രാഹുല്‍ ഗാന്ധിയുടെ മന്ത്രിസഭാ രൂപീകരണം അമ്പരിപ്പിക്കും.... 54 മണ്ഡലങ്ങളിലെ നീക്കം ഇങ്ങനെ
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പുതിയ രീതികളില്‍ അമ്പരന്നിരിക്കുകയാണ് പ്രവര്‍ത്തകര്‍. അദ്ദേഹം ഓരോ ദിവസവും ഓരോ മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. രണ്ട് സംസ്ഥാനങ്ങളില്‍ രാഹുല്‍ മന്ത്രിമാരെ തിരഞ്ഞെടുത്തതാണ് ഇപ്പോള്‍ മുതിര്‍ന്ന നേതാക്കളെ ഞെട്ടിച്ചിരിക്കുകയാണ്. ഇവരുടെ അഭിപ്രായം പരിഗണിച്ചെങ്കിലും തീരുമാനങ്ങള്‍ രാഹുലിന്റേതായ രീതിയിലാണ് പുറത്തുവന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് രാഹുലിന്റെ ഈ പ്രവര്‍ത്തനം.
മുതിര്‍ന്ന നേതാക്കള്‍ ഈ തീരുമാനത്തില്‍ വ്യക്തത വരുത്താനായി രാഹുലിനെ സമീപിക്കുകയും ചെയ്തു. 54 മണ്ഡലങ്ങള്‍ ലക്ഷ്യമിട്ടാണ് താന്‍ മന്ത്രിമാരെ നിയമിച്ചതെന്നാണ് രാഹുല്‍ അഭിപ്രായപ്പെട്ടത്. രാജസ്ഥാനിലും മധ്യപ്രദേശിലുമാണ് രാഹുല്‍ തന്റെ നിര്‍ദേശം നടപ്പാക്കിയത്. ഇവിടെ ബിജെപി തിരിച്ചുവരവിന് ശ്രമിക്കുന്നതിനിടെയാണ് രാഹുല്‍ തിരിച്ചടിയുമായി എത്തിയിരിക്കുന്നത്. മന്ത്രിമാരുടെ തിരഞ്ഞെടുപ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നത് എങ്ങനെയാണെന്ന് രാഹുല്‍ വിശദീകരിക്കുന്നുണ്ട്.
ലോക്‌സഭയ്ക്കായി ഒരുങ്ങുക
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാനാണ് രാഹുല്‍ ഗാന്ധി മുതിര്‍ന്ന നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. പലയിടത്തും കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതില്‍ നിന്ന് പ്രമുഖ കക്ഷികള്‍ പിന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് രാഹുല്‍ തീരുമാനമെടുത്തിരിക്കുന്നത്. പാര്‍ട്ടി വിജയിക്കാന്‍ ആഗ്രഹിക്കുന്ന സീറ്റുകളില്‍ നിന്നുള്ള എംഎല്‍എമാരെയാണ് രാഹുല്‍ മന്ത്രിസ്ഥാനത്തേക്ക് നിയമിച്ചിരിക്കുന്നത്. ഇത് മധ്യപ്രദേശിലെയും രാജസ്ഥാനിലെയും 54 സീറ്റുകള്‍ ലക്ഷ്യമിട്ടാണ്.
പുതുമുഖങ്ങള്‍ക്ക് അവസരം
യുവാക്കള്‍ക്കാണ് മന്ത്രിസഭയില്‍ ഇത്തവണ രാഹുല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. രണ്ട് സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരായി മുതിര്‍ന്ന നേതാക്കളായ കമല്‍നാഥിനെയും അശോക് ഗെലോട്ടിനെയുമാണ് നിയമിച്ചത്. എന്നാല്‍ മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍ എത്തുമ്പോള്‍ മുഖ്യമന്ത്രിമാര്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ ഇടപഴകാനാവും എന്നാണ് രാഹുല്‍ കരുതുന്നത്. മുതിര്‍ന്നവര്‍ക്കായി മുഖ്യമന്ത്രിമാര്‍ സമ്മര്‍ദം ചെലുത്തിയെങ്കിലും രാഹുല്‍ തള്ളുകയായിരുന്നു.
