കേന്ദ്രത്തെ പിന്തുണച്ച് സോണിയയുടെ മണ്ഡലത്തിലെ എംഎല്‍എ; 'കാശ്മീരില്‍' കോണ്‍ഗ്രസില്‍ കൂട്ടപൊരിച്ചല്‍
ദില്ലി: കാശ്മീര്‍ വിഭജനത്തെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കാനുള്ള കോണ്‍ഗ്രസ് നീക്കങ്ങള്‍ത്ത് കനത്ത തിരിച്ചടിയായി പാര്‍ട്ടിക്കുള്ളിലെ എതിര്‍ സ്വരങ്ങള്‍. നേതൃത്വം സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ച് രാജ്യസഭയിലെ കോണ്‍ഗ്രസ് വിപ്പ് ഭുവനേശ്വര്‍ കലിത രാജിവെച്ചിരുന്നു. പിന്നാലെ ബില്ലിനെ പിന്തുണച്ച് മുതിര്‍ന്ന നേതാവ് ജനാര്‍ദ്ദനന്‍ ത്രിവേദിയും രംഗത്തെത്തി.
അരവിന്ദ് കെജരിവാളിന്‍റെ 'കാശ്മീര്‍' മലക്കം മറിച്ചിലിന് പിന്നിലെ കാരണം ഇതാണ്
നേതാക്കളുടെ ഭിന്നസ്വരത്തില്‍ പൊറുതിമുട്ടിയതോടെ പ്രവര്‍ത്തക സമിതി വിളിക്കാന്‍ തിരുമാനിച്ചിരിക്കുകയാണ് സോണിയാ ഗാന്ധി. കാശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസില്‍ ഐക്യമുണ്ടാക്കുകയാണ് ലക്ഷ്യം. അതിനിടെ സോണിയാ ഗാന്ധിയുടെ ലോക്സഭ മണ്ഡലമായ റായ്ബറേലിയില്‍ നിന്നുള്ള എംഎല്‍എയും കേന്ദ്രത്തിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ്. എംഎല്‍എ അദിതി സിംഗാണ് കേന്ദ്രത്തെ അനുകൂലിച്ച് രംഗത്തെത്തിയത്. വിശദാംശങ്ങളിലേക്ക്
കോണ്‍ഗ്രസില്‍ കൂട്ടപ്പൊരിച്ചല്‍
ശക്തമായ പ്രതിപക്ഷമില്ലാത്തത് പാര്‍ലമെന്‍റില്‍ ബിജെപിക്ക് കാര്യങ്ങള്‍ എളുപ്പമാക്കിയിരിക്കുകയാണ്. ചൂടപ്പം പോലെയാണ് പാര്‍ലമെന്‍റില്‍ ബിജെപി ബില്ലുകള്‍ ഓരോന്നും പാസാക്കിയെടുക്കുന്നത്.
ബില്ലുകള്‍ക്കെതിരെ ശക്തമായ ഐക്യപ്പെട്ട നിലപാട് എടുക്കാന്‍ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിന് സാധിക്കുന്നതില്ലെന്നാണ് ദയനീയ വസ്തുത. ലോക്സഭ പാസാക്കിയ കാശ്മീര്‍ വിഷയത്തിലും സമാന പ്രതിസന്ധിയാണ് കോണ്‍ഗ്രസ് നേരിടുന്നത്
ആത്മഹത്യാപരം
രാജ്യസഭയില്‍ ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രമേയം അവതരിച്ചപ്പോള്‍ ഏറ്റവും ശക്തമായി പ്രതികരിച്ചത് കോണ്‍ഗ്രസിന്‍റെ ഗുലാം നബി ആസാദായിരുന്നു. മുതിര്‍ന്ന നേതാവ് പി ചിദംബരവും വിമര്‍ശനവുമായി രംഗത്തെത്തി. എന്നാല്‍ നേതൃത്വത്തെ ഞെട്ടിച്ച് കൊണ്ട് രാജ്യസഭ ചീഫ് വിപ്പ് ഭുവനേശ്വര്‍ കലിത രാജിവെച്ചു. വലിയ ക്ഷീണമായിരുന്നു കോണ്‍ഗ്രസിന് ഇത് വരുത്തി വെച്ചത്. കേന്ദ്ര നീക്കത്തെ എതിര്‍ത്ത പാര്‍ട്ടി നിലപാട് ആത്മഹത്യാപരമാണെന്നായിരുന്നു കലിത കുറ്റപ്പെടുത്തിയത്.
