ഇന്നലെയും ഇന്നും നാളെയും രാഹുൽ ഗാന്ധിയാണ് കോൺഗ്രസ് അധ്യക്ഷൻ; അഭ്യൂഹങ്ങളെ തള്ളി കോൺഗ്രസ് വക്താവ്
Recommended Video
ദില്ലി: രാഹുൽ ഗാന്ധി രാജി തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണെന്ന റിപ്പോർട്ടുകളെ തള്ളി കോൺഗ്രസ് വക്താവ് രൺദീപ് സർജ്ജേവാല. ഇന്നലെയും ഇന്നും നാളെയും രാഹുൽ ഗാന്ധി തന്നെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരുമെന്ന് അഭ്യൂഹങ്ങളെ തള്ളി സർജ്ജേവാല വ്യക്തമാക്കി. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ ഇടക്കാല അധ്യക്ഷനെ നിയമിക്കുന്നതടക്കമുള്ള ബദൽ മാർഗങ്ങൾ മുതിർന്ന നേതാക്കൾ തേടുകയാണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്ന പശ്ചാത്തലത്തിലാണ് കോൺഗ്രസിന്റെ മുഖ്യ വക്താവ് രൺദീപ് സർജ്ജേവാലയുടെ പ്രതികരണം.
രാഹുല്‍ ഗാന്ധി ഔട്ട്? രക്ഷക പ്രിയങ്ക ഗാന്ധി മാത്രം!! ബിഹാറില്‍ പ്രിയങ്കയ്ക്കായി മുറവിളി
ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നേരിടേണ്ടി വന്ന പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിയാനുള്ള താൽപര്യം കോൺഗ്രസ് പ്രവർത്തക സമിതിയിൽ അറിയിച്ചത്. മുതിർ നേതാക്കൾ അടക്കം അനുനയ ശ്രമങ്ങൾ നടത്തിയെങ്കിലും രാഹുൽ ഗാന്ധി തീരുമാനം പിൻവലിക്കാൻ തയാറായിരുന്നില്ല. കൂടിക്കാഴ്ചയ്ക്കായി വസതിയിലെത്തിയ പല നേതാക്കളും രാഹുൽ ഗാന്ധിയെ കാണാതെ മടങ്ങുകയായിരുന്നു.
ഗാന്ധി കുടുംബത്തിന് പുറത്ത്
ഗാന്ധി കുംടുംബത്തിന് പുറത്ത് നിന്നൊരാൾ അധ്യക്ഷ സ്ഥാനത്തേയ്ക്ക് വരണമെന്നും താൻ സാധാരണ പ്രവർത്തകനായി തുടരുമെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ നിലപാട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ അധികാരത്തിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ച കോൺഗ്രസിന് പക്ഷെ 2014നേക്കാൾ 8 സീറ്റ് മാത്രമാണ് അധികമായി ലഭിച്ചത്. 52 സീറ്റുകളായിരുന്നു ആകെ നേട്ടം. സ്വന്തം മണ്ഡലമായ അമേഠിയിൽ അടക്കം തിരിച്ചടി നേരിടേണ്ടി വന്നതോടെയാണ് രാഹുൽ ഗാന്ധി കടുത്ത നിലപാടെടുത്ത്.
നേതാക്കൾക്കും വിമർശനം
തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വയ്ക്കുകയാണെന്ന് പ്രഖ്യാപിച്ച രാഹുൽ ഗാന്ധി മുതിർന്ന ചില നേതാക്കൾക്കെതിരെയും വിമർശനം ഉന്നയിച്ചിരുന്നു. പാർട്ടി വൻ പ്രതിസന്ധികൾ നേരിടുന്ന ഘട്ടത്തിൽ മുതിർന്ന നേതാക്കൾ മക്കൾക്ക് സീറ്റ് ലഭിക്കാൻ വാശി പിടിച്ചെന്നും മക്കളുടെ മണ്ഡലങ്ങൾ മാത്രം കേന്ദ്രീകരിച്ചായിരുന്നു പ്രചാരണമെന്നുമായിരുന്നു വിമർശനം. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനേയും മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിനെയും ലക്ഷ്യം വെച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ ഒളിയമ്പ്.
അനിശ്ചിതത്വം
രാഹുൽ ഗാന്ധി രാജി തീരുമാനത്തിൽ ഉറച്ച് നിന്നതോടെ കടുത്ത പ്രതിസന്ധിയാണ് കോൺഗ്രസ് നേരിട്ടത്. തിരഞ്ഞെടുപ്പ് പരാജയത്തിൽ നിന്നും കരകയറാൻ കാര്യമായ നടപടികളൊന്നും സ്വീകരിച്ചില്ല. തമ്മിലടി രൂക്ഷമായതോടെ പിസിസികൾ പലതും പിളർപ്പിന്റെ വക്കിലായി. കേരളം ഒഴികെയുള്ള മിക്ക സംസ്ഥാനങ്ങളും വലിയ പ്രതിസന്ധികളാണ് കോൺഗ്രസിന് മുമ്പിലുള്ളത്. ഈ സാഹചര്യത്തിൽ വർക്കിംഗ് പ്രസിഡന്റുമാരെ നിയമിക്കുന്നതടക്കമുള്ള പരീക്ഷണങ്ങൾക്ക് കോൺഗ്രസ് മുതിർന്നേക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു,
മുതിർന്ന നേതാക്കളുടെ യോഗം
എകെ ആൻറണിയുടെ നേതൃത്വത്തിൽ മുതിർന്ന നേതാക്കൾ ദില്ലിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഹരിയാന, മഹാരാഷ്ട്ര. ജമ്മു കശ്മീർ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെയാണ്. ഈ സംസ്ഥാനങ്ങൾ സ്വീകരിക്കേണ്ട തിരഞ്ഞെടുപ്പ് തന്ത്രങ്ങളെ കുറിച്ച് ഈ അനൗദ്യോഗിക കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തുവെന്നാണ് റിപ്പോർട്ട്. രാഹുൽ ഗാന്ധി യോഗത്തിൽ പങ്കെടുത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധി തന്നെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരുമെന്ന് വ്യക്തമാക്കി രൺദീപ് സർജ്ജേവാല രംഗത്ത് എത്തിയിരിക്കുന്നത്.
സംശയമില്ല
രാഹുൽ ഗാന്ധിയാണ് കോൺഗ്രസ് അധ്യക്ഷൻ. അക്കാര്യത്തിൽ ഞങ്ങൾക്ക് സംശയമൊന്നുമില്ലെന്ന് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി രൺദീപ് സർജേവാല പ്രതികരിച്ചു. . മുതിർന്ന നേതാക്കളായ മല്ലികാർജുൻ ഖാർഗെ, അഹമ്മദ് പട്ടേൽ, ഗുലാം നബി ആസാദ്, പി ചിദംബരം, കെസി വേണുഗോപാൽ, ആനന്ദ് ശർമ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിരുന്നു,