പുതിയ കോൺഗ്രസിന് വേണ്ടി രാഹുൽ ഗാന്ധി, രാഹുൽ മേൽത്തട്ടിലും പ്രിയങ്ക അടിത്തട്ടിലും അഴിച്ച് പണി!
ദില്ലി: രാഹുല്‍ ഗാന്ധിയുടെ രാജി കോണ്‍ഗ്രസിനെ അടുത്തെങ്ങും അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലാത്ത പ്രതിസന്ധിയിലേക്കാണ് തളളി വിട്ടിരിക്കുന്നത്. രാഹുല്‍ ഗാന്ധിക്ക് പകരം ആര് എന്ന ചോദ്യം വലിയ സമസ്യയായി കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ നില്ക്കുന്നു. രാഹുല്‍ ഗാന്ധിയെ പോലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രിയങ്കരനായ നേതാവിന് സമാനമായ പകരക്കാരന് കോണ്‍ഗ്രസിലില്ല എന്നതാണ് സത്യം.
പുതുതായി വരുന്ന അധ്യക്ഷന്‍ ആരായാലും കോണ്‍ഗ്രസിന്റെ സംഘടനാ പരമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തേണ്ടി വരും. പദവി ഒഴിഞ്ഞ രാഹുല്‍ ഗാന്ധി ജനങ്ങളിലേക്ക് ഇറങ്ങാനുളള നീക്കത്തിലാണ് എന്ന സൂചന നല്‍കിക്കഴിഞ്ഞു.
ഇമേജ് നന്നാക്കാൻ രാഹുൽ
2014ല്‍ നരേന്ദ്ര മോദി കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയതിന് പിന്നില്‍ വമ്പന്‍ ഇമേജ് ബില്‍ഡിംഗ് അടക്കമുളള ജോലികള്‍ ഉണ്ടായിട്ടുണ്ട്. മോദി എന്ന നേതാവിന്റെ ഇമേജ് മെച്ചപ്പെടുത്തി ഉയര്‍ത്തിക്കാണിക്കാന്‍ സാധിച്ചു എന്നത് ബിജെപി വിജയത്തെ ചെറുതായൊന്നുമല്ല ബൂസ്റ്റ് ചെയ്തത്. കോണ്‍ഗ്രസ് അധ്യക്ഷ പദവി രാജി വെച്ച് ജനങ്ങള്‍ക്ക് ഇടയിലേക്ക് ഇറങ്ങുന്ന രാഹുല്‍ ഗാന്ധിയും ഏതാണ്ട് അതൊക്കെ തന്നെയാണ് കണക്ക് കൂട്ടുന്നത്.
അധികാരമല്ല തനിക്ക് വിഷയം
അധികാരമല്ല തനിക്ക് വിഷയം എന്ന് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസില്‍ കാലങ്ങളായി പല കസേരകളില്‍ അള്ളിപ്പിടിച്ചിരിക്കുന്ന നേതാക്കളുടെ മുഖത്ത് നോക്കിയാണ് രാജിക്കത്തിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. മക്കള്‍ക്ക് സീറ്റൊപ്പിക്കാനും അവരെ ജയിപ്പിക്കാനും മാത്രം വിയര്‍പ്പൊഴുക്കിയ മുതിര്‍ന്ന നേതാക്കളോട് രാഹുലിന് കടുത്ത അതൃപ്തിയുണ്ട്. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തുളള രാഹുലിന്റെ രാജി അവരുടെ നേര്‍ക്കുളള ചൂണ്ട് പലകയാണ്.
തലപ്പത്ത് മാറ്റം
ഇനി രാഹുല്‍ ഉദ്ദേശിക്കുന്നത് പാര്‍ട്ടിയെ അടിമുടി മാറ്റിയെടുക്കുക എന്നതാണ്. പാര്‍ട്ടിയിലെ കടല്ക്കിഴവന്മാരെ തന്നെയാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ അടക്കം 90 കഴിഞ്ഞ നേതാക്കള്‍ വരെ തുടരുന്നു എന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയിലെ മാത്രം പ്രതിഭാസമാണ്. തലപ്പത്ത് മാറ്റം വരുത്താനുളള ആദ്യ സമ്മര്‍ദ്ദ തന്ത്രമാണ് രാഹുലിന്റെ രാജി..
പ്രിയങ്കയുടെ ശ്രദ്ധ താഴെത്തട്ടിലാണ്
അതേസമയം പ്രിയങ്ക ഗാന്ധി രാഹുലിനൊപ്പം രാജി വെച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഉത്തര്‍ പ്രദേശാണ് പ്രിയങ്കയുടെ കര്‍മ്മ മണ്ഡലം. രാഹുല്‍ മേല്‍ത്തട്ടിലുളള അഴിച്ച് പണികളിലേക്ക് നീങ്ങുമ്പോള്‍ പ്രിയങ്കയുടെ ശ്രദ്ധ താഴെത്തട്ടിലാണ്. നേതൃത്വത്തിലേക്ക് ആത്മാര്‍ത്ഥതയുളള പ്രവര്‍ത്തകരെ കൊണ്ട് വന്നും മറ്റും ശക്തമായ മാറ്റം വരുത്താന്‍ പ്രിയങ്ക ആഗ്രഹിക്കുന്നുണ്ട്.
വരും തിരഞ്ഞെടുപ്പുകൾ
ലോക്സഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിയും പിന്നാലെ രാഹുല്‍ ഗാന്ധിയുടെ രാജിയും രാജ്യമെമ്പാടുമുളള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒന്നാകെ തളര്‍ത്തുകയും നിരാശരാക്കുകയും ചെയ്തിട്ടുണ്ട്. ഇനി ഉത്തര്‍ പ്രദേശിലും ഹരിയാനയിലും മഹാരാഷ്ട്രയിലും അടക്കം തിരഞ്ഞെടുപ്പുകളും ഉപതിരഞ്ഞെടുപ്പുകളും വരാനുണ്ട്. ഈ തിരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കി പ്രവര്‍ത്തകരുടെ ആത്മവിശ്വാസം രാഹുലിനും പ്രിയങ്കക്കും വീണ്ടെടുക്കേണ്ടതുണ്ട്.
കർണാടകത്തിലെ കൂട്ടരാജിക്ക് പിന്നിൽ കോൺഗ്രസിലെ തന്നെ ഗൂഢാലോചന? സിദ്ധരാമയ്യയെന്ന് ആരോപണം