അമ്പരപ്പിച്ച നീക്കം
രാജസ്ഥാനില്‍ 23 മന്ത്രിമാരെയാണ് രാഹുല്‍ പ്രഖ്യാപിച്ചത്. ഇതില്‍ 17 പേര്‍ പുതുമുഖങ്ങളാണ്. മധ്യപ്രദേശിലെ 28 മന്ത്രിമാരില്‍ 22 പേര്‍ പുതുമുഖങ്ങളാണ്. ഇത് മുതിര്‍ന്ന നേതാക്കളെ അമ്പരിപ്പിച്ച നീക്കമാണ്. അതേസമയം രാജസ്ഥാനില്‍ അഞ്ച് വകുപ്പുകള്‍ രാഹുല്‍ ഒഴിച്ചിട്ടിരിക്കുകയാണ്. മധ്യപ്രദേശില്‍ ആറ് വകുപ്പുകളാണ് ഒഴിച്ചിട്ടിരിക്കുന്നത്. ഇതില്‍ സര്‍പ്രൈസ് ഒരുക്കിയിട്ടുണ്ട്. രാഹുല്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മന്ത്രിസഭാ പുനസംഘടന ഉണ്ടാവുമെന്ന് സൂചനയുണ്ട്.
സുപ്രധാന മേഖലകള്‍
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വിജയിച്ച മണ്ഡലങ്ങളില്‍ ഉള്ളവര്‍ക്ക് പ്രത്യേകം മന്ത്രിപദവി നല്‍കാന്‍ രാഹുല്‍ ശ്രമിച്ചിട്ടുണ്ട്. അതിന് പുറമേ പ്രതീക്ഷിച്ച വിജയം നേടാത്ത ഇടങ്ങളില്‍ നിന്നുള്ളവരും പട്ടികയിലുണ്ട്. ഭോപ്പാല്‍, ജബല്‍പൂര്‍, ധര്‍ എന്നീ മേഖലകളില്‍ നിന്ന് രണ്ട് മന്ത്രിമാരുണ്ട്. കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായ ഗ്വാളിയോറില്‍ നിന്ന് മൂന്ന് മന്ത്രിമാരാണ് ഉള്ളത്. ഇതില്‍ ഇന്‍ഡോര്‍ ബിജെപിയുടെ ശക്തികേന്ദ്രമാണ്. പാര്‍ലമെന്റ് സ്പീക്കര്‍ സുമിത്ര മഹാജന്‍ ജബല്‍പൂരില്‍ നിന്നാണ് പാര്‍ലമെന്റിലെത്തിയത്.
ബിജെപിക്കെതിരെയുള്ള നീക്കങ്ങള്‍
ബിജെപിയുടെ ശക്തികേന്ദ്രങ്ങളില്‍ നിന്ന് മന്ത്രിമാര്‍ ഉണ്ടായാല്‍ അത് വന്‍ നേട്ടമാകുമെന്ന് രാഹുല്‍ മുഖ്യമന്ത്രിമാരെ അറിയിച്ചിട്ടുണ്ട്. ഉദാഹരണത്തില്‍ ബിജെപി ഒരിക്കലും തോല്‍ക്കാത്ത ധര്‍ ജില്ലയില്‍ നിന്ന് ആകെയുള്ള ഏഴ് സീറ്റില്‍ ഇത്തവണ കോണ്‍ഗ്രസിന് ലഭിച്ചത് ആറ് സീറ്റാണ്. ഇവിടെ കോണ്‍ഗ്രസ് ലോക്‌സഭാ മണ്ഡലം പിടിക്കാനുള്ള നീക്കത്തിലാണ്. കേന്ദ്ര മന്ത്രി നരേന്ദ്ര സിംഗ് തോമറാണ് ഇവിടെ മത്സരിക്കുന്നത്. മന്ത്രിമാര്‍ ബിജെപി കോട്ടകളില്‍ നിന്നുണ്ടായാല്‍ പ്രചാരണം ശക്തമാക്കാനും സാധിക്കുമെന്ന് രാഹുല്‍ പറയുന്നു.
