2019ൽ ഭരണം പിടിക്കാൻ കോൺഗ്രസ് ബിജെപിയുടെ അതേ വഴിയേ! അമേഠിയിൽ കരു നീക്കി രാഹുൽ ഗാന്ധി
അമേഠി: മോദി സര്‍ക്കാരിനെ വരുന്ന തെരഞ്ഞെടുപ്പില്‍ ഏത് വിധേനെയും താഴെയിറക്കുക എന്ന വലിയ ദൗത്യമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ചുമലുകളിലുളളത്. മറ്റ് പ്രതിപക്ഷ കക്ഷികളുടെ സഹായത്തോടെ 2019ല്‍ അത് സാധിക്കുമെന്ന് തന്നെ കോണ്‍ഗ്രസ് കരുതുന്നു. മോദി പ്രഭാവം കുറയുന്നതായും രാഹുല്‍ പ്രഭാവം ഏറുന്നതായുമുളള സര്‍വ്വേ ഫലങ്ങള്‍ കോണ്‍ഗ്രസിന് ആത്മവിശ്വാസമേറ്റുന്നു.
ബിജെപിയെ തോല്‍പ്പിക്കണമെങ്കില്‍ എതിര്വഴിയേ പോവുകയല്ല വേണ്ടത്, മറിച്ച് ബിജെപിയുടെ വഴിയേ തന്നെ പോവുകയാണ് വേണ്ടതെന്ന തിരിച്ചറിവാണ് കഴിഞ്ഞ നാളുകളില്‍ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും പ്രകടിപ്പിച്ച് കൊണ്ടിരിക്കുന്നത്. ഹിന്ദുത്വ പ്രചാരണത്തിലൂടെ വോട്ട് നേടുന്ന ബിജെപിക്ക് രാഹുല്‍ ഗാന്ധി മറുപടി കൊടുക്കാനൊരുങ്ങുന്നത് അതേ നാണയത്തിലാണ്.
തീവ്രഹിന്ദുത്വത്തിന് മറുപടി
മതേതരത്വം മുഖമുദ്രയാക്കിയ കോണ്‍ഗ്രസിനെ അല്ല കഴിഞ്ഞ കുറേ നാളുകളായി കാണുന്നത്. സംഘപരിവാറിന്റെ തീവ്രഹിന്ദുത്വത്തെ മതേതരത്വം കൊണ്ട് നേരിടാനാകില്ലെന്ന് തിരിച്ചറിഞ്ഞ കോണ്‍ഗ്രസ് മൃദുഹിന്ദുത്വത്തിലേക്ക് മാറിക്കഴിഞ്ഞു. രാഹുല്‍ ഗാന്ധിയുടെ നിരന്തരമായ ക്ഷേത്ര സന്ദര്‍ശനങ്ങളും ഹിന്ദു പാരമ്പര്യം ഊട്ടിയുറപ്പിക്കാനുളള ശ്രമങ്ങളുമെല്ലാം അതിനുളള തെളിവായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ബിജെപിയാകുന്ന കോൺഗ്രസ്
മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പുതിയ നയം പ്രയോഗത്തില്‍ വരുത്തുന്നതും കണ്ടു. പശുവിനെ ഉയര്‍ത്തിപ്പിടിച്ച് കൊണ്ടുളള കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക ബിജെപിയില്‍ നിന്നും വ്യത്യസ്തമേ അല്ലായിരുന്നു. ബിജെപിയെ തോല്‍പ്പിക്കാന്‍ മറ്റൊരു ബിജെപിയാകാനാണ് കോണ്‍ഗ്രസ് ശ്രമം എന്നാണ് വിലയിരുത്തപ്പെടുന്നത്. ഹിന്ദുക്കളുടെ മൊത്താവകാശം ബിജെപിക്ക് വിട്ട് കൊടുക്കില്ലെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിക്കുന്നു.
