മിഷന്‍ 2022ന് 2018 മോഡല്‍, രാഹുലിന്റെ പ്ലാനിനെ വെല്ലും, അഞ്ചിന നിര്‍ദേശം, കോണ്‍ഗ്രസ് മാറ്റം ഇങ്ങനെ
ദില്ലി: രാഹുല്‍ ഗാന്ധി നിര്‍ദേശിച്ച പ്ലാന്‍ പ്രകാരം കോണ്‍ഗ്രസില്‍ മാറ്റങ്ങള്‍ നടക്കില്ല. പകരം പ്രശാന്ത് കിഷോറിന് പ്രാധാന്യം നല്‍കിയുള്ള മാസ്റ്റര്‍ പ്ലാനാണ് അടുത്ത മൂന്ന് വര്‍ഷത്തേക്കായി കോണ്‍ഗ്രസ് തയ്യാറാക്കുന്നത്. കിഷോറിനെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാനുള്ള ഘട്ടം ഘട്ടമായുള്ള നടപടികള്‍ രാഹുല്‍ തയ്യാറാക്കി കഴിഞ്ഞു. അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചുവരുന്നതിന് മുമ്പ് നിര്‍ണായകമായ തലമുറ മാറ്റം കോണ്‍ഗ്രസിന്റെ എല്ലാ മേഖലയിലും കൊണ്ടുവരും. കശ്മീര്‍ അടക്കം ഈ പട്ടികയിലുണ്ട്.
പ്രശാന്ത് കിഷോറിനെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരുന്നതില്‍ കോണ്‍ഗ്രസില്‍ രണ്ടഭിപ്രായമുണ്ട്. പക്ഷേ രാഹുല്‍ ഗാന്ധി പറയുന്ന കാര്യങ്ങള്‍ അംഗീകരിച്ചേ മുന്നോട്ട് പോകാനാവൂ എന്ന് സീനിയര്‍ നേതാക്കള്‍ക്ക് അറിയാം. അഞ്ചിന നിര്‍ദേശം കിഷോറില്‍ നിന്ന് വന്നത് എല്ലാവര്‍ക്കും സ്വീകാര്യമായ കാര്യങ്ങളാണ്. ഐപാക്കിന്റെ 23 അംഗ ടീം ഇപ്പോള്‍ ത്രിപുരയിലാണ്. ചെറിയൊരു ടീം കോണ്‍ഗ്രസിനായി ഇപ്പോള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് സൂചന. ഇവര്‍ 300 മണ്ഡലങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
കോണ്‍ഗ്രസിന് ഇപ്പോഴുള്ള കുറവ് ക്രെഡിബിളായിട്ടുള്ള നേതാവ് മാത്രമാണെന്ന് കിഷോര്‍ പറയുന്നു. സര്‍വേ നടത്തിയപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി മറ്റേത് പ്രാദേശിക നേതാക്കളേക്കാളും മുകളിലാണ്. നരേന്ദ്ര മോദി കഴിഞ്ഞാല്‍ ജനപ്രീതിയില്‍ രാഹുല്‍ തന്നെയാണ് മുന്നിലുള്ളതെന്ന് നേരത്തെ ടീം രാഹുലും കണ്ടെത്തിയിരുന്നു. ഇത് തന്നെയാണ് ഐ പാക്കും പറയുന്നത്. ഈ സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ വരേണ്ടത് അത്യാവശ്യമാണെന്ന് കിഷോര്‍ പറയുന്നു. കോണ്‍ഗ്രസില്‍ ഒരു നേതാവുണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് തിരഞ്ഞെടുപ്പ് ജയിക്കാന്‍ കൂടി അത്യാവശ്യമാണ്.
ഓരോ ബൂത്തിലും പ്രവര്‍ത്തകരെ നിയമിച്ച് മണ്ഡലങ്ങളില്‍ നിന്നുള്ള റെസ്‌പോണ്‍സ് മനസ്സിലാക്കുകയാണ് ആദ്യ തന്ത്രം. 300 മണ്ഡലങ്ങളില്‍ സര്‍വേകള്‍ നടത്തും. ശക്തനായ പ്രാദേശിക നേതാക്കളെ മാത്രമേ ഇനി മത്സരിപ്പിക്കൂ. സീറ്റ് നല്‍കുന്നതും സര്‍വേയിലൂടെ കണ്ടെത്തിയ ശേഷമേ നടക്കൂ, കേഡര്‍ സ്വഭാവത്തിലേക്ക് കോണ്‍ഗ്രസ് മാറിയില്ലെങ്കില്‍ വെറും ജനക്കൂട്ടം മാത്രമായി കോണ്‍ഗ്രസ് മാറി പോകുമെന്നാണ് മുന്നറിയിപ്പ്. മധ്യപ്രദേശ്, ഗോവ, യുപി, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ സര്‍വേ പ്രകാരമാണ് സീറ്റ് നല്‍കുക. ഇവിടങ്ങളില്‍ ആരൊക്കെ മത്സരിക്കണമെന്ന കാര്യം വരെ ഹൈക്കമാന്‍ഡ് തീരുമാനിച്ച് കഴിഞ്ഞുവെന്നും സൂചനയുണ്ട്.
