'രാഹുൽ ഗാന്ധി മയക്കുമരുന്നിന് അടിമ, പരിശോധന നടത്തിയാൽ പരാജയപ്പെടും'! അധിക്ഷേപിച്ച് സുബ്രമണ്യൻ സ്വാമി
ദില്ലി: രാഹുല്‍ ഗാന്ധി മയക്കുമരുന്നിന് അടിമയെന്ന് അധിക്ഷേപിച്ച് ബിജെപി നേതാവും രാജ്യസഭാ എംപിയുമായ സുബ്രമണ്യന്‍ സ്വാമി. പരിശോധന നടത്തിയാല്‍ രാഹുല്‍ ഗാന്ധി പരാജയപ്പെടുമെന്നും സുബ്രമണ്യന്‍ സ്വാമി പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത ഡോപ് ടെസ്റ്റ് നടത്താന്‍ ഉത്തരവിട്ടതിന് പിന്നാലെയാണ് സ്വാമിയുടെ പരിഹാസം. മയക്ക് മരുന്ന് ഉപയോഗം കണ്ടെത്തുന്നതിനുളള പരിശോധനയാണ് ഡോപ് ടെസ്റ്റ്.
'ബജറ്റിന് മുൻപ് മൻമോഹൻ സിംഗിനെ കാണാൻ നരേന്ദ്ര മോദിയെത്തി, ഉപദേശം വേണം', വീഡിയോയുടെ സത്യാവസ്ഥ!
പോലീസ് ഉദ്യോഗസ്ഥര്‍ അടക്കമുളള സര്‍ക്കാര്‍ ജീവനക്കാര്‍ സര്‍വ്വീസില്‍ പ്രവേശിക്കുന്നത് മുതല്‍ റിട്ടയര്‍മെന്റ് വരെയുളള വിവിധ ഘട്ടങ്ങളില്‍ പരിശോധന നടത്തണം എന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇത് പ്രകാരമുളള നടപടിക്രമങ്ങള്‍ക്ക് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.
ഈ തീരുമാനം പുറത്ത് വന്നതിന് പിന്നാലെ പഞ്ചാബ് സര്‍ക്കാരിനെ വിമര്‍ശിച്ച് കേന്ദ്ര മന്ത്രി ഹര്‍സിമ്രത് കൗര്‍ രംഗത്ത് വന്നിരുന്നു. എഴുപത് ശതമാനം പഞ്ചാബികളും മയക്കുമരുന്നിന് അടിമകളാണ് എന്ന് മുദ്രകുത്തുന്ന നേതാക്കളെ ആണ് ആദ്യം ഡോപ് പരിശോധന നടത്തേണ്ടത് എന്നാണ് ഹര്‍സിമ്രത് കൗര്‍ വിമര്‍ശിച്ചത്. ഈ വിമര്‍ശനം ഏറ്റ് പിടിച്ചാണ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സുബ്രമണ്യന്‍ സ്വാമി കടന്നാക്രമിച്ചിരിക്കുന്നത്.
അധ്യക്ഷ പദവി രാജി വെച്ച് നേരെ കോടതിയിലേക്ക്, രാഹുൽ ഗാന്ധിക്ക് ജാമ്യം, പത്തിരട്ടിയായി തിരിച്ചടിക്കും!
ഹര്‍സിമ്രത് കൗര്‍ ആ പറഞ്ഞത് രാഹുല്‍ ഗാന്ധിയെ ഉദ്ദേശിച്ചാണ് എന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി പരിഹസിക്കുന്നത്. രാഹുല്‍ ഗാന്ധി മയക്ക് മരുന്ന് ഉപയോഗിക്കുന്നത് കൊണ്ട് തന്നെ പഞ്ചാബ് സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഡോപ് ടെസ്റ്റ് നടത്തിയാല്‍ പരാജയപ്പെടും എന്നും സ്വാമി പറഞ്ഞു. മയക്കുമരുന്ന് ഉപയോഗത്തിന് കുപ്രസിദ്ധമായ പഞ്ചാബില്‍ മയക്ക് മരുന്ന് ഇല്ലാതാക്കാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി അമരീന്ദര്‍ സിംഗ് സര്‍ക്കാര്‍ കഠിന പരിശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്.