രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം ഏറ്റെടുത്ത് കര്‍ഷകര്‍.... വായ്പ അടയ്ക്കുന്നത് അവസാനിപ്പിച്ചു!!
ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ബിജെപിയുടെ കോട്ടകളില്‍ ശക്തമായ തേരോട്ടത്തിനൊരുങ്ങുന്നു. അതിന് മുമ്പ് സംസ്ഥാനത്തുടനീളമുള്ള കര്‍ഷകര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. കാര്‍ഷിക വായ്പ എഴുതി തള്ളുമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം ഏറ്റെടുത്തിരിക്കുകയാണ് കര്‍ഷകര്‍. പലയിടങ്ങളിലും ഇവര്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് വായ്പ അടയ്ക്കുന്നത് നിര്‍ത്തിയിരിക്കുകയാണ്.
ബിജെപിയേക്കാള്‍ മുന്‍തൂക്കം കോണ്‍ഗ്രസിനാണെന്ന് ഇതിലൂടെ വ്യക്തമാകുകയാണ്. രാഹുലിന്റെ ജനപ്രീതിയും അദ്ദേഹത്തിന് ജനങ്ങള്‍ക്കിടയിലുള്ള സ്വീകാര്യതയും ഇതോടെ വര്‍ധിച്ചിരിക്കുകയാണ്. 2013, 14 വര്‍ഷങ്ങളില്‍ രാജ്യത്തൊന്നാകെ അലയടിച്ച മോദി തരംഗത്തിന് തുല്യമായി ഇത്തവണ കോണ്‍ഗ്രസ് രാഹുലിലൂടെ വലിയ തരംഗം ഉണ്ടാക്കുമെന്ന് വ്യക്തമാണ്. അതേസമയം ശിവരാജ് സിംഗ് ചൗഹാന്റെ മണ്ഡലമായ ബുദ്‌നിയില്‍ രാഹുല്‍ നടത്തുന്ന റാലിയില്‍ ബിജെപി ഇതോടെ കടുത്ത ആശങ്കയിലാണ്.
കോണ്‍ഗ്രസിന്റെ പ്രകടനപത്രിക
കര്‍ഷകര്‍ക്ക് പ്രാധാന്യം നല്‍കിയുള്ളതായിരുന്നു കോണ്‍ഗ്രസിന്റെ പ്രകടനപത്രിക. അധികാരത്തിലെത്തിയാല്‍ രണ്ട് ലക്ഷം വരെയുള്ള കാര്‍ഷിക വായ്പകളെല്ലാം എഴുതി തള്ളുമെന്നും രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരമുള്ള നിര്‍ദേശങ്ങളും കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് അടിസ്ഥാന വില ഉറപ്പുവരുത്തുന്ന കാര്യങ്ങളും നടപ്പാക്കുമെന്ന് കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പറഞ്ഞിരുന്നു.
രാഹുലിന്റെ സംസ്ഥാന പര്യടനം
കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് രാഹുല്‍ ഗാന്ധി സംസ്ഥാനത്ത് ഉടനീളം പര്യടനം നടത്തുകയും ചെയ്തിരുന്നു. ഈ വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതിനെ കുറിച്ചായിരുന്നു അദ്ദേഹം കര്‍ഷക മേഖലകളില്‍ സംസാരിച്ച് കൊണ്ടിരുന്നത്. ഇത് വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ടിരുന്നു. ജൂണ്‍ ആറിന് കര്‍ഷകരുടെ വായ്പ എഴുതി തള്ളുന്ന കാര്യം അദ്ദേഹം മന്ദ്‌സോറില്‍ ഉന്നയിച്ചിരുന്നു. ഇതിന് വന്‍ സ്വീകാര്യതയാണ് ഉണ്ടായിരിക്കുന്നത്.