അമേത്തിയിലെ നീക്കം
2019ലും കോണ്‍ഗ്രസ് നിലപാടില്‍ മാറ്റമുണ്ടാകില്ല എന്ന് തന്നെ വേണം കരുതാന്‍. തോല്‍വി മണത്ത് തുടങ്ങിയ ബിജെപി ഹിന്ദുത്വം ആളിക്കത്തിക്കുന്ന തരത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണം അഴിച്ച് വിടുമെന്നതില്‍ തര്‍ക്കമില്ല. അയോധ്യ അടക്കമുളള വിഷയങ്ങള്‍ മുന്നിലുണ്ട്. അതിനെ നേരിടാന്‍ ഇപ്പോഴെ തന്നെ രാഹുല്‍ ഗാന്ധി പണി തുടങ്ങിക്കഴിഞ്ഞു. സ്വന്തം മണ്ഡലമായ അമേത്തിയിലാണ് രാഹുലിന്റെ തന്ത്രപരമായ നീക്കം.
ക്ഷേത്രം നവീകരിക്കുന്നു
അമേത്തിയിലെ ക്ഷേത്രങ്ങള്‍ നവീകരിക്കാനാണ് രാഹുല്‍ ഗാന്ധിയൊരുങ്ങുന്നത്. എംപി എന്ന നിലയില്‍ പ്രാദേശിക വികസന പദ്ധതി ഫണ്ട് ഉപയോഗിച്ചാണ് ക്ഷേത്ര നവീകരണത്തിനുളള പ്രവര്‍ത്തനങ്ങള്‍ നടത്തുക. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന് എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ വിജയത്തിന് പിന്നില്‍ രാഹുല്‍ ഗാന്ധിയുടെ മൃദുഹിന്ദുത്വ സമീപനങ്ങള്‍ ഗുണം ചെയ്തു എന്ന വിലയിരുത്തിലിന്റെ അടിസ്ഥാനത്തിലാണ് അമേത്തിയിലെ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചുളള നീക്കം.
13 ക്ഷേത്രങ്ങളിൽ നവീകരണം
പുരാതന ക്ഷേത്രങ്ങളായ അമേഠിയിലെ കാളികന്‍ ദേവി സംഗ്രംപൂര്‍ ക്ഷേത്രം, ഷാഗര്‍ ഭവാനി ക്ഷേത്രം, ഗൗരിഗഞ്ച് ദുര്‍ഗാക്ഷേത്രം അടക്കമുളള 13 ക്ഷേത്രങ്ങളാണ് നവീകരിക്കുക. ഈ ക്ഷേത്രങ്ങളില്‍ സോളാര്‍ വിളക്കുകള്‍ സ്ഥാപിക്കും. ഒപ്പം ക്ഷേത്രത്തിലെ പരിപാടികളില്‍ ഉപയോഗിക്കുന്നതിനായി ഹാര്‍മോണിയും, മഞ്ജീര, ഡോലക് പോലുളള സംഗീത ഉപകരണങ്ങളും സംഭാവന ചെയ്യും.
വിമർശിച്ച് ബിജെപി
രാഹുലിന്റെ നീക്കത്തെ വിമര്‍ശിച്ച് ബിജെപി രംഗത്ത് എത്തിയിട്ടുണ്ട്. ക്ഷേത്രങ്ങള്‍ നവീകരിക്കാനുളള രാഹുലിന്റെ നീക്കം രാഷ്ട്രീയ നേട്ടം മാത്രം ലക്ഷ്യമിട്ട് കൊണ്ടാണ് എന്നാണ് അമേഠിയിലെ ബിജെപി നേതാവ് ഉമാശങ്കര്‍ പാണ്ഡെയുടെ പ്രതികരണം. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് വേണ്ടി രാജ്യത്തെങ്ങും ധര്‍മസഭകള്‍ ചേരുന്നതില്‍ രാഹുലിന് ഭയമുണ്ടെന്നും അതാണ് ക്ഷേത്ര നവീകരണത്തിന് പിന്നിലെന്നും ബിജെപി നേതാവ് പ്രതികരിച്ചു.