ചൗക്കിദാര്‍ പരാമർശത്തിൽ രാഹുൽ ഗാന്ധിക്ക് വൻ തിരിച്ചടി! സുപ്രീം കോടതിയിൽ മാപ്പ്!
Recommended Video
ദില്ലി: കോടതിയലക്ഷ്യക്കേസില്‍ സുപ്രീം കോടതിയില്‍ മാപ്പ് പറഞ്ഞ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച് ചൗക്കിദാര്‍ ചോര്‍ ഹെ എന്ന് സുപ്രീം കോടതിയും സമ്മതിച്ചു എന്ന പരാമര്‍ശം നടത്തിയതിനാണ് രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞത്. തന്റെ ഭാഗത്ത് നിന്നും മൂന്ന് തെറ്റുകള്‍ സംഭവിച്ചുവെന്നും മാപ്പ് പറയുന്നുവെന്നും രാഹുല്‍ ഗാന്ധി സുപ്രീം കോടതിയില്‍ വ്യക്തമാക്കി.
വാക്കാലുളള ഖേദപ്രകടനം മാപ്പിന് തുല്യമാണെന്ന് രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകനായ മനു അഭിഷേക് സിംഗ്വി കോടതിയെ അറിയിച്ചു. എന്നാല്‍ വാക്കാലുളള രാഹുൽ ഗാന്ധിയുടെ ഖേദപ്രകടനം സ്വീകരിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല.
ചൗക്കീദാര്‍ ചോര്‍ ഹെ
റാഫേല്‍ കേസില്‍ പുനപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെ ദ ഹിന്ദു അടക്കമുളള മാധ്യമങ്ങള്‍ പുറത്ത് വിട്ട രേഖകള്‍ പരിശോധിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചൗക്കീദാര്‍ ചോര്‍ ഹെ എന്ന് സുപ്രീം കോടതിയും സമ്മതിച്ചതായി രാഹുല്‍ ഗാന്ധി പ്രസ്താവന നടത്തിയത്. ഇത് ബിജെപി വലിയ വിവാദമാക്കി.
പ്രസ്താവന അനുചിതമായിപ്പോയി
ഇതേത്തുടര്‍ന്ന് ബിജെപി നേതാവ് മീനാക്ഷി ലേഖിയാണ് രാഹുല്‍ ഗാന്ധിക്കെതിരെ സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്. ബിജെപി നല്കിയ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവേ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന അനുചിതമായിപ്പോയി എന്നും പ്രധാനമന്ത്രി കളളനാണ് എന്ന് സുപ്രീം കോടതി പറഞ്ഞിട്ടില്ല എന്നും കോടതി വ്യക്തമാക്കിയിരുന്നു.
കോടതി അംഗീകരിച്ചില്ല
തുടർന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂടില്‍ താന്‍ പറഞ്ഞ് പോയതാണ് എന്നും സുപ്രീം കോടതിയെ വലിച്ചിഴച്ചതില്‍ ഖേദമുണ്ടെന്നും നേരത്തെ രാഹുല്‍ ഗാന്ധി സത്യവാങ്മൂലം നല്കി. തന്റെ പ്രസ്താവന രാഷ്ട്രീയ എതിരാളികള്‍ ദുരുപയോഗപ്പെടുത്തിയതാണെന്നും രാഹുല്‍ വ്യക്തമാക്കി. വിധി പൂര്‍ണമായും കാണാതെ മാധ്യമങ്ങളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പ്രതികരണം എന്നും രാഹുല്‍ ഗാന്ധി നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. എന്നാലിത് കോടതി അംഗീകരിച്ചില്ല.
നിരുപാധികം മാപ്പ് പറയണം
സുപ്രീം കോടതിയെക്കുറിച്ച് പറഞ്ഞതില്‍ ഖേദം പ്രകടിപ്പിച്ചതിനൊപ്പം ചൗക്കിദാര്‍ ചോര്‍ ഹെ എന്ന പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി ഉറച്ച് നിന്നു. തെറ്റായ പരാമര്‍ശം നടത്തിയ ശേഷം രാഹുല്‍ ഗാന്ധി ന്യായീകരിക്കുകയാണ് എന്ന് സുപ്രീം കോടതിഅതിനിടെ കുറ്റപ്പെടുത്തി. രാഹുല്‍ ഗാന്ധി നിരുപാധികം മാപ്പ് പറയണമെന്ന് ഹര്‍ജിക്കാരിയായ ബിജെപി നേതാവ് മീനാക്ഷി ലേഖി ആവശ്യപ്പെട്ടിരുന്നു.
നിരുപാധികം മാപ്പ് പറയണം
തുടർന്നാണ് പരാമർശത്തിൽ രാഹുൽ മാപ്പ് പറഞ്ഞിരിക്കുന്നത്. എന്നാൽ വാക്കാലുളള മാപ്പ് അംഗീകരിക്കാതെ തിങ്കളാഴ്ച രാഹുല്‍ ഗാന്ധി നിരുപാധികം മാപ്പ് പറഞ്ഞ് പുതിയ സത്യവാങ്മൂലം നല്‍കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. ഈ സത്യവാങ്മൂലം ലഭിച്ചതിന് ശേഷമാകും സുപ്രീം കോടതി തുടര്‍നടപടികളുടെ കാര്യം തീരുമാനിക്കുക
തിങ്കളാഴ്ച പരിഗണിക്കും
രാഹുല്‍ ഖേദം പ്രകടിപ്പിച്ചത് അംഗീകരിക്കാതെ ബിജെപിയും അദ്ദേഹം മാപ്പ് പറയണമെന്ന ആവശ്യത്തില്‍ ഉറച്ച് നിന്നു. രാഹുല്‍ ഗാന്ധി ബോധപൂര്‍വ്വമാണ് സുപ്രീം കോടതിയുടെ പേരില്‍ പരാമര്‍ശം നടത്തിയത് എന്ന് മീനാക്ഷി ലേഖിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് മുകുള്‍ റോത്തഗി ആരോപിച്ചു. രാഹുല്‍ ഗാന്ധിയുടെ പുതിയ സത്യവാങ്മൂലം ലഭിച്ചതിന് ശേഷം കേസ് ഇനി കോടതി തിങ്കളാഴ്ച പരിഗണിക്കും.
രാഹുല്‍ ഗാന്ധിയെ പൂട്ടാന്‍ ബിജെപി! കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർണായക നീക്കം
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