സഖ്യം, ഏകോപനം തുടങ്ങിയ കാര്യങ്ങളാണ് കിഷോര്‍ സമര്‍പ്പിച്ച ലിസ്റ്റിലുള്ളതെന്ന് കോണ്‍ഗ്രസ് നേതാക്കളും സമ്മതിക്കുന്നു. നിലവില്‍ സീനിയര്‍ നേതാക്കള്‍ മാത്രമാണ് കിഷോറിനെ കൊണ്ടുവരണോ എന്ന കാര്യത്തിലും രാഹുലിന്റെ ചര്‍ച്ചയുടെ ഭാഗമായത്. ഇത് പ്രശാന്തിന്റെ വരവ് എളുപ്പമാക്കുന്നു. ജി23 നേതാക്കള്‍ അടക്കം ഇക്കൂട്ടത്തിലുണ്ട്. അതേസമയം പ്രിയങ്ക ഗാന്ധിയാണ് കിഷോറിന്റെ വരവിനെ ഏറ്റവുമധികം പ്രോത്സാഹിപ്പിക്കുന്നത്. മിഷന്‍ 2022 എന്ന കിഷോറിന്റെ ആദ്യ നീക്കത്തെ സ്വാഗതം ചെയ്തിരിക്കുന്നതും പ്രിയങ്കയാണ്.
ഹിമാചലില്‍ തൊഴിലും കാര്‍ഷിക നിയമവും, ആയിരിക്കും കോണ്‍ഗ്രസിന്റെ പ്രധാന പ്രചാരണം. ഇത് രണ്ടും ജനങ്ങളില്‍ നിന്ന് ഏറ്റവും പ്രതികരണമുണ്ടാക്കിയ കാര്യങ്ങളാണ്. ഉത്തരാഖണ്ഡില്‍ ഭരണ അസ്ഥിരത കാരണം ബിജെപിക്കെതിരെ ജനങ്ങള്‍ കലിപ്പിലാണ്. ഇവിടെയും ഹരീഷ് റാവത്ത് കോണ്‍ഗ്രസിന്റെ മുഖമായുണ്ടാവും. ഒറ്റക്കെട്ടാണെന്ന സന്ദേശം കോണ്‍ഗ്രസ് നല്‍കി കഴിഞ്ഞു. മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പില്‍ കര്‍ഷക വായ്പ എഴുതി തള്ളുന്ന കാര്യമാണ് കോണ്‍ഗ്രസ് പരിഗണിക്കുന്നത്. ഇത് നേരത്തെ വന്‍ വിജയം നേടിയ തന്ത്രമാണ്. കോണ്‍ഗ്രസ് കര്‍ഷക വായ്പ എഴുതി തള്ളിയത് ജനങ്ങള്‍ അനുഭവിച്ചറിഞ്ഞിരുന്നു.
സംഘടനാതലത്തില്‍ ഗ്രൗണ്ട് ലെവല്‍ മുതലുള്ള മാറ്റങ്ങളാണ് കിഷോര്‍ നിര്‍ദേശിച്ചത്. തിരഞ്ഞെടുപ്പ് തന്ത്രം രൂപീകരിക്കാനായി കോണ്‍ഗ്രസില്‍പ്രത്യേക വിഭാഗം തന്നെ വരും. ഇതിന് നേതൃത്വം കൊടുക്കുന്നത് പ്രശാന്തായിരിക്കും. ഇവര്‍ നേരിട്ട് കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് രാഹുലിനും പ്രിയങ്കയ്ക്കുമായിരിക്കും. വര്‍ക്കിംഗ് പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍ എന്നിവര്‍ ആരൊക്കെ വേണമെന്നും കിഷോര്‍ നിര്‍ദേശിക്കും. അതേസമയം സംസ്ഥാനങ്ങളില്‍ നിന്ന് രാഹുലിനോട് കിഷോറിനെ ഉള്‍പ്പെടുത്തി ടീമിനെ സജ്ജമാക്കാന്‍ നിര്‍ദേശിച്ച നേതാക്കളും നിരവധിയാണ്. കിഷോര്‍ വരുന്നതോടെ പ്രതിപക്ഷ സഖ്യത്തിലും കോണ്‍ഗ്രസിന് ബഹുമാനം ലഭിക്കും.