കോണ്‍ഗ്രസ് രക്ഷപ്പെടില്ല
കോണ്‍ഗ്രസ് നേതൃത്വം വിപ്പ് പുറപ്പെടുവിക്കാന്‍ തന്നോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താനത് ചെയ്തില്ല. വിപ്പ് പുറപ്പെടുവിക്കുന്നത് രാജ്യതാത്പര്യത്തിന് എതിരാണെന്നും അതിനാലാണ് താന്‍ രാജിവെച്ചതെന്നും നേതൃത്വത്തിന് സമര്‍പ്പിച്ച കത്തില്‍ കലിത കുറ്റപ്പെടുത്തി. നിലവിലെ നേതാക്കള്‍ കോണ്‍ഗ്രസിനെ തകര്‍ക്കുകയാണെന്നും തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്ന പാര്‍ട്ടിയെ രക്ഷപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ലെന്നും കത്തില്‍ കലിത വിമര്‍ശിച്ചു.
സോണിയയുടെ മണ്ഡലത്തില്‍ നിന്ന്
കലിതയുടെ രാജിയില്‍ കോണ്‍ഗ്രസിന്‍റെ ഞെട്ടല്‍ മാറും മുന്‍പ് ബില്ലിനെ പിന്തുണച്ച് മുതിര്‍ന്ന നേതാവ് ജനാര്‍ദ്ദന്‍ ദ്വിവേദി രംഗത്തെത്തി. ചരിത്രപരമായ വിഡ്ഡിത്തം തിരുത്തുവെന്നായിരുന്നു ദ്വിവേദിയുടെ പ്രതികരണം. അവസാനമായി റോയ്ബറേലിയില്‍ നിന്നുള്ള എംഎല്‍എയായ അതിദി സിങ്ങാണ് ബില്ലിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. കേന്ദ്ര തിരുമാനത്തെ താന്‍ പൂര്‍ണമനസോടെ പിന്തുണയ്ക്കുന്നു, അദിതി എഎന്‍ഐയോട് പറഞ്ഞു. തിരുമാനം ജമ്മുകാശ്മീരിനെ മുഖ്യധാരയില്‍ എത്തിക്കാന്‍ സഹായിക്കും അദിതി വ്യക്തമാക്കി. തിരുമാനത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും അദിതി പറഞ്ഞു.
യോഗം വിളിച്ച് സോണിയ ഗാന്ധി
അദിതിയെ കൂടാതെ ഹരിയാണയിലെ യുവനേതാവ് ദീപേന്ദര്‍ ഹൂഡ, മുന്‍ എംപി ജ്യോതി മിര്‍ദ എന്നീ നേതാക്കളും കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിച്ചും കോണ്‍ഗ്രസ് നിലപാടിനെ വിമര്‍ശിച്ചും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം പാര്‍ട്ടിക്കുള്ളില്‍ കാശ്മീര്‍ വിഷയം സംബന്ധിച്ച ഭിന്നത രൂക്ഷമായതോടെ എംപിമാരുടെ യോഗം വിളിച്ച് ചേര്‍ത്തിരിക്കുകയാണ് സോണിയ ഗാന്ധി.
പ്രതിസന്ധി തീർക്കാൻ കോൺഗ്രസ്, ഇടക്കാല അധ്യക്ഷനാകാൻ മുൻ പ്രധാനമന്ത്രി? കെസി വേണുഗോപാലിനും ലോട്ടറി!
പാക് അധീന കശ്മീരും ഇന്ത്യയുടേത്, അതിനായി ജീവൻ വരെ നൽകുമെന്ന് അമിത് ഷാ! കശ്മീരിൽ തീചിതറി ലോക്സഭ!