സിറ്റിംഗ് എംഎൽഎമാരെ വെട്ടിനിരത്തി കോൺഗ്രസ്.. 70 കഴിഞ്ഞവര്‍ക്ക് സീറ്റില്ല
രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഡ്, മിസോറാം എന്നീ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് അടുത്തുവരികയാണ്. മിസോറാം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ ബിജെപിയാണ് ഭരിക്കുന്നത്. അതേസമയം ഇത്തവണ കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യമാണ് സംസ്ഥാനങ്ങളില്‍ പ്രതിഫലിക്കുന്നതെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. അടുത്തിടെ പുറത്തുവന്ന എബിപി-സി വോട്ടര്‍ സര്‍വ്വേയില്‍ എല്ലാം കോണ്‍ഗ്രസ് അനുകൂല തരംഗങ്ങളാണ് രാജ്യത്ത് അലയടിക്കുന്നതെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.
എന്നാല്‍ മിസോറാമില്‍ കോണ്‍ഗ്രസിന്‍റെ സ്ഥിതി പരുങ്ങലിലാണ്. ഭരണ വിരുദ്ധ വികാരവും, അഴിമതി ആരോപണങ്ങളുമെല്ലാം പാര്‍ട്ടി നേതൃത്വത്തെ വരിഞ്ഞ് മുറുക്കുന്നുണ്ട്. കൂടാതെ മന്ത്രിമാരുടേതുള്‍പ്പെടെയുള്ള കൊഴിഞ്ഞ് പോക്കും കോണ്‍ഗ്രസിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. ഇതോടെ മൂന്നാം വട്ടവും തുടര്‍ച്ചയായ വിജയം ലക്ഷ്യമിടുന്ന കോണ്‍ഗ്രസ് സംസ്ഥാനത്ത് പുതിയ അടവുകള്‍ പയറ്റാന്‍ ഒരുങ്ങുകയാണ് . വിവരങ്ങള്‍ ഇങ്ങനെ

കോണ്‍ഗ്രസ് അനുകൂല തരംഗം
അടുത്തിടെ വന്ന സര്‍വ്വേകളിലെല്ലാം കോണ്‍ഗ്രസ് അനുകൂലസാഹചര്യമാണ് നിലവിലുള്ളതെന്നാണ് പ്രവചനം. രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നും മധ്യപ്രദേശിലും ചത്തീസ്ഗഡിലുമെല്ലാം വന്‍ മുന്നേറ്റം പാര്‍ട്ടി കാഴ്ചവെയ്ക്കുമെന്നും സര്‍വ്വേകള്‍ പ്രവചിക്കുന്നു.

ഭരണം പിടിക്കും
അതേസമയം ബിജെപിയെ പാടെ തള്ളുന്നതല്ല സര്‍വ്വേ ഫലങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. മര്‍മ്മം നോക്കി കളിച്ചില്ലേങ്കില്‍ അട്ടിമറി വരെ നടന്നേക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് അറിയാം. അതുകൊണ്ടാണ് മിസോറാമില്‍ അക്കൗണ്ട് തുറക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ കോണ്‍ഗ്രസിന്‍റെ നെഞ്ചിടിപ്പ് ഏറ്റുന്നതും.

തലവേദന
മൂന്നാം വട്ടവും തുടര്‍ച്ചയായ വിജയം ലക്ഷ്യമിടുന്ന കോണ്‍ഗ്രസിന് ഭരണവിരുദ്ധ വികാരവും മന്ത്രിമാര്‍ക്കെതിരെ ഉയരുന്ന അഴിമതി ആരോപണവുമെല്ലാം തലവേദന സൃഷ്ടിക്കുന്നുണ്ട്. ഇതൊന്നും പോരാതെ നേതാക്കളുടെ കൊഴിഞ്ഞുപോക്കും നേതൃത്വത്തിന് തിരിച്ചടിയാണ്.

രാജി വെച്ചു
മുഖ്യമന്ത്രിയുടെ അടുത്ത അനുയായിയും
ആഭ്യന്ത്രമന്ത്രിയുമായ ആര്‍ ലാല്‍സിര്‍ലിയാന
അടുത്തിടെ രാജിവെച്ച് പോയിരുന്നു. ഇത് വലിയ പ്രതിസന്ധിയിലാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിനെ കൊണ്ടെത്തിച്ചത്.മിസോറാം കോണ്‍ഗ്രസിന്റെ ഉപാധ്യക്ഷനായിരുന്നു ലാല്‍സിര്‍ലിയാന. ഇദ്ദേഹം പ്രതിപക്ഷ പാര്‍ട്ടിയായ മിസോ നാഷണല്‍ ഫ്രണ്ടിലേക്കാണ് എത്തിയത്.

കോണ്‍ഗ്രസ് നേതാക്കള്‍
ഇതിന് പിന്നാലെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു പോയിട്ടുണ്ട്. തെരഞ്ഞെടുപ്പിനോനടുത്ത് കൂടുതല്‍ പേര്‍ പോയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. 2016ല്‍ അസമിലും 2017 ല്‍ മണിപ്പൂരിലും 2018 ല്‍ ത്രിപുരയിലും നേരിട്ട അതേ തരത്തിലുള്ള മുതിര്‍ന്ന നേതാക്കളുടെ കൊഴിഞ്ഞ് പോക്കാണ് മിസോറാമിലും കോണ്‍ഗ്രസ് നേരിടുന്നത്.

ബിജെപി
ഈ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നും നേതാക്കള്‍ പോയത് ബിജെപിയിലേക്കായിരുന്നു. അത് തന്നെയാണ് ബിജെപിയെ ഈ സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ എത്താന്‍ സഹായിച്ചതും. അതേസമയം മിസോറാമില്‍ നേതാക്കള്‍ പോകുന്നത് ബിജെപിയിലേക്കല്ലെന്നതാണ് കോണ്‍ഗ്രസിന് നേരിയ ആശ്വാസം പകരുന്നത്.

പ്രതിരോധിക്കും
എന്നാല്‍ ഈ കൊഴിഞ്ഞുപോക്കിനെ പ്രതിരോധിക്കാന്‍ പുതിയ തന്ത്രങ്ങളാണ് കോണ്‍ഗ്രസ് നേതൃത്വം ഒരുക്കുന്നത്. നിലവില്‍ 70-80 നും ഉടയില്‍ പ്രായമുള്ള പത്തോളം പേര്‍ എംഎല്‍എമാരായി ഉണ്ട്. ഇവരെ വരും തിരഞ്ഞെടുപ്പില്‍ പരിഗണിക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ തിരുമാനം.

യുവാക്കള്‍ക്ക്
പരാമവധി യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ടാവും സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കുകയെന്ന് സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ഭൂപേന്‍ ബോറ പറഞ്ഞു. അതേസമയം 70 ശതമാനം എംഎല്‍എമാര്‍ക്കും സിറ്റിങ്ങ് സീറ്റുകള്‍ നല്‍കും.

പുതുമുഖങ്ങള്‍
40 അംഗ നിയമസഭയില്‍ 12 പേര്‍ എങ്കിലും പുതിയമുഖങ്ങളായിരിക്കും. പ്രായമായ സിറ്റിങ്ങ് എംഎല്‍എമാരെ പരമാവധി ഒഴിവാക്കി യുവാക്കള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കുമെന്നും ബൂപേന്‍ ബോറ വ്യക്തമാക്കിയിട്ടുണ്ട്.

സ്ഥാനാര്‍ത്ഥികള്‍
ഇത്തവണ സ്ക്രീനിങ്ങ് കമ്മിറ്റിയാണ് സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചുള്ള അന്തിമ തിരുമാനം കൈക്കൊള്ളുക. ആദ്യം നോമിഷേന്‍ കമ്മിറ്റി സ്ഥാനാര്‍ത്ഥികളുടെ ഒരു പട്ടിക തയ്യാറാക്കും. പിന്നാലെ സ്ക്രീനിങ്ങ് കമ്മിറ്റി അന്തിമ പട്ടിക തയ്യാറാക്കുമെന്നും ബൂപേന്‍ ബോറ പറഞ്ഞു.

മിസോറാം നാഷ്ണല്‍ ഫ്രണ്ട്
അതിനിടെ നേതാക്കള്‍ പലരും പ്രധാന പ്രതിപക്ഷമായ മിസോറാം നാഷ്ണല്‍ ഫ്രണ്ടിലേക്ക് ചേക്കേറുന്നത് മുതലാക്കാന്‍ ഒരുങ്ങുകയാണ് എംഎന്‍എഫ്. നേതാക്കള്‍ കൂട്ടത്തോടെ എത്തുന്നത് പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം ഭരണം തിരിച്ചുപിടിക്കാന്‍ സഹായിച്ചേക്കുമെന്ന് എംഎന്‍എഫ് നേകൃത്വം കരുതുന്നു. നിരവധി സിറ്റിങ്ങ് എംഎല്‍മാര്‍ക്ക് വരാനിരിക്കുന്ന ദിവസങ്ങളില്‍ സീറ്റ് നഷ്ടമാവുമെന്നും അവരില്‍ പലരും എംഎന്‍എഫ് കാമ്പില്‍ എത്തുമെന്നും നേതൃത്വം കണക്കുകൂട്ടുന്നുണ്ട്.












Click it and Unblock the Notifications