12 സംസ്ഥാനങ്ങളില്‍ മോദിക്ക് എതിരാളി രാഹുല്‍ ഗാന്ധി, മമത പിന്നില്‍, പവാര്‍ കളത്തിലില്ല, സര്‍വേ ഇങ്ങനെ
ദില്ലി: കോണ്‍ഗ്രസിനെ ഒഴിവാക്കി പ്രതിപക്ഷം നടത്തിയ മൂന്നാം മുന്നണി തുടക്കത്തില്‍ തന്നെ പൊളിഞ്ഞിരിക്കുകയാണ്. എന്നാല്‍ ഈ സഖ്യം ശരിക്കും യാഥാര്‍ത്ഥ്യമാകുമോ? കോണ്‍ഗ്രസ് ഇതര മുന്നണി ദേശീയ തലത്തില്‍ സാധ്യമാകുക അത്ര എളുപ്പമല്ല. നിലവില്‍ പ്രസിഡന്‍ഷ്യന്‍ സ്വഭാവത്തിലേക്ക് ഇന്ത്യയുടെ തിരഞ്ഞെടുപ്പ് മേഖല മാറിയിരിക്കുകയാണ്. ഈ സാഹര്യത്തില്‍ പ്രതിപക്ഷത്തെ നയിക്കാന്‍ മൂന്നാം മുന്നണി ഉയര്‍ത്തിയ നേതാക്കളൊന്നും പറ്റില്ലെന്നാണ് സര്‍വേ തെളിയിക്കുന്നത്. രാഹുല്‍ ഗാന്ധിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശരിയായ എതിരാളിയെന്നാണ് ഈ സര്‍വേയില്‍ വ്യക്തമാകുന്നത്.
പ്രശ്നം എന്ന ദേശീയ സര്‍വേയില്‍ പ്രാദേശിക നേതാക്കള്‍ക്കൊന്നും ദേശീയ തലത്തില്‍ സ്വാധീനമില്ലെന്ന് പ്രകടമാണ്. 12 വലിയ സംസ്ഥാനങ്ങളിലാണ് സര്‍വേ നടത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ബീഹാര്‍, തമിഴ്നാട്, മധ്യപ്രദേശ്, കര്‍ണാടക, ഗുജറാത്ത്, രാജസ്ഥാന്, കേരളം, തെലങ്കാന, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ 397 ലോക്സഭാ മണ്ഡലങ്ങളിലും 2309 നിയമസഭാ മണ്ഡലങ്ങളിലും നടന്ന സര്‍വേയാണിത്. മൂന്നാം മുന്നണിയിലെ ഒരു നേതാവിനും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവാന്‍ പറ്റില്ലെന്നാണ് സര്‍വേ തെളിയിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ജനപ്രീതിയില്‍ മുന്നില്‍. എന്നാല്‍ നേരത്തെ ഏകപക്ഷീയമായ രീതിയില്‍ നിന്ന് അതിനൊരു മാറ്റം വന്നിട്ടുണ്ട്. 32.8 ശതമാനം പേരാണ് മോദിയെ പിന്തുണച്ചത്. നേരത്തെ ഇത് 60 ശതമാനത്തിന് മുകളിലൊക്കെ പോയിരുന്നു. കൊവിഡ് കാലത്ത് മോദിയുടെ ജനപ്രീതിയില്‍ വന്‍ ഇടിവാണ് വന്നിരിക്കുന്നത്. അതാണ് കോണ്‍ഗ്രസിന് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നത്.
രാഹുല്‍ ഗാന്ധിയാണ് മോദിക്ക് പറ്റിയ എതിരാളിയെന്ന് നല്ലൊരു ശതമാനം പേരും പറയുന്നുണ്ട്. അടുത്ത പ്രധാനമന്ത്രിയായി രാഹുലിനെ കാണാന്‍ 17.2 ശതമാനം പേരാണ് ആഗ്രഹിക്കുന്നത്. രാഹുല്‍ തന്നെ പ്രതിപക്ഷത്തെ നയിക്കണമെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. അതേസമയം രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചുവരികയും, അടുത്ത വര്‍ഷത്തെ സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വിജയിക്കുകയും ചെയ്താല്‍, ദേശീയ തലത്തിലേക്കുള്ള വലിയ തിരിച്ചുവരവും രാഹുലിന് സാധ്യമാകും.
