'രാഹുൽ ഗാന്ധി യൂത്ത് ഐക്കൺ, പ്രധാനമന്ത്രിയാകാൻ യോഗ്യതയുള്ള നേതാവ്'; പുകഴ്ത്തി തൃണമൂൽ നേതാവ്
ദില്ലി: രാഹുൽ ഗാന്ധിയേയും ഭാരത് ജോഡോ യാത്രയേയും വാനോളം പ്രശംസിച്ച് തൃണമൂൽ കോൺഗ്രസ് നേതാവും എംപിയുമായ ശത്രുഘ്നൻ സിൻഹ. ഭാരത് ജോഡോ ചരിത്രപരവും വിപ്ലവകരവുമാണെന്നായിരുന്ന സിൻഹയുടെ വാക്കുകൾ. രാഹുൽ ഗാന്ധി യൂത്ത് ഐക്കണാണെന്നും അദ്ദേഹത്തിന് പ്രധാനമന്ത്രിയാകാൻ വരെ യോഗ്യതയുണ്ടെന്നും സിൻഹി പറഞ്ഞു.

'രാഹുൽ ഗാന്ധി ഒരു യൂത്ത് ഐക്കണായി ഉയർന്നുവന്നിരിക്കുന്നു. അദ്ദേഹത്തിന്റെ പ്രതിച്ഛായ ഇപ്പോൾ മുമ്പത്തേതിൽ നിന്ന് വളരെ അധികം മാറിയിരിക്കുന്നു. ചിലർ രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ അദ്ദേഹം രാജ്യത്തെ ശക്തനായ, ഗൗരവമുള്ള നേതാവായി വളർന്നിരിക്കുകയാണ്', ശത്രുഘ്നൻ സിൻഹ പറഞ്ഞു. രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാനുള്ള കഴിവും യോഗ്യതയും ഉണ്ടെന്നും സിൻഹ പറഞ്ഞു.

'അദ്ദേഹത്തിന്റെ കുടുംബത്തിലെ ആളുകൾ പ്രധാനമന്ത്രിയായി രാജ്യത്തെ സേവിക്കുകയും രാജ്യത്തിന്റെ വളർച്ചയ്ക്ക് സംഭാവന നൽകുകയും ചെയ്തിട്ടുണ്ട്'എന്നായിരുന്നു സിൻഹ പറഞ്ഞത്. അതേസമയം 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ തൃണമൂൽ നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി ഗെയിം ചെയിഞ്ചർ ആകുമെന്നും സിൻഹ പറഞ്ഞു. അവർ ഉരുക്ക് വനിതയാണ്. അവരെ നിസാരമായി കാണാൻ സാധിക്കില്ല, സിൻഹ വ്യക്തമാക്കി.

ഭാരത് ജോഡോ യാത്രയെ എൽ കെ അദ്വാനിയുടെ രഥയാത്രുമായി സിൻഹ താരതമ്യം ചെയ്തു.ഭാരത് ജോഡോ യാത്ര തീർച്ചയായും 2024 ലെ ലോകസ്ഭ തിരഞ്ഞെടുപ്പിൽ വലിയ സ്വാധീനം ഉണ്ടാക്കുമെന്നും സിൻഹ അവകാശപ്പെട്ടു. 2024 ൽ ആര് പ്രധാനമന്ത്രിയാകുമെന്ന കാര്യം ജനങ്ങൾ തീരുമാനിക്കും. പ്രതിപക്ഷ പാർട്ടികൾ ബി ജെ പിക്കെതിരെ സഖ്യമുണ്ടാക്കുമെന്നും സിൻഹ പറഞ്ഞു.

പ്രധാനമന്ത്രി സ്ഥാനത്തേക്ക് രാഹുലിനെ പിന്തുണച്ച് കൊണ്ട് കൂടുതൽ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. നേരത്തേ ജെ ഡി യു നേതാവ് നിതീഷ് കുമാറും ശിവസേനയുമായിരുന്നു വിഷയത്തിൽ പ്രതികരിച്ചത്. 2022 ൽ കണ്ട രാഹുൽ ഗാന്ധിയുടെ പുതിയ അവതാരം 2023 ലും തുടന്നാൽ അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിൽ വലിയ രാഷ്ട്രീയമാറ്റമായിരിക്കും ഉണ്ടായിരിക്കുകയെന്നായിരുന്നു ശിവസേന നേതാവ് സഞ്ജയ് റൗത്ത് പ്രതികരിച്ചത്.

അതേസമയം പൊതുതിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാനല്ല ഭാരത് ജോഡോ യാത്രയെന്ന് കഴിഞ്ഞ ദിവസം മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചിരുന്നു. ഭാരത് ജോഡോ ഒരു ആശയമാണ്. രാഹുൽ ഗാന്ധിയാണ് ആ യാത്രയുടെ പ്രധാന മുഖം. ഇത് ഒരു വ്യക്തിക്ക് മാത്രം വേണ്ടിയുള്ള യാത്രയല്ല. രാഷ്ട്രീയ സ്വച്ഛാദിപത്യം, സാമ്പത്തിക അസമത്വം, സാമൂഹിക ധ്രുവീകരണം എന്നീ വിഷയങ്ങളാണ് യാത്രയിൽ രാഹുൽ ഉന്നയിച്ചതെന്നും ജയറാം രമേശ് പറഞ്ഞു.

രാഹുൽ ഗാന്ധിയും പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വം സംബന്ധിച്ച ചർച്ച തള്ളിയിരുന്നു. ഭാരത് ജോഡോ യാത്രയിൽ നിന്നും ശ്രദ്ധ തിരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ചർച്ചകൾ ഇപ്പോൾ നടക്കുന്നതെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം.അതേസമയം ഭാരത് ജോഡോ യാത്ര ഇപ്പോൾ ഹരിയാണയിൽ എത്തി നിൽക്കുകയാണ്. വലിയ സ്വീകാര്യതായാണ് യാത്രയ്ക്ക് ലഭിക്കുന്നതെന്ന് കോൺഗ്രസ് പറഞ്ഞു. ഹരിയാണയിൽ മുൻ കരസേന മേധാവി ദീപക് കപൂർ അടക്കം നിരവധി പ്രമുഖർ യാത്രയിൽ അണി ചേർന്നിരുന്നു. ഹരിയാണയിൽ നിന്ന് പഞ്ചാബിലേക്കാണ് യാത്ര പര്യടനം നടത്തുക.












Click it and Unblock the Notifications