രാഹുലിനെ ഷീല ദീക്ഷിത് കണ്ടു, ദില്ലിയിലെ 280 കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികള്‍ പിരിച്ച് വിട്ടു!
ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ വന്‍ തോല്‍വിക്ക് പിന്നാലെ ദില്ലിയിലെ 280 കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികള്‍ പിരിച്ച് വിട്ടു. ദില്ലിയിലെ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡണ്ട്, എഐസിസി സെക്രട്ടറിമാര്‍ എന്നിവര്‍ നേരത്തെ രാജി സമര്‍പ്പിച്ചിരുന്നു. ഈ കൂട്ട രാജിയുടെ പിന്നാലെയാണ് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികള്‍ ഷീല ദീക്ഷിത് പിരിച്ച് വിട്ടത്. രാഹുല്‍ ഗാന്ധിയുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് നടപടി.
തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നേറ്റം, നേട്ടമുണ്ടാക്കി യുഡിഎഫും! 44ൽ 22ഉം ഇടത്തോട്ട്, ബിജെപി 5ൽ
നേരത്തെ ഉത്തര്‍ പ്രദേശിലെ എല്ലാ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളും പിരിച്ച് വിട്ടിരുന്നു. പല സംസ്ഥാനങ്ങളിലും പാര്‍ട്ടിയുടെ സംഘടനാ തലങ്ങളിലുളള രാജി തുടരുകയാണ്. പാര്‍ട്ടിയെ പൊളിച്ച് പണിയുന്ന ജോലി രാഹുല്‍ ഗാന്ധിക്ക് എളുപ്പമാക്കുന്നതിന് വേണ്ടിയാണ് രാജികളെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ദില്ലിയില്‍ പുതിയ ബ്ലോക്ക്, ജില്ലാ കമ്മിറ്റി പ്രസിഡണ്ടുമാരെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി ഒരു പുതിയ കമ്മിറ്റി പാര്‍ട്ടി രൂപീകരിച്ചിരിക്കുകയാണ്. ദില്ലിയില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടാണ് നീക്കം. പാര്‍ട്ടി ഒറ്റക്കെട്ടാണ് എന്ന തോന്നലുണ്ടാക്കണം എന്നാണ് ഷീല ദീക്ഷിത് അടക്കമുളള നേതാക്കള്‍ക്ക് രാഹുല്‍ ഗാന്ധി നല്‍കിയിരിക്കുന്ന നിര്‍ദേശം എന്നാണ് റിപ്പോര്‍ട്ടുകള്‍.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ തരത്തില്‍ മാധ്യമങ്ങളില്‍ പ്രതികരിക്കുന്നതില്‍ നിന്ന് വിട്ട് നില്‍ക്കണം എന്നും നേതാക്കളോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ദില്ലിയുടെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി പിസി ചാക്കോ, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദില്ലിയില്‍ നിന്നും മത്സരിച്ച നേതാക്കള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. ദില്ലിയിലെ 7 സീറ്റുകളും ഇക്കുറിയും ബിജെപി തൂത്തുവാരിയിരുന്നു.