ഏറ്റെടുത്ത് കര്‍ഷകര്‍
രാഹുലിന്റെ പ്രഖ്യാപനത്തെ കര്‍ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ പല ബാങ്കുകളിലും കര്‍ഷക വായ്പ തിരിച്ചടയ്ക്കുന്നതില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാഹുലിന്റെ റാലി നടന്ന എല്ലാ മേഖലയിലും വന്‍ ഇടിവാണ് വായ്പയുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. മന്ദ്‌സോറില്‍ ഇക്കാര്യം ഉന്നയിച്ചതിന് ശേഷമുള്ള എല്ലാ റാലികളിലും രാഹുല്‍ കാര്‍ഷിക വായ്പ പ്രധാന പ്രചാരണായുധമാക്കിയിരുന്നു.
10 ദിവസത്തിനുള്ളില്‍.....
ഞെട്ടിച്ച പ്രഖ്യാപനങ്ങളാണ് രാഹുലില്‍ നിന്ന് ഉണ്ടായത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ച് പത്ത് ദിവസത്തിനുള്ളില്‍ തന്നെ കാര്‍ഷിക വായ്പകള്‍ എഴുതി തള്ളുമെന്നായിരുന്നു പ്രഖ്യാപനം. ഇത് ജോതിരാദിത്യ സിന്ധ്യയും കമല്‍നാഥും കോണ്‍ഗ്രസ് റാലികളില്‍ ഉന്നയിക്കുകയും ചെയ്തു. കര്‍ഷകര്‍ അറിഞ്ഞ് കൊണ്ട് തന്നെയാണ് വായ്പകള്‍ അടയ്ക്കാതിരിക്കുന്നതെന്ന് ബാങ്കുകള്‍ പറയുന്നു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയതിന് ശേഷം ഇത് അടയ്ക്കാമെന്നാണ് കര്‍ഷകര്‍ പറയുന്നത്.
കാര്‍ഷിക നേട്ടമുണ്ടാക്കിയ വര്‍ഷം
മധ്യപ്രദേശില്‍ ഈ വര്‍ഷം ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് കര്‍ഷകരാണ്. കാര്‍ഷിക വിളകളെല്ലാം നല്ല രീതിയിലാണ് വിപണിയില്‍ വിറ്റുപോയത്. എന്നിട്ടും ഇവര്‍ പണം അടയ്ക്കാത്തത് കോണ്‍ഗ്രസിന് ആത്മവിശ്വാസം നല്‍കുന്നതാണ്. അധികാരത്തിലെത്താനുള്ള അവരുടെ ആഗ്രഹം നടക്കുമെന്ന് ഉറപ്പാണ്. സഹകരണ ബാങ്കുകളും തദ്ദേശീയ ബാങ്കുകളും വായ്പ തിരിച്ചടയ്ക്കാത്തതിനാല്‍ കര്‍ഷകരെ സമീപിച്ചപ്പോള്‍ അവര്‍ പറഞ്ഞത് കോണ്‍ഗ്രസ് ഞങ്ങളെ സംരക്ഷിക്കുമെന്നാണ്. ചരിത്രത്തില്‍ ഇതുവരെ കാണാത്ത തിരഞ്ഞെടുപ്പ് പ്രതിഭാസമാണ് ഇത്തവണ നടക്കുന്നതെന്നാണ് ഇവര്‍ സൂചിപ്പിക്കുന്നത്.
ആര് ജയിക്കും?