2014ന് ശേഷം കോണ്‍ഗ്രസ് ഏറ്റവും മികച്ച തിരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കിയ വര്‍ഷം 2018 ആണ്. ഇതാണ് മോഡലായി രാഹുലിന് മുന്നിലുള്ളത്. പതിവില്‍ നിന്ന് വ്യത്യസ്തമായ രാഹുല്‍ ഗാന്ധിയെ കണ്ട വര്‍ഷമാണ് ഇത്. 15 കൊല്ലത്തിന് ശേഷം രാഹുല്‍ ഗാന്ധി ഉയര്‍ത്തി കര്‍ഷക വായ്പാ നയം ജനങ്ങള്‍ ആവേശത്തോടെ സ്വീകരിച്ചിരുന്നു. അന്ന് കര്‍ഷകര്‍ രാഹുലിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് കാര്‍ഷിക വായ്പ അടയ്ക്കുന്നത് പോലും നിര്‍ത്തിയിരുന്നു. മധ്യപ്രദേശില്‍ മാത്രമല്ല ഇതിന്റെ ഇഫക്ട് ഛത്തീസ്ഗഡിലേക്കും നീണ്ടിരുന്നു. 2500 രൂപയാക്കി താങ്ങുവില ഉയര്‍ത്തുമെന്ന പ്രഖ്യാപനം ദേശീയ തലത്തില്‍ പോലും ബിജെപിക്ക് തലവേദനയായി മാറിയിരുന്നു.
സ്വാമിനാഥന്‍ കമ്മീഷനെ കേന്ദ്രീകരിച്ചാവും കര്‍ഷക വോട്ടുകള്‍ ഇത്തവണ കോണ്‍ഗ്രസ് തേടുക. മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് ഒരുപാട് പ്രതീക്ഷയും നല്‍കുന്നുണ്ട്. ഈ വര്‍ഷം തന്നെ ദാമോ നിയമസഭാ സീറ്റ് ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുത്തിരുന്നു. സോഷ്യല്‍ എഞ്ചിനീയറിംഗിലൂടെ അപ്രതീക്ഷിതമായ നേതാക്കളെ കൊണ്ടുവരുന്ന രീതിയിലാണ് കോണ്‍ഗ്രസും രാഹുലും ഫോക്കസ് ചെയ്യുന്നത്. തെലങ്കാനയില്‍ രേവന്ത് റെഡ്ഡിയും പഞ്ചാബില്‍ നവജ്യോത് സിദ്ദുവും ്അത്തരത്തിലുള്ള നേതാക്കളാണ്. മണിപ്പൂരിലും ഗോവയിലുമെല്ലാം അത്തരം നേതാക്കളാണ് വരിക.
പ്രശാന്തിനെ നിസാരനായി തള്ളിക്കളയാനാവില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. ബംഗാളില്‍ കിഷോര്‍ മമതയുടെ പാര്‍ട്ടിയെ ഏറ്റെടുക്കുമ്പോള്‍ 18 ലോക്‌സഭാ സീറ്റില്‍ തോറ്റ്, അധികാരം തന്നെ ബംഗാളില്‍ നഷ്ടമാകുമെന്ന ഘട്ടത്തിലായിരുന്നു. എന്നാല്‍ ബിജെപിയുടെ വീക്കനെസ്സ് മനസ്സിലാക്കുകയാണ് കിഷോര്‍ ആദ്യം ചെയ്തത്. പ്രാദേശികമായി കരുത്തനായ നേതാക്കള്‍ അവര്‍ക്കില്ലെന്ന് കിഷോര്‍ മനസ്സിലാക്കിയിരുന്നു. ആ സമയം സുവേന്ദു അധികാരി ബിജെപിക്കൊപ്പമില്ലായിരുന്നു. സുവേന്ദു പൂര്‍ണമായ തോതില്‍ ബംഗാളില്‍ സ്വീകാര്യനല്ല. ചില മേഖലകളിലാണ് സ്വാധീനമുള്ളത്. ഗുജറാത്തില്‍ നിന്ന് വന്ന മോദിയുടെയും അമിത് ഷായുടെയും പാര്‍ട്ടിയാണ് ബിജെപി എന്ന് സ്ഥാപിക്കുന്നതില്‍ കിഷോറിന്റെ തന്ത്രം ഏല്‍ക്കുകയും ചെയ്തു.
Recommended Video
പഞ്ചാബ് കോണ്‍ഗ്രസ് നിലനിര്‍ത്തിയാല്‍ കോണ്‍ഗ്രസില്‍ എതിരില്ലാത്ത ശബ്ദമായി കിഷോര്‍ മാറും. രാഹുല്‍ കിഷോറില്ലാതെ ഒന്നും നടക്കില്ലെന്ന് ഉറപ്പിച്ച് കഴിഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് അമിത പ്രാധാന്യമാണ് കിഷോറിന് നല്‍കുന്നതെന്ന് കുറച്ച് നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്. 2017ല്‍ രാഹുല്‍ യുപിയില്‍ കിസാന്‍ യാത്ര നടത്തിയപ്പോള്‍ കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യം സംസ്ഥാനത്തുണ്ടായിരുന്നുവെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ അവസാന നിമിഷം എസ്പിയുമായി സഖ്യമുണ്ടാക്കി പാര്‍ട്ടിയുടെ വോട്ടുബാങ്കിനെ തന്നെ തകര്‍ത്തത് പ്രശാന്താണെന്ന് ഇവര്‍ ഉന്നയിക്കുന്നു. പാര്‍ട്ടി തീരുമാനം പ്രശാന്തിനെ ഏല്‍പ്പിച്ചാല്‍ അതോടെ കോണ്‍ഗ്രസിന്റെ ജനാധിപത്യം തകരുമെന്നാണ് ഇവര്‍ കരുതുന്നത്.