്‍ഗ്രസിന്റെ ഈ ഫോര്‍മുല ഹൈക്കമാന്‍ഡിന്റെ ഭാഗമായിട്ടുള്ള പല നേതാക്കളെയും അമ്പരപ്പിച്ചിരിക്കുകയാണ്. സച്ചിന്‍ പൈലറ്റിനാണ് ഏറ്റവും പ്രതീക്ഷ. ഗുജറാത്തിന്റെ ചില നിര്‍ണായക ചുമതലകള്‍ സച്ചിനെ ഏല്‍പ്പിക്കും. 2023ല്‍ രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റായിരിക്കും കോണ്‍ഗ്രസിന്റെ മുഖമെന്നാണ് രാഹുല്‍ നല്‍കുന്ന സൂചന. മൂന്ന് തവണ മുഖ്യമന്ത്രിയായി കഴിഞ്ഞ അശോക് ഗെലോട്ടിനെ ഇനിയും ഉയര്‍ത്തി കാണിക്കാന്‍ രാഹുലിന് താല്‍പര്യമില്ല. ആദ്യ മന്ത്രിസഭാ പുനസംഘടനയും പിന്നെ സംസ്ഥാന സമിതിയിലെ പൊളിച്ചെഴുത്തുമാണ് രാഹുലിന്റെ മനസ്സില്‍. രാജസ്ഥാന്‍, മധ്യപ്രദേശ,് കര്‍ണാടക, ഗുജറാത്ത് എന്നിവ പിടിക്കാതെ 2024ല്‍ മോദിക്ക് ബദലാവാന്‍ കോണ്‍ഗ്രസിനാവില്ലെന്നാണ് സീനിയര്‍ നേതാക്കള്‍ പറയുന്നത്. ഇതിനായിട്ടാണ് സച്ചിനെ രാജസ്ഥാനില്‍ കൊണ്ടുവരുന്നത്.
Recommended Video
ലാലേട്ടന്റെ കൂടെ ഒരു ചിത്രം കൂടി... അനുശ്രീയെ ചേർത്തുനിർത്തി മോഹൻലാൽ, പുതിയ ചിത്രങ്ങൾ വൈറൽ