രാഹുൽ ഗാന്ധി മോദിക്ക് ഭീഷണിയല്ല; 20 വർഷത്തേയ്ക്ക് പ്രധാനമന്ത്രിയുമാകില്ല; ചുവടുമാറ്റി വരുൺ ഗാന്ധി
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഹുൽ ഗാന്ധി ഒരു തരത്തിലും ഭീഷണിയാകില്ലെന്ന് ബിജെപി നേതാവ് വരുൺ ഗാന്ധി. ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിപക്ഷ നീക്കങ്ങൾ ഫലം കാണില്ലെന്ന് വരുൺ ഗാന്ധി പറഞ്ഞത്. സാധാരണയായി സഹോദരങ്ങളായ രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ പരസ്യമായി വിമർശനങ്ങൾ ഉന്നയിക്കാറില്ലാത്ത നേതാവാണ് വരുൺ ഗാന്ധി.
രാഹുലോ പ്രിയങ്കയോ മോദിക്ക് ശക്തരായ എതിരാളികളല്ലെന്നു അടുത്ത 20 വർഷത്തേയ്ക്ക് രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകില്ലെന്നും വരുൺ ഗാന്ധി പറഞ്ഞു. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകാൻ യോഗ്യനാണോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു വരുൺ ഗാന്ധി.
ഇന്ത്യ ഭാവിയിൽ പ്രതീക്ഷയർപ്പിച്ചിരുന്ന പത്ത് വനിതാ രാഷ്ട്രീയക്കാരിൽ ഒരാൾ; ആരാണ് പ്രിയങ്ക ചതുർവേദി
പ്രധാനമന്ത്രിയാകില്ല
ഞാനൊരും ജ്യോത്സ്യനല്ല, പക്ഷേ അടുത്ത 20 വർഷത്തേയ്ക്ക് രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകില്ലെന്ന് തനിക്ക് ഉറപ്പിച്ച് പറയാനാകുമെന്ന് വരുൺ ഗാന്ധി പറഞ്ഞു. തന്റെ സഹോദരനോട് ബഹുമാനമുണ്ടെന്നും എന്നാൽ ബന്ധം തികച്ചും ഔപചാരികമാണെന്നും വരുൺ ഗാന്ധി വ്യക്തമാക്കി.
അമ്മയാണ് കുടുംബം
രാഹുലും പ്രിയങ്കയുമായുള്ള ബന്ധം അമ്മ കാരണമാണ്. ഏറെ ബുദ്ധിമുട്ട് നിറഞ്ഞ സാഹചര്യത്തിലാണ് അമ്മ തന്നെ വളർത്തിയത്. അമ്മയാണ് തന്റെ കുടുംബം. ബാക്കിയുള്ള ബന്ധങ്ങളെല്ലാം ഔപചാരികമാണെന്നും വരുൺ ഗാന്ധി അഭിമുഖത്തിൽ പറഞ്ഞു.
മോദിക്ക് പിന്തുണ
പ്രധാനമന്ത്രിസ്ഥാനത്തേയ്ക്ക് നരേന്ദ്ര മോദിക്ക് പകരക്കാരനായി മറ്റൊരാൾ വരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നില്ല. മോദിക്ക് വോട്ട് മാത്രമല്ല രക്തം നൽകാനും ജനങ്ങൾ തയാറാണെന്നും വരുൺ ഗാന്ധി പറഞ്ഞു. ലോക്സഭാ പോരാട്ടത്തിൽ മോദി രാഹുലിനെക്കാൾ ഏറെ മുന്നിലാണെന്നും വരുൺ ഗാന്ധി കൂട്ടിച്ചേർത്തു.
ബിജെപി വിട്ടാൽ
ബിജെപി വിടേണ്ടി വന്നാൽ അത് തന്റെ രാഷ്ട്രീയ ജീവിതത്തിലെ അവസാന ദിനമായിരിക്കും. അത്രത്തോളം അടുപ്പം പാർട്ടിയുമായുണ്ട്. നേരത്തെ വരുൺ ഗാന്ധി കോൺഗ്രസിൽ ചേരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. വരുൺ ഗാന്ധി ഇത് നിഷേധിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.
2014ൽ
2014ൽ തിരഞ്ഞടുപ്പ് പ്രചാരണം ചൂടുപിടിച്ചപ്പോൾ കൊൽക്കത്തയിൽ നടന്ന നരേന്ദ്ര മോദിയുടെ റാലിക്ക് പ്രധാന്യം നൽകിയില്ലെന്ന വിമർശനം വരുൺ ഗാന്ധിക്കെതിരെ ഉയർന്നിരുന്നു. അതേ വർഷം തന്നെ രാഹുൽ ഗാന്ധി അമേഠിയിൽ നടത്തിയ വികസന പ്രവർത്തനങ്ങളെ വരുൺ പ്രശംസിക്കുകയും ചെയ്തു. തുടർന്ന് നരേന്ദ്ര മോദി അധികാരത്തിൽ എത്തിയതിന് പിന്നാലെ വരുൺ ഗാന്ധിയെ പാർട്ടി ചുമലതകളിൽ നിന്നും ഒഴിവാക്കിയിരുന്നു.
പ്രധാനമന്ത്രിയായാലും
തന്റെ കുടുംബത്തിൽ നിന്നും പ്രധാനമന്ത്രിമാർ ഉണ്ടായിട്ടുണ്ടെങ്കിലും അവരേക്കാൾ രാജ്യത്തിന്റെ അഭിമാനം വർദ്ധിപ്പിച്ചത് നരേന്ദ്ര മോദിയാണെന്ന് വരുൺ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. രാജ്യത്തിന് വേണ്ടി ജീവിക്കാനും മരിക്കാനും വരെ തയാറായ അദ്ദേഹത്തിന് മറ്റൊരു അജണ്ടയില്ലെന്നും വരുൺ ഗാന്ധി പ്രശംസിച്ചു.
ബിജെപി സ്ഥാനാർത്ഥി
മനേകാ ഗാന്ധിയുടെ സിറ്റിംഗ് സീറ്റായ പിലിഭിത്തിൽ നിന്നുമാണ് വരുൺ ഗാന്ധി ഇക്കുറി ജനവിധി തേടുന്നത്. വരുണിന്റെ സീറ്റായ സുൽത്താൻപൂരിൽ മനേകാ ഗാന്ധിയും മത്സരിക്കും. സുൽത്താൻപൂരിൽ ഇക്കുറി വരുണിന് സുരക്ഷിത മണ്ഡലമല്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് മണ്ഡലം വെച്ചുമാറിയതെന്നാണ് റിപ്പോർട്ടുകൾ.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