കോണ്‍ഗ്രസ് ഇതര പാര്‍ട്ടികളിലെ നേതാക്കളൊന്നും രാഹുല്‍ ഗാന്ധിയുടെ അടുത്തെങ്ങും എത്തിയില്ല. പട്ടികയില്‍ ജനപ്രീതിയിലുള്ള പ്രാദേശിക നേതാവ് മമതാ ബാനര്‍ജിയാണ്. ഏഴ് ശതമാനം പേരാണ് മമതയെ പിന്തുണച്ചത്. പിന്നെയുള്ളത് എംകെ സ്റ്റാലിനാണ്. മൂന്ന് ശതമാനം പേര് സ്റ്റാലിനെയും പിന്തുണച്ചു. അഖിലേഷ് യാദവിനെ 2.2 ശതമാനം പേരും ഉദ്ധവ് താക്കറെയെ 2.1 ശതമാനം പേരും പിന്തുണച്ചു.
മൂന്നാം മുന്നണിക്ക് ചുക്കാന്‍ പിടിച്ച ശരത് പവാര്‍ വളരെ പിന്നിലായി പോയി. കേരള മുഖ്യമന്ത്രി പിണറായി വിജയനും പിന്നിലാണ് പവാര്‍. 1.4 ശതമാനം പേരാണ് പിണറായി അടുത്ത പ്രധാനമന്ത്രിയാവണമെന്ന് സര്‍വേയില്‍ ആവശ്യപ്പെട്ടത്. ശരത് പവാറിനെ വെരും 0.9 ശതമാനം പേരാണ് പിന്തുണച്ചത്. അശോക് ഗെലോട്ടിനെ 1.5 ശതമാനം പേരും നിതീഷ് കുമാറിനെ 1.4 ശതമാനം പേരും കെസിആറിനെ 0.7 ശതമാനം പേരും ഹേമന്ദ് സോറനെ 0.5 ശതമാനം പേരും പിന്തുണച്ചു.
രാഹുല്‍ ഗാന്ധിക്ക് ദക്ഷിണേന്ത്യയില്‍ ജനപ്രീതി ഇപ്പോഴും ഉയര്‍ന്ന് നില്‍ക്കുകയാണെന്ന് സര്‍വേ പറയുന്നു. തമിഴ്നാട്ടിലും കേരളത്തിലും രാഹുല്‍ ഗാന്ധി, പ്രധാനമന്ത്രി മോദിയേക്കാള്‍ വളരെ മുന്നിലാണ്. നിലവില്‍ മോദിക്ക് ശക്തമായ എതിരാളിയാവാന്‍ രാഹുല്‍ ഗാന്ധിക്ക് മാത്രമേ സാധിക്കൂ എന്ന് സര്‍വേയിലൂടെ വ്യക്തമാക്കുകയാണ്. രാഹുല്‍ വന്‍ നീക്കങ്ങള്‍ അണിയറയില്‍ ആരംഭിച്ച സമയത്ത് തന്നെയാണ് ആത്മവിശ്വാസം പകരുന്ന സര്‍വേ പുറത്തുവന്നിരിക്കുന്നത്.
Recommended Video
കോണ്‍ഗ്രസ് സംസ്ഥാന തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഉടന്‍ സഖ്യത്തിനുള്ള ശ്രമം തുടരും. മമതാ ബാനര്‍ജിയും ജഗന് മോഹന്‍ റെഡ്ഡിയും കെസിആറും മായാവതിയും കോണ്‍ഗ്രസുമായി സഖ്യത്തിന് ഇപ്പോള്‍ താല്പര്യപ്പെടുന്നില്ല. പക്ഷേ രാഹുല്‍ ഇവരുമായുള്ള ചര്‍ച്ചയ്ക്ക് നില്‍ക്കില്ല. പകരം ഏറ്റവും സ്വീകാര്യമായവരെ ഉപയോഗിക്കും. അതിനുള്ള ഒരുക്കം ടീം രാഹുല്‍ നടത്തുന്നുണ്ട്. മമതയോട് അനുരഞ്ജന സമീപനം കോണ്‍ഗ്രസ് ആരംഭിച്ച് കഴിഞ്ഞു. അധീര്‍ ചൗധരി കഴിഞ്ഞ ദിവസം മമതയെ പുകഴ്ത്തിയിരുന്നു. ഭവാനിപൂരില്‍ അവര്‍ക്കെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെയും നിര്‍ത്തില്ല. ഇതോടെ കോണ്‍ഗ്രസിന്റെ പ്ലാന്‍ വിജയിച്ച് തുടങ്ങിയിട്ടുണ്ട്.