അയോധ്യ പ്രാണ പ്രതിഷ്ഠാ ദിനത്തിൽ രാഹുൽ ബട്ടദ്രവ സന്ദർശിക്കുന്നത് ഒഴിവാക്കണം; ഹിമന്ത ബിശ്വ ശർമ
അസം: രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ ശ്രീമന്ത ശങ്കരദേവന്റെ ജന്മസ്ഥലം സന്ദർശിക്കുന്നത് രാഹുൽ ഗാന്ധി ഒഴിവാക്കണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ശ്രീരാമനും മധ്യകാലത്തിലെ വൈഷ്ണ സിദ്ധനായ ശങ്കരദേവനും തമ്മിൽ ഒരു മത്സരം നടത്തേണ്ട കാര്യമില്ലെന്നും ഹിമന്ത പരിഹസിച്ചു.
'രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന തിങ്കളാഴ്ച ബട്ടദ്രവ സന്ദർശിക്കരുതെന്ന് ഞങ്ങൾ രാഹുൽ ഗാന്ധിയോട് അഭ്യർത്ഥിക്കുകയാണ്. അസമിനെ കുറിച്ച് തെറ്റായൊരു സന്ദേശം നൽകാൻ ഇത് കാരണമാകും', ഹിമന്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു. അസമിനെ ബാധിക്കാതെ, അനാവശ്യ മത്സരം സൃഷ്ടിക്കാതെ തന്നെ അദ്ദേഹത്തിന് മറ്റൊരു ദിവസം പുണ്യ സ്ഥലം സന്ദർശിക്കാമെന്നും ഹിമന്ത പറഞ്ഞു.

തിങ്കളാഴ്ച മോറിഗാവ്, ജാഗിറോഡ്, നെല്ലി എന്നിങ്ങനെയുള്ള പ്രദേശങ്ങൾ വഴിയാണ് രാഹുലിന്റെ ഭാരത് ജോഡോ യാത്ര സഞ്ചരിക്കുന്നത്. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള ഇടങ്ങളാണ് ഇവ. അതുകൊണ്ട് തന്നെ ന്യൂനപക്ഷങ്ങൾ കൂടുതൽ ഉള്ള ഇത്തരം സ്ഥലങ്ങളിൽ കൂടുതൽ കമാൻഡോകളെ വിന്യസിക്കും.ഈ പ്രദേശങ്ങളിലെ ജില്ലാ കമ്മീഷണർമാർക്കും പോലീസ് സൂപ്രണ്ടുമാർക്കും പട്രോളിംഗ് വർദ്ധിപ്പിക്കാനും കർശന ജാഗ്രത പാലിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്', ഹിമന്ത പറഞ്ഞു.
അതേസമയം അതിരൂക്ഷ വിമർശനങ്ങളിലൂടെയാണ് ഹിമന്തയുടെ വാക്കുകൾക്കെതിരെ രാഹുൽ ഗാന്ധി പ്രതികരിച്ചത്.ഹിമന്തയും അദ്ദേഹത്തിന്റെ മുഴുവൻ കുടുംബവും അഴിമതിക്കാരാണെന്ന് അസമിലെ മുഴവൻ ജനങ്ങൾക്കും അറിയാമെന്ന് രാഹുൽ പറഞ്ഞു. അസമിൽ പരിപാടിയിൽ സംസാരിക്കവെയായിരുന്നു രാഹുലിന്റെ പ്രതികരണം. രാജ്യത്തെ തന്നെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് ഹിമന്തയെന്ന് നേരത്തേ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.
അസമിനെ ഡൽഹിയിൽ നിന്നല്ല, മറിച്ച് അസമിൽ നിന്ന് തന്നെ നയിക്കുന്ന മുഖ്യമന്ത്രിയെ നൽകും എന്നാണ് ഞങ്ങൾക്ക് പറയാനുള്ളത്. അസം മുഖ്യമന്ത്രിയാണ് രാജ്യത്തെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രി. മറ്റ് ബിജെപി മുഖ്യമന്ത്രിമാരെ അഴിമതി പഠിപ്പിക്കാൻ അദ്ദേഹത്തിന് സാധിക്കും', രാഹുൽ ഗാന്ധി പറഞ്ഞു. അസമിൽ ന്യായ് യാത്ര കടന്നുപോകുന്ന വഴികളിലെ പരിപാടികള്‍ക്ക് സര്‍ക്കാര്‍ അകാരണമായി അനുമതി നിഷേധിക്കുകയാണെന്നും കോണ്‍ഗ്രസ് പതാകകളും ബാനറുകളും നശിപ്പിക്കുക്കയാണെന്നും രാഹുൽ വിമർശിച്ചു.
ജനങ്ങളെ അടിച്ചമര്‍ത്താമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ജനങ്ങളുടെ ശബ്ദത്തിനായുള്ള യാത്രയാണിത്. തിരഞ്ഞെടുപ്പ് വരുമ്പോള്‍ കോണ്‍ഗ്രസ് ബി ജെ പിയെ വന്‍ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തും,' രാഹുല്‍ ഗാന്ധി പറഞ്ഞു.












Click it and Unblock the Notifications