കള്ളങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നു... രാഹുൽ ഗാന്ധിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് നിർമ്മല സീതാരാമൻ!
ദില്ലി: ഐഎസിസി പ്രസിഡന്റ് രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ. പൊതു പ്രവർത്തന രംഗത്തുള്ളവർ കള്ളങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കുന്നത് ദുഃഖകരമാണെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടതായും അവർ പറഞ്ഞു.
പ്രധാനമന്ത്രി കള്ളനാണെന്ന് സുപ്രീം കോടതിയും കണ്ടെത്തിയെന്ന പരാമർശത്തിൽ രാഹുൽ ഗാന്ധി ഖേദം പ്രകടിപ്പിച്ചതിനോട് പ്രതികരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി. ഇത്തരത്തിൽ നുണകളെ ആശ്രയിക്കുന്നത് കാണുമ്പോൾ സഹതാപം തോന്നുന്നതായും അവർ കൂട്ടിച്ചേർത്തു.
വിവാദപരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച രാഹുൽ ഗാന്ധി ഇത്തരമൊരു പരാമർശം തെരഞ്ഞെടുപ്പിന്റെ ചൂടിൽ പറഞ്ഞു പോയതാണെന്നും വിധി പൂർണമായി കാണാതെ, ലഭിച്ച വിവരങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ പ്രതികരിച്ചതാണെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നിർമ്മല സീതാരാമന്റെ പ്രതികരണം.
'ചൗക്കിദാർ ചോർ ഹെ' എന്ന് കോടതി പറഞ്ഞിട്ടില്ല. തന്റെ പ്രസ്താവനയും കോടതി വിധിയും തമ്മിൽ കൂടിക്കലരുകയായിരുന്നുവെന്നും, ഇതിനെ രാഷ്ട്രീയമായി ചിലർ ദുരുപയോഗം ചെയ്തുവെന്നും സത്യവാങ്മൂലത്തിൽ രാഹുൽ വ്യക്തമാക്കി. മീനാക്ഷി ലേഖിയാണ് കോടതിയലക്ഷ്യക്കേസ് നൽകിയിരുന്നത്. റഫാൽ കേസിൽ രാജ്യത്തിന്റെ കാവൽക്കാരനായ പ്രധാനമന്ത്രി അഴിമതി നടത്തിയെന്ന് സുപ്രീം കോടതിയും കണ്ടെത്തിയതായി അമേഠിയിലെ തെരഞ്ഞെടുപ്പ് പൊതുസമ്മേളനത്തിൽ രാഹുൽ ഗാന്ധി പ്രസംഗിച്ചിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു കേസ്. ഈ പ്രസ്താവന കോടതി വിധി ദുർവ്യാഖ്യാനം ചെയ്യുന്നതാണെന്ന് കാണിച്ച് ബിജെപി നേതാവ് മീനാക്ഷി ലേഖി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. റഫാൽ കേസിൽ ചില രേഖകൾ തെളിവായി പരിഗണിക്കാൻ മാത്രമേ കോടതി തീരുമാനിച്ചുള്ളുവെന്നും മറ്റൊരു നിരീക്ഷണവും ഇതുമായി ബന്ധപ്പെട്ട് കോടതി നടത്തിയില്ലെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു.