'രാഹുൽ തിരിച്ചിറങ്ങുന്നത് കാശ്മീരിൽ നിന്ന് മാത്രം, യാത്ര ഇന്ത്യയുടെ ചരിത്രത്തിൽ രേഖപ്പെട്ട് കഴിഞ്ഞു'
14 സംസ്ഥാനങ്ങളിലെ 75 ജില്ലകളിലൂടെയാണ് യാത്ര കടന്ന് പോയത്. യാത്രയുടെ സമാപന സമ്മേളനത്തിൽ 12 ഓളം പ്രതിപക്ഷ പാർട്ടികളുടെ സാന്നിധ്യം ശ്രദ്ധേയമായി.

ദില്ലി: 135 ദിവസത്തെ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് കാശ്മീരിൽ സമാപനം കുറിച്ചിരിക്കുകയാണ്. 14 സംസ്ഥാനങ്ങളിലെ 75 ജില്ലകളിലൂടെയായിരുന്നു യാത്ര കടന്ന് പോയത്. ഇപ്പോഴിതാ യാത്രയുടെ വിജയത്തിൽ കോൺഗ്രസ് പ്രവർത്തകർക്കും ജനങ്ങൾക്കും നന്ദി പറയുകയാണ് പാർട്ടി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. മൂവായിരത്തിലധികം കിലോമീറ്ററുകൾ നടന്നുകയറി കശ്മീരിൽ നിന്ന് മാത്രമാണ് ഭാരത് ജോഡോ യാത്ര തിരിച്ചിറങ്ങുന്നതെന്നും കോൺഗ്രസും രാഹുൽ ഗാന്ധിയും ഈ രാജ്യത്തിന്റെ ഹൃദയഭൂമിയിൽ എക്കാലവും നിലനിൽക്കുമെന്നും കെസു വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു. കെസിയുടെ കുറിപ്പിന്റെ പൂർണരൂപം വായിക്കാം
"കശ്മീരിൽ കാൽനടയായി പോകരുതെന്നും വാഹനത്തിൽ പോകണമെന്നുമാണ് എന്നോട് സുരക്ഷാ സൈനികർ പറഞ്ഞത്. മൂന്ന്-നാല് ദിവസം മുൻപ് ജില്ലാ ഭരണകൂടവും എന്നോട് പറഞ്ഞു, ഞാൻ കാൽനടയായി പോയാൽ എന്റെ നേർക്ക് ഗ്രനേഡ് എറിയപ്പെടുമെന്ന്. എന്നെ വെറുക്കുന്നവർക്ക് എന്റെ വെള്ള ടീ ഷർട്ടിന്റെ നിറം ചുവപ്പാക്കാൻ ഒരവസരം നൽകാമെന്ന് ഞാനും കരുതി. എന്റെ കുടുംബവും ഗാന്ധിജിയും എന്നെ പഠിപ്പിച്ചത്, ഭയമില്ലാതെ ജീവിക്കാനാണ്. അല്ലാത്തപക്ഷം അതൊരു ജീവിതമാവില്ലെന്നാണ്. പക്ഷേ, ഞാൻ വിചാരിച്ചത് പോലെ തന്നെ സംഭവിച്ചു. ജമ്മു കശ്മീരിലെ ജനങ്ങൾ ഗ്രനേഡ് അല്ല, സ്നേഹം മാത്രമാണ് എനിക്ക് നൽകിയത്."
കശ്മീരിൽ നിർത്താതെ മഞ്ഞ് പെയ്യുന്ന ഈ ദിനം ഒരിക്കൽക്കൂടി രാഹുൽ ഗാന്ധി സ്നേഹമായി മാറി. കശ്മീരിലെ ജനങ്ങൾ ഹൃദയം കൊടുത്ത് വാങ്ങിയ സ്നേഹം. അതിശൈത്യത്തെ ഒരു തരിമ്പ് പോലും വകവെയ്ക്കാതെയിറങ്ങിയ ഒരു ജനത രാഹുലിന്റെ വാക്കുകളെ ഏറ്റെടുക്കുന്ന കാഴ്ച രാജ്യം കണ്ടു.
