ടീം സോണിയയ്ക്ക് ടീം രാഹുലിന്റെ ചെക്ക്? അവസാന നിമിഷം റാലിയിൽ നിന്ന് സോണിയയുടെ നാടകീയ പിന്മാറ്റം
ദില്ലി: ഹരിയാനയും മഹാരാഷ്ട്രയും അടക്കമുളള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് ജീവന്മരണ പോരാട്ടമാണ്. പ്രമുഖ നേതാക്കളെല്ലാം പ്രചാരണ രംഗത്തുണ്ട്. അതിനിടെ അവസാന നിമിഷം ഹരിയാനയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ നിന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പിന്മാറിയത് ചര്‍ച്ചയാകുന്നു. ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കേണ്ട പരിപാടിയില്‍ നിന്ന് അവസാന നിമിഷമാണ് സോണിയാ ഗാന്ധിയുടെ പിന്മാറ്റം.
സോണിയാ ഗാന്ധിക്ക് പകരം രാഹുല്‍ ഗാന്ധി ഹരിയാനയിലെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യും. സോണിയാ ഗാന്ധി എന്തുകൊണ്ടാണ് റാലിയില്‍ നിന്ന് പിന്മാറിയത് എന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല സോണിയ റാലിയില്‍ പങ്കെടുക്കില്ല എന്നറിയിക്കുന്ന ട്വീറ്റും കോണ്‍ഗ്രസ് ട്വിറ്ററിലെ ഔദ്യോഗിക പേജില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഓഗസ്റ്റില്‍ കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷ പദവി ഏറ്റെടുത്തതിന് ശേഷം സോണിയ ഗാന്ധി പങ്കെടുക്കേണ്ടിയിരുന്ന ആദ്യത്തെ പൊതുയോഗമായിരുന്നു ഹരിയാനയിലേത്.
ഹരിയാനയിലെ മഹേന്ദ്രഘട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ റാവു ധാന് സിംഗിന്റെ തിരഞ്ഞെടുപ്പ് പരിപാടിയില്‍ ആയിരുന്നു സോണിയാ ഗാന്ധി പങ്കെടുക്കേണ്ടിയിരുന്നത്. ബിജെപി മന്ത്രി രാം വിലാസ് ശര്‍മ്മയാണ് സിംഗിന്റെ എതിരാളി. ഒക്ടോബര്‍ 21ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മഹാരാഷ്ട്രയിലും ഇതുവരെ സോണിയാ ഗാന്ധി തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുത്തിട്ടില്ല. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ചുരുങ്ങിയ പൊതുപരിപാടികളില്‍ മാത്രമാണ് സോണിയ ഗാന്ധി പങ്കെടുക്കുന്നത്.
ഏറ്റവും അവസാനമായി സോണിയ ഗാന്ധി ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തത് ലോക്സബാ തിരഞ്ഞെടുപ്പിന് ശേഷം ജൂണ്‍ 12നാണ്. റായ്ബറേലിയിലെ തിരഞ്ഞെടുപ്പ് വിജയത്തിന് വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ എത്തിയപ്പോഴായിരുന്നു അത്. സോണിയാ ഗാന്ധി അവസാനമായി ഒരു തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്തത് 2018 നവംബര്‍ 23ന് തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിലാണ്. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും മിസോറാമിലും നടന്ന തിരഞ്ഞെടുപ്പുകളിലൊന്നും കോണ്‍ഗ്രസ് പ്രചാരണ വേദികളില്‍ സോണിയയുടെ സാന്നിധ്യമുണ്ടായിരുന്നില്ല.
എന്നാല്‍ ഇതിനകം തന്നെ രാഹുല്‍ ഗാന്ധി മഹാരാഷ്ട്രയിലേയും ഹരിയാനയിലേയും നിരവധി തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുത്ത് കഴിഞ്ഞു. കോണ്‍ഗ്രസിനുളളില്‍ ഏറെക്കാലമായി തുടരുന്ന ടീം രാഹുല്‍-ടീം സോണിയ പോരിന്റെ ഭാഗമായിട്ടാണോ സോണിയയുടെ പിന്മാറ്റം എന്നാണ് സംശയിക്കപ്പെടുന്നത്. പാർട്ടിക്കുളളിലെ ചേരിപ്പോര് കോൺഗ്രസിനെ തിരഞ്ഞെടുപ്പ് തോൽവികളിലേക്ക് മുൻപും തളളിവിട്ടിട്ടുണ്ട്. ഇക്കുറി മഹാരാഷ്ട്രയിലും ഹരിയാനയിലും പൂർണമായും തുടച്ച് നീക്കപ്പെടും എന്നാണ് കോൺഗ്രസ് തന്നെ വിലയിരുത്തുന്നത്.