രാഹുൽ ഗാന്ധി 2.0; ഒടുവിൽ രാഹുലിന്റെ ഡിമാന്റ് അംഗീകരിച്ച് സോണിയ? ഇനി കളിമാറും, നിർണായകം
ദില്ലി; ലോക്സഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ച് പാർട്ടിയുടെ പടിയിറങ്ങിയ രാഹുൽ ഗാന്ധിയെ തിരിച്ചെത്തിക്കാൻ പാർട്ടി നേതൃത്വം ശക്തമായ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ ഇനി ഒരു സാധാരണ പ്രവർത്തകനായി മാത്രമേ തുടരുകയുള്ളൂവെന്നായിരുന്നു അദ്ദേഹം പല ഘട്ടങ്ങളിലായി ആവർത്തിച്ചത്. രാജ്യത്ത് പ്രതിപക്ഷ ഇടപെടലുകൾ ആവശ്യമായ സന്ദർഭങ്ങളിൽ എല്ലാം രാഹുൽ മൗനം തുടർന്നു. അതേസമയം കൊവിഡിന്റെ പശ്ചാത്തലത്തിൽ രാഹുലിന്റെ രണ്ടാം വരവിന്റെ സൂചനകളാണ് പാർട്ടി നേതൃത്വം നൽകുന്നത്.
രാഹുൽ മുന്നോട്ട് വെച്ച പല നിർദ്ദേശങ്ങൾക്കും സോണിയ പച്ചക്കൊടി വീശിയതോടെയാണ് രാഹുലിന്റെ തിരിച്ചുവരവിന് സാധ്യത തെളിയുന്നതെന്ന് നേതാക്കളും വെളിപ്പെടുത്തുന്നു, വിശദാംശങ്ങളിലേക്ക്

(രാഹുലിന്റെ) പുതിയ ടീം
കൊവിഡിന്റെ പശ്ചാത്തലത്തിൽ പാർട്ടി പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുകയെന്ന ലക്ഷ്യവുമായാണ് കഴിഞ്ഞ ദിവസം കോൺഗ്രസ് 11 അംഗ പ്രത്യേക ഉപദേശക സമിതി രൂപീകരിച്ചിരുന്നു. മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ദനുമായ ഡോ മൻമോഹൻ സിംഗാണ് പുതിയ ടീമിനെ നയിക്കുന്നത്. രാഹുൽ ഗാന്ധിയും ഈ ടീമിലെ അംഗമാണ്.

മിത്രഗണങ്ങളും
കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല, സംഘടനാ ചുമതലയുളള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, മുന്‍ കേന്ദ്രമന്ത്രിമാരായ പി ചിദംബരം, മനീഷ് തിവാരി, ജയ്‌റാം രമേശ് എന്നിവരും ടീമിലുണ്ട്. പ്രവീണ്‍ ചക്രവര്‍ത്തി, ഗൗരവ് വല്ലഭ്, സുപ്രിയ ശ്രിനാദെ, രോഹന്‍ ഗുപ്ത എന്നിവരാണ് പുതിയ ടീമിലെ മറ്റ് അംഗങ്ങൾ.

സമ്മതിച്ച് സോണിയ?
കൊവിഡ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പാർട്ടി തിരുമാനം രൂപപ്പെടുത്തുകയെന്ന ഉത്തരവാദിത്തമാണ് സംഘത്തിനുള്ളത്. അതേസമയം ഈ പതിനൊന്ന അംഗ ടീം തന്നെ രാഹുൽ ഗാന്ധിയുടെ ആവശ്യങ്ങൾ പലതും സോണിയ ഗാന്ധി അംഗീകരിച്ചെന്നതിന്റെ തെളിവാണെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.

മുതിർന്ന നേതാക്കൾക്കെതിരെ
മുൻ കാലങ്ങളിൽ പാർട്ടിയുടെ സുപ്രധാന കമ്മിറ്റികളിൽ ഇടംപിടിച്ചിരുന്ന അഹമ്മദ് പട്ടേൽ, എകെ ആന്റണി, അംബിക സോണി, ഗുലാം നബി ആസാദ്, ആനന്ദ് ശർമ്മ എന്നീ മുതിർന്ന നേതാക്കൾ പുതിയ കമ്മിറ്റിയിൽ ഇല്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. മുതിർന്ന നേതാക്കളുടെ ഇടപെടലിൽ നേരത്തേ രാഹുൽ ഗാന്ധി കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

ലോക്സഭ കാലത്ത്
ലോക്സഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തന്നെ പാർട്ടിയിലെ 'സോണിയ ബ്രിഗേഡ്' ആയ മുതിർന്ന നേതാക്കൾക്കെതിരെ രാഹുൽ രംഗത്തെത്തിയിരുന്നു.ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളിൽ പോലും മികച്ചപ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കാതെ പോയത് മുതിർന്ന നേതാക്കൾ മക്കളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തിയത് കൊണ്ടാണെന്നായിരുന്നു രാഹുലിന്റെ വിമർശനം.