ചിലരെ ഒഴിവാക്കി
മാല്‍വ-നിമര്‍, ഗ്വാളിയോര്‍-ചമ്പല്‍ മേഖലകളില്‍ നിന്ന് 14 മന്ത്രിമാരെയാണ് രാഹുല്‍ നിയമിച്ചത്. വിന്ധ്യയില്‍ കോണ്‍ഗ്രസ് ആറ് സീറ്റിലാണ്. ജയിച്ചത്. എന്നിട്ടും ഇവിടെ നിന്ന് ഒരു മന്ത്രിയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസിന് തിരിച്ചടി നേരിട്ട മന്ദ്‌സോര്‍, കജുരാവോ, എന്നീ മണ്ഡലങ്ങളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കജുരാവോ ബിജെപി 2004 മുതല്‍ ജയിച്ച് വരുന്ന മണ്ഡലമാണ്. മന്ദ്‌സോര്‍ 1989 മുതല്‍ ബിജെപിയെ പിന്തുണയ്ക്കുന്നുണ്ട്. അതേസമയം മൊറേനയില്‍ എഴ് സീറ്റ് നേടിയിട്ടും മന്ത്രിയെ ലഭിച്ചിട്ടില്ല. ഇവര്‍ക്കൊക്കെ പുനസംഘടനയില്‍ അവസരം നല്‍കാനാണ് സാധ്യത.
രാജസ്ഥാനിലെ തന്ത്രം
രാജസ്ഥാനില്‍ ജാട്ട്, എസ്‌സി എസ്ടി എംഎല്‍എമാര്‍ക്കാണ് മന്ത്രിസ്ഥാനം ലഭിച്ചത്. ഇവര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാവുമെന്ന് ഉറപ്പാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്‌സി എസ്ടി വോട്ടുകള്‍ ഭൂരിപക്ഷം ലഭിച്ചത് കോണ്‍ഗ്രസിനാണ്. ജയ്പൂരില്‍ നിന്ന് മൂന്ന് മന്ത്രിമാരെ രാഹുല്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇവിടെ രണ്ട് ലോക്‌സഭാ സീറ്റാണുള്ളത്. ജയ്പൂര്‍ 1989 മുതല്‍ ബിജെപി കൈവശം വെച്ചിരുന്ന സീറ്റായിരുന്നു. ഇവിടെ കേന്ദ്ര മന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡിന്റെ മണ്ഡലമാണ.് അദ്ദേഹം തോല്‍ക്കുമെന്നാണ് രാഹുല്‍ ഗാന്ധിയുടെ ഇന്റേണല്‍ ടീമിന്റെ റിപ്പോര്‍ട്ട്.
രണ്ട് സംസ്ഥാനം പിടിക്കും
രാഹുലിന്റെ നീക്കങ്ങള്‍ കോണ്‍ഗ്രസിനെ വന്‍ നേട്ടത്തിലേക്ക് നയിക്കുമെന്ന് ഉറപ്പാണ്. ഇപ്പോള്‍ രാഹുല്‍ പരിഗണിച്ചിരിക്കുന്ന മണ്ഡലങ്ങളെല്ലാം ബിജെപി അവഗണിച്ചിരിക്കുന്ന മണ്ഡലങ്ങളാണ്. ഇനി മന്ത്രിമാരെ നല്‍കാതിരുന്ന സ്ഥലങ്ങള്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം കാണുമ്പോള്‍ തനിയെ വോട്ട് ചെയ്യുമെന്നും രാഹുലിന് ഉറപ്പുണ്ട്. രാജസ്ഥാനില്‍ ബിക്കാനീറില്‍ വന്‍ നേട്ടമുണ്ടാക്കാന്‍ രാഹുല്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ നീക്കം വിജയിച്ചെന്ന് ഇന്റേണല്‍ സര്‍വേയില്‍ തെളിഞ്ഞാല്‍ അത് എല്ലാ ഇടത്തും നടപ്പാക്കാനും രാഹുല്‍ ശ്രമിക്കും.
കോണ്‍ഗ്രസിനെ കൈവിട്ട് അഖിലേഷും; മൂന്നാം മുന്നണിക്കൊപ്പമെന്ന് സൂചന, മധ്യപ്രദേശില്‍ കലിപ്പ്
ഉത്തർ പ്രദേശിലെ ബിജെപി തെരഞ്ഞെടുപ്പ് ചുമതല മോദിയുടെ കടുത്ത എതിരാളിക്ക്! ഷായുടെ പുതിയ നീക്കം