കേരളത്തിൽ ബിജെപി ഒന്നാം ശക്തിയായി മാറണം; രാഹുൽ ഗാന്ധിയെ പരിഹസിച്ചും പ്രതിരോധിച്ചും രാജ്നാഥ് സിങ്!
കൊച്ചി: മൂന്നാം ബദലെന്ന പതിവ് പല്ലവിക്ക് പകരം കേരളത്തില്‍ ബിജെപി ഒന്നാം ശക്തിയായി മാറണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്തരി രാജ്നാഥ് സിങ്. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ 350 സീറ്റുകള്‍ നേടി അധികാരത്തില്‍ തുടരുകയാണ് ബിജെപിയുടെ ലക്ഷ്യം. ഇതിൽ കേരളത്തിൽ നിന്നും സീറ്റുകൾ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ ബിജെപി സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കൗണ്‍സില്‍ യോഗത്തില്‍ രാഹുൽ ഗാന്ധിക്കകെതിരെയും കോൺഗ്രസിനെതിരെയപം രൂക്ഷ വിമർശനം ഉന്നയിക്കാനും രാജ്നാഥ് സിങ് മറന്നില്ല. ഇത് റഫ്ല്‍ അല്ല 'രാ - ഫെയ്ല്‍ ( രാഹുല്‍- ഫെയ്ല്‍)' ആണെന്ന് രാജ്‌നാഥ് സിങ് പരിഹസിച്ചു. റാഫേൽ വിഷയത്തിലെ യാഥാർത്ഥ്യങ്ങൾ അറിയുന്ന വ്യക്തിയാണ് രാഹുൽ ഗാന്ധി. എന്നിട്ടും അദ്ദേഹം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും രാജ്നാഥ് സിങ് പറഞ്ഞു. പ്രധാനമന്ത്രിക്കെതിരെ മോശം വാക്കുകള്‍കൊണ്ട് അധിക്ഷേപിക്കുകയാണ്. അത് നിര്‍ത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ രാഹുലിനെ ഉപദേശിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പുനര്‍നിര്‍മാണത്തിന് സംസ്ഥാനത്തിനൊപ്പം
പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് സംസ്ഥാനത്തിനൊപ്പം നില്‍ക്കണമെന്നും അദ്ദേഹം പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. സംസ്ഥാനത്ത് എന്‍ഡിഎയെ ശക്തിപ്പെടുത്താന്‍ ന്യൂനപക്ഷ സ്വാധീനമുള്ള രാഷ്ട്രീയ സഖ്യങ്ങള്‍ക്കും ബിജെപി ശ്രമം തുടങ്ങിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടയിലാണ് രാജ്നാഥ് സിങ് കേരളത്തിൽ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനെത്തിയത്. കൗൺസിൽ യോഗത്തിൽ ഹിന്ദുത്വത്തില്‍ വെള്ളം ചേര്‍ക്കാതെ എല്ലാവര്‍ക്കും തുല്യനീതി ഉറപ്പാക്കുമെന്ന് ചടങ്ങില്‍ സംസാരിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള പറയുകയും ചെയ്തിരുന്നു.

ഇന്ത്യയുടെ കാവൽക്കാരൻ കള്ളൻ
അതേസമയം റാഫേൽ വിഷയത്തിൽ രൂക്ഷ വിമർശനമാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നരേന്ദ്ര മോദിക്കെതിരെയും കേന്ദ്ര സർക്കാരിനെതിരെയും ഉന്നയിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കള്ളന്‍ പരാമര്‍ശം ആവര്‍ത്തിക്കുകയായാണ് രാഹുൽ ഗാന്ധി. ഇന്ത്യയുടെ കാവല്‍ക്കാരന്‍ കള്ളനാണ്. കാവല്‍ക്കാരനാണെന്ന് സ്വയം വിശേഷിപ്പിച്ച മോദി റാഫേല്‍ കരാറില്‍ 30000 കോടി രൂപ അനില്‍ അംബാനിയുടെ പോക്കറ്റിലിട്ടു കൊടുത്തിരിക്കുകയാണെന്ന് മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയും രാഹുൽ ഗാന്ധി പറഞ്ഞു.

അംബാനിയുടെ പോക്കറ്റിലിട്ട് കൊടുത്തത് 30000 കോടി
45000 കോടി രൂപ കടമുള്ളയാളാണ് മോദിയുടെ സുഹൃത്തായ അംബാനിയെന്നും രാഹുല്‍ ആരോപിച്ചു. ഒരു വിമാനം പോലും ഇതുവരെയും നിര്‍മ്മിച്ചിട്ടില്ലാത്ത അനില്‍ അംബാനിയുടെ കമ്പനിയ്ക്ക് മോദി 30000 കോടി രൂപയുടെ കരാര്‍ സമ്മാനിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഗബ്ബാര്‍ സിംഗ് ടാക്‌സിലൂടെയും നോട്ടുനിരോധനത്തിലൂടെയും മോദി സര്‍ക്കാര്‍ ചെറുകിട വ്യാപാരമേഖലയെ തകര്‍ത്തു. നമ്മള്‍ അധികാരത്തിലെത്തിയാല്‍ ഉടന്‍ തന്നെ ഗബ്ബാര്‍ സിംഗ് ടാക്‌സിനെ യഥാര്‍ത്ഥ നികുതിയാക്കി മാറ്റുമെന്നും രാഹുൽ ഗാന്ധി പരിഹസിച്ചു.

ക്ഷേത്രങ്ങൾ സന്ദർശിച്ച് പര്യടനം
രണ്ട് ദിവസത്തെ പ്രചാരണത്തിനായിട്ടാണ് രാഹുല്‍ മധ്യപ്രദേശിലെത്തിയത്. എന്നാല്‍ ആദ്യം അദ്ദേഹം പോയത് ചിത്രകൂടിലെ സത്‌ന ജില്ലയിലുള്ള കംതനാഥ് ക്ഷേത്ര സന്ദര്‍ശനത്തിനാണ്. രാജ്യത്ത് അറിയപ്പെടുന്ന സുപ്രധാന രാമക്ഷേത്രങ്ങളിലൊന്നാണ് ഇത്. രാഹുലിനെ കാണാന്‍ വന്‍ജനാവലിയാണ് ഇവിടെയുണ്ടായത്. ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷം ഇവരുമായി കൂടിക്കാഴ്ച്ച നടത്തുകയും തുടര്‍ന്ന് പൊതുയോഗത്തില്‍ പങ്കെടുക്കുകയുമായിരുന്നു.












Click it and Unblock the Notifications