വഴങ്ങി സോണിയ ഗാന്ധി
അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങി വരാൻ രാഹുൽ സന്നദ്ധത പ്രകടിപ്പിച്ചിരുന്നെങ്കിലും സ്ഥാനം ഏറ്റെടുക്കണമെങ്കിൽ തനിക്ക് പാർട്ടിയിൽ പൂർണ സ്വാതന്ത്ര്യം വേണമെന്ന നിലപാടിലായിരുന്നു രാഹുൽ ഗാന്ധി. എന്നാൽ മുതിർന്ന നേതാക്കളെ മാറ്റി നിർത്തിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ പാർട്ടിയെ കൂടുതൽ അപകടപ്പെടുത്തുമെന്നായിരുന്നു സോണിയ ഗാന്ധിയുടെ നിലപാട്.

കെസിയും പ്രവീൺ ചക്രവർത്തിയും
എന്നാൽ പുതിയ 11 അംഗ ഉപദേശക സമിതിയിൽ രാഹുൽ ഗാന്ധിയുടെ മിത്രഗണത്തിൽ പെട്ടവർ ആണ് ഉൾപ്പെട്ടതെന്നത് രാഹുലിന്റെ ആവശ്യത്തിന് സോണിയ പച്ചക്കൊടി കാട്ടിയതിന്റെ സൂചനായണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച് കെസി വേണുഗോപാൽ, സുർജേവാല, ചക്രവർത്തി, വല്ലഭ ഗുപ്ത എന്നിവരെ സംഘത്തിൽ ഉൾപ്പെടുത്തിയത്.

തിരിച്ചെത്തി നേതാക്കൾ
രാഹുൽ ഗാന്ധി പടിയിറങ്ങിയതോടെ കെസിയേയും ചക്രവർത്തിയേയുമെല്ലാം പാർട്ടിയുടെ നിർണായക പദവികളിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം മുതിർന്ന നേതാക്കൾ ശക്തമാക്കിയിരുന്നതായി പാർട്ടി വൃത്തങ്ങൾ പറയുന്നു. എന്നാൽ രാഹുലിന്റെ രണ്ടാം വരവിൽ ഈ നേതാക്കളെല്ലാം കൂടുതൽ ശക്തരായേക്കുമെന്നും നേതാക്കൾ അടക്കം പറയുന്നുണ്ട്.

ഗാന്ധി കുടുംബത്തിന് മാത്രം
11 അംഗ പുതിയ ടീം ഉൾപ്പെടെയുള്ള പാർട്ടി നീക്കങ്ങൾ രാഹുൽ ഗാന്ധി നിർണായക സ്ഥാനത്ത് എത്തുമെന്നതിന്റെ സൂചനയാണെന്ന് പേര് വെളിപ്പെടുത്താത കോൺഗ്രസ് നേതാവ് പറഞ്ഞതായി ഔട്ട് ലുക്ക് റിപ്പോർട്ട് ചെയ്തു. അതേസമയം അദ്ദേഹം അധ്യക്ഷ സ്ഥാനത്ത് തിരിച്ചെത്തുമോ അതോ സോണിയ ഗാന്ധി തന്നെ അധ്യക്ഷ സ്ഥാനത്ത് തുടരുമോയെന്നത് സംബന്ധിച്ച് ഗാന്ധി കുടുംബത്തിന് മാത്രമേ വ്യക്തതയുള്ളൂവെന്ന് നേതാവ് പറഞ്ഞു.

വിമർശനത്തിന്
അതേസയമയം നിലവിൽ കൊവിഡിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് രാഹുലിന്റെ നിർദ്ദേശം എന്ന് മറ്റൊരു കോൺഗ്രസ് നേതാവ് പറഞ്ഞു. പുതിയ ഉപദേശക സമിതിയും കൊവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങളെയാകും അഭിസംബോധ ചെയ്യുക. നിലവിൽ അദ്ദേഹം അധ്യക്ഷനായി തിരിച്ചെത്തുമോയെന്ന് പറയാൻ സാധിക്കില്ല, അത്തരമൊരു നീക്കം വിമർശനത്തിന് വഴിവെയ്ക്കുമെന്നും നേതാവ് പറഞ്ഞു.

ബിജെപി ആയുധമാക്കിയേക്കും
കൊവിഡ് പോലൊരു സാഹചര്യം രാഹുലിന്റെ മടങ്ങിവരവിന് വഴിയൊരുക്കുന്നുവെന്ന് തെറ്റായ സന്ദേശം നൽകും. ഇത് ആയുധമാക്കാൻ ബിജെപിയും ശ്രമിച്ചേക്കും. അത് പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഏപ്രിലോടെ പാർട്ടിയിലെ നേതൃനിരയിൽ നിർണായകമായ ഉടച്ച് വാർക്കലുകൾ ഉണ്ടാകുമെന്നാണ് നേതാക്കൾ കണക്ക് കൂട്ടുന്നത്.












Click it and Unblock the Notifications