വല്ലാതെ വൈകാരികമായി ഇന്ന് രാഹുൽ സംസാരിച്ചത് ഇപ്പോഴും ഉള്ളിലൊരു നീറ്റലായി നിൽക്കുന്നുണ്ട്. അച്ഛന്റെയും മുത്തശ്ശിയുടെയും മരണങ്ങൾ രണ്ട് ദുരന്തങ്ങൾ പോലെ ഫോൺവിളികളായി ഏറ്റുവാങ്ങേണ്ടി വന്ന ബാല്യവും യൗവനവും ജീവിതമായി അനുഭവിച്ച മനുഷ്യനാണ് ഇന്നാ ഓർമകളെ ഒരിക്കൽക്കൂടി നമ്മളിലേക്കെത്തിച്ചത്
പ്രിയപ്പെട്ടവരുടെ മരണം വിളിച്ചുപറഞ്ഞെത്തുന്ന ഫോൺ വിളികൾ ഇല്ലാതാകുന്ന സ്നേഹം പതഞ്ഞൊഴുകുന്ന ഇന്ത്യക്ക് വേണ്ടിയായിരുന്നു ഈ യാത്രയെന്ന് രാഹുൽ പറയുമ്പോൾ, കശ്മീരിലെ മരംകോച്ചുന്ന തണുപ്പിൽ ആ മനുഷ്യന്റെ കണ്ണുകൾ ഈറനണിയുന്നുണ്ടായിരുന്നു. കന്യാകുമാരിയിൽ നിന്ന് തുടങ്ങിയ പദയാത്ര ഹൃദയത്തോളം ഏറ്റുവാങ്ങിയ ഈ രാജ്യത്തെ ജനങ്ങളോട് സ്നേഹത്തിന്റെ ഭാഷയിൽ നന്ദി പറഞ്ഞ് ഞങ്ങൾ കശ്മീർ വിടുന്നു. വീണ്ടും കാണുമെന്ന ഉറപ്പിൽ.
ശ്രീനഗറിലെ പാർട്ടി ആസ്ഥാനത്ത് ഇന്ന് എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ദേശീയ പതാക ഉയർത്തിയതോടെ ഭാരത് ജോഡോ യാത്ര ഔദ്യോഗികമായി സമാപിച്ചു. വിവിധ പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ ഇന്ന് ശ്രീനഗറിൽ യാത്രയുടെ സമാപനത്തിൽ പങ്കാളികളായി. ഇങ്ങനെ പ്രതിപക്ഷ ഐക്യത്തിനും വിദ്വേഷത്തിന്റെ കാലത്തെ സ്നേഹത്തിന്റെ രാഷ്ട്രീയത്തിനും വേദിയായ യാത്ര ഇന്ത്യയുടെ ചരിത്രത്തിൽ രേഖപ്പെട്ട് കഴിഞ്ഞു. മൂവായിരത്തിലധികം കിലോമീറ്ററുകൾ നടന്നുകയറി കശ്മീരിൽ നിന്ന് യാത്ര മാത്രമാണ് തിരിച്ചിറങ്ങുക. കോൺഗ്രസും രാഹുൽ ഗാന്ധിയും ഈ രാജ്യത്തിന്റെ ഹൃദയഭൂമിയിൽ എക്കാലവും നിലനിൽക്കും. ആ നിലയിലേക്ക് യാത്ര വിജയമാക്കിത്തീർത്ത ഓരോ കോൺഗ്രസുകാർക്കും അതിലുപരി ഈ ചരിത്ര വിജയത്തിന്റെ നേരവകാശികളായ ഭാരത് യാത്രികൾ , സംസ്ഥാനന്തര യാത്രികർ, അതിഥിയാത്രികൾ വിവിധ സംസ്ഥാനങ്ങളിൽ യാത്രയോടൊപ്പം അണിചേർന്നവർ തുടങ്ങി എല്ലാ പദയാത്രികർക്കും പിന്തുണച്ചവർക്കും ഒപ്പം നിന്നവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി.












Click it and Unblock the Notifications