സംസ്ഥാന രാഷ്ട്രീയം രാഹുല്‍ ഗാന്ധി മാറ്റി മറിച്ചെന്നാണ് കര്‍ഷകര്‍ അവകാശപ്പെടുന്നത്. വോട്ടര്‍മാരില്‍ 70 ശതമാനം കര്‍ഷകരാണ്. ഇവര്‍ക്കിടയില്‍ കോണ്‍ഗ്രസിനെ കുറിച്ച് വലിയ പ്രതീക്ഷയാണുള്ളത്. എന്നാല്‍ മന്ദ്‌സോറിലെ പ്രക്ഷോഭത്തോടെ ബിജെപിയെ ഇവര്‍ കൈയ്യൊഴിഞ്ഞിരിക്കുകയാണ്. ഇതിന് പുറമേ ബിജെപിയുടെ പ്രകടനപത്രികയില്‍ കര്‍ഷകരെ കൈയ്യിലെടുക്കുന്ന യാതൊരു വാഗ്ദാനവും ഇല്ല. അതേസമയം ബിജെപി പറയുന്നത് തിരഞ്ഞെടുപ്പ് കാലത്തെ പ്രചാരണമാണ് ഇതെന്നാണ്. പക്ഷേ കോണ്‍ഗ്രസ് മൃഗീയ ഭൂരിപക്ഷത്തിലേക്കാണ് സംസ്ഥാനത്ത് കുതിച്ച് കൊണ്ടിരിക്കുന്നത്.
പഞ്ചാബ് മാതൃക
യുപിഎ സര്‍ക്കാരിന്റെ കാലത്ത് 74000 കോടിയുടെ കാര്‍ഷിക വായ്പയാണ് കോണ്‍ഗ്രസ് എഴുതി തള്ളിയത്. ഇതാണ് കര്‍ഷകരുടെ പ്രതീക്ഷയ്ക്ക് കാരണം. പഞ്ചാബില്‍ കാര്‍ഷിക വായ്പ എഴുതി തള്ളിയത് മികച്ച രീതിയിലായിരുന്നു. ബിജെപി മൂന്ന് തവണ വാഗ്ദാനങ്ങള്‍ മാത്രമാണ് മധ്യപ്രദേശില്‍ നല്‍കിയതെന്ന് മുന്‍ ആര്‍എസ്എസ് നേതാവ് കാക്കാജി പറയുന്നു. അതേസമയം ആര്‍എസ്എസിന്റെ നേതൃത്വത്തിലുള്ള ഭാരതീയ കിസാന്‍ സംഘും ബിജെപിക്ക് എതിരാണ്. കോണ്‍ഗ്രസിന് വോട്ട് ചെയ്യാനാണ് ഇവരുടെ നിര്‍ദേശം.
രാഹുല്‍ ബുദ്‌നിയിലേക്ക്
രാഹുല്‍ ഗാന്ധിയുടെ അടുത്ത പ്രചാരണം ബുദ്‌നിയിലാണ്. ബിജെപിയെ ആശങ്കപ്പെടുത്തുന്ന പ്രചാരണമാണ് ഇത്. ശിവരാജ് സിംഗ് ചൗഹാന്റെ മണ്ഡലത്തില്‍ രാഹുലിന്റെ പ്രഖ്യാപനങ്ങള്‍ക്ക് പിന്തുണ ലഭിച്ചാല്‍ പിന്നെ ബിജെപിക്ക് ഒരു സാധ്യതയും സംസ്ഥാനത്ത് ഇല്ലാതാവും. മുമ്പ് ദിഗ്വിജയ് സിംഗിനെതിരെ ചൗഹാന്‍ മത്സരിച്ച പോലെ അരുണ്‍ യാദവിനെ ഇവിടെ മത്സരിക്കാനിറക്കിയിരിക്കുകയാണ് രാഹുല്‍. ദളിത് കര്‍ഷക വോട്ടുകള്‍ അരുണ്‍ യാദവിന് അനുകൂലമായി മാറുമെന്നാണ് സൂചന. രാഹുലിന്റെ പ്രചാരണം മണ്ഡലത്തിലെ പോരാട്ടം ശക്തമാക്കും.
പികെ ശശിക്കെതിരെ നടപടിയെടുക്കുന്നത് സിപിഎം നീട്ടിവെച്ചു...... കടുത്ത നടപടിയുണ്ടാവില്ല!!
രാജസ്ഥാൻ ബിജെപിയിൽ കലാപം; നാലു മന്ത്രിമാരുൾപ്പെടെ 11 നേതാക്കളെ പുറത്